'റൂമിൽ കയറ്റി ഉപദ്രവിച്ചു കാമറ പൊട്ടിച്ചു, സിംപതി കിട്ടാൻ സുധിയുടെ വീട്ടിലേക്ക് ബിനു അടിമാലി വീൽചെയറിൽ പോയി'
വർഷങ്ങളായി മിനിസ്ക്രീൻ പ്രേക്ഷകർക്കും സിനിമാ പ്രേമികൾക്കും സുപരിചിതനായ മുഖമാണ് ബിനു അടിമാലി. മിനി സ്‌ക്രീനിൽ മാത്രമല്ല ബിഗ് സ്ക്രീനിലും തന്റേതായ ഇടം ബിനു സ്ഥാപിച്ചെടുത്തിട്ടുണ്ട്. ഇടുക്കിയുടെ തനത് സംസാര ശൈലിയും കൗണ്ടറുകളുമാണ് ബിനുവിനെ വ്യത്യസ്തനാക്കിയത്. സ്റ്റാർ മാജിക്കിലൂടെയും കോമഡി സ്റ്റാർസിലൂടെയുമാണ് ബിനു മിനി സ്‌ക്രീനിൽ തന്റെ സ്ഥാനം ഉറപ്പിക്കുന്നത്.
കലാഭവനിൽ എത്തിയപ്പോഴാണ് തന്റെ പേരിനൊപ്പം തന്റെ സ്ഥലത്തിന്റെ പേരും ബിനു ചേർത്തത്. സോഷ്യൽമീഡിയയിലും ബിനു അടിമാലി സജീവമാണ്. പക്ഷെ ബിനു അടിമാലിയുടെ ബോഡി ഷെയ്മിങ് കോമഡികളോട് പ്രേക്ഷകർക്ക് എതിർപ്പാണ്. അതുകൊണ്ട് തന്നെ ഡബിൾ മീനിങ്ങുള്ളതും ബോഡി ഷെയ്മിങ് നടത്തുന്ന തരത്തിലുള്ള കോമഡികൾ ബിനു പറയുമ്പോൾ വിമർശനം കേൾക്കേണ്ടി വരാറുണ്ട്.

ഇപ്പോഴിതാ ബിനു അടിമാലി വീണ്ടും വാർത്തകളിൽ നിറയുകയാണ്. ഒരു ചെറുപ്പക്കാരന്റെ ക്യാമറ തല്ലിപ്പൊട്ടിച്ച് ഉപദ്രവിച്ചതിന്റെ പേരിലാണ് ബിനു അടിമാലി വീണ്ടും വാർത്തകളിൽ നിറയുന്നത്. യുട്യൂബിൽ റിയാക്ഷൻ വീഡിയോകൾ ചെയ്യാറുള്ള സീക്രട്ട് ഏജന്റ് എന്ന പേരിൽ അറിയപ്പെടുന്ന സായ് കൃഷ്ണയാണ് ബിനു അടിമാലിയുടെ ഭീഷണി വോയ്സ് ക്ലിപ്പ് അടക്കം യുട്യൂബ് ചാനലിലൂടെ പുറത്തുവിട്ടത്.
നേരത്തെ ബിനു അടിമാലിയുടെ സോഷ്യൽമീഡിയ പേജുകൾ ഹാൻഡിൽ ചെയ്തിരുന്ന ചെറുപ്പക്കാരനാണ് താരത്തിന്റെ ഭാഗത്ത് നിന്ന് ശാരീരിക ഉപദ്രവം നേരിടേണ്ടി വന്നത്. സ്റ്റാർ മാജിക്ക് ഷൂട്ട് നടക്കുന്ന ലൊക്കേഷനിൽ വിളിച്ച് വരുത്തി റൂമിൽ പൂട്ടിയിട്ട് ഉപദ്രവിച്ചുവെന്നാണ് ഫോട്ടോഗ്രാഫറായ ജിനേഷ് എന്ന ചെറുപ്പക്കാരൻ വീഡിയോയിൽ പറയുന്നത്. കഴിഞ്ഞ വർഷം വാഹനാപകടത്തിൽ മരിച്ച കൊല്ലം സുധിയുടെ വീട്ടിൽ പോയി ബിനു അടിമാലി നടത്തിയ പ്രകടനങ്ങളെ കുറിച്ചും ജിനേഷ് വീഡിയോയിൽ പറയുന്നു.
'ഞങ്ങൾ തമ്മിൽ ചേട്ടൻ അനിയൻ ബന്ധമായിരുന്നു. അദ്ദേഹത്തിന് അപകടം പറ്റിയശേഷം ആശുപത്രിയിൽ വെച്ച് എല്ലാ കാര്യങ്ങളും നോക്കി ശുശ്രൂഷിച്ചിരുന്നത് ഞാനാണ്. വീട്ടിൽ കൊണ്ടാക്കിയതും ഞാനാണ്. ആ സംഭവത്തിനുശേഷം ബിനു അടിമാലി മരിച്ച സുധിച്ചേട്ടന്റെ വീട്ടിൽ പോയിരുന്നു. സുധിയുടെ വീട്ടിൽ പോയപ്പോൾ ചേട്ടൻ (ബിനു) വീൽ ചെയർ ഉപയോഗിച്ചിരുന്നു. അതൊന്നും ആവശ്യമില്ലെന്ന് ഡോക്ടർ പറഞ്ഞിരുന്നു.'
'എന്നിട്ടും സിംപതി കിട്ടാൻ അത് ഉപയോഗിച്ചു. സുധി ചേട്ടന്റെ മരണശേഷം എന്നോട് ബിനു ചേട്ടൻ പറഞ്ഞത് ഇതോടെ തന്റെ ഇമേജ് മാറണം അതിനുവേണ്ടിയുള്ള കാര്യങ്ങൾ ചെയ്യാനാണ്. അങ്ങനെയാണ് സുധിയുടെ വീട്ടിൽ ചെന്നപ്പോൾ കാറിൽ നിന്ന് ഇറങ്ങുന്നത് അടക്കമുള്ള വീഡിയോ ക്രിയേറ്റ് ചെയ്തത്. അതുപോലെ മഹേഷിന്റെ വീട്ടിൽ പോയപ്പോഴും ഫോട്ടോയും വീഡിയോയുമെടുക്കാൻ എന്നേയും വിളിച്ചിരുന്നു.'

'പക്ഷെ വീഡിയോ പോസ്റ്റ് ചെയ്യരുത് ഫോട്ടോ മാത്രം എടുക്കാനെ മഹേഷ് കുഞ്ഞുമോൻ സമ്മതിച്ചുള്ളു. ഇതൊന്നും ബിനു ചേട്ടന്റെ യുട്യൂബിലിട്ടാൽ ശരിയാവില്ലെന്ന് അറിയാവുന്നതുകൊണ്ട് തന്നെ മറ്റൊരു യുട്യൂബ് ചാനലിൽ അപ്ലോഡ് ചെയ്യാൻ തീരുമാനിച്ചിരുന്നു. ഈ സംഭവങ്ങൾക്കെല്ലാം ശേഷം ബിനു ചേട്ടന്റെ അടുത്ത സുഹൃത്തിന് ഞാൻ ഒരു യുട്യൂബ് ചാനൽ തുടങ്ങി കൊടുത്തിരുന്നു. അത് ഞാൻ ചേട്ടനോട് പറഞ്ഞില്ലെന്ന് പറഞ്ഞുള്ള പ്രശ്നത്തോടെയാണ് ഞങ്ങൾ പിരിഞ്ഞത്.'
'ഇത് കൂടാതെ മറ്റൊരു കാരണം കൂടിയുണ്ട്. അത് ബിനു ചേട്ടന്റെ പേഴ്സണൽ കാര്യമായതുകൊണ്ട് ഞാൻ പുറത്ത് പറയുന്നത് ശരിയല്ല. മൂന്ന് വർഷം ബിനു ചേട്ടന്റെ സോഷ്യൽമീഡിയ ഹാൻഡിൽ ചെയ്തത് ഞാനാണ്. അതിനുശേഷം പിണങ്ങിയപ്പോൾ ഞാൻ അദ്ദേഹത്തിന്റെ സോഷ്യൽമീഡിയ അക്കൗണ്ട് ഹാക്ക് ചെയ്തുവെന്ന് പറഞ്ഞ് പോലീസിൽ പരാതിപ്പെട്ടു. അങ്ങനെ ഞാൻ പോലീസ് സ്റ്റേഷനിൽ പോയി സത്യാവസ്ഥ പറഞ്ഞപ്പോൾ അവിടുത്തെ സാറിന് കാര്യം മനസിലായി.'
'പലതവണ അക്കൗണ്ട് ഓപ്പൺ ചെയ്യാനുള്ള ശ്രമം നടന്നതുകൊണ്ടാണ് ഫേസ്ബുക്ക് അക്കൗണ്ട് ഓപ്പൺ ചെയ്യാൻ പറ്റാതെ പോയതെന്ന് പിന്നീട് ഞാൻ അന്വേഷിച്ചപ്പോൾ മനസിലായി. പിന്നെയും ബിനു ചേട്ടൻ എന്നെ വിളിച്ചു. ആളുടെ അക്കൗണ്ടിൽ തെറി കമന്റുകൾ പോസ്റ്റ് ചെയ്യുന്നത് ഞാനാണെന്ന് പറഞ്ഞ് എന്നെ ഭീഷണിപ്പെടുത്തി. ചേട്ടന് വലിയ ആളുകളുമായും ഹൈക്കോർട്ട് ജഡ്ജിയുമായെല്ലാം ബന്ധങ്ങളുണ്ടെന്നും ക്വട്ടേഷൻ ടീമിനെ കൊണ്ടുവരുമെന്നും ഭൂമിയിൽ എന്നെ വെച്ചേക്കില്ലെന്നുമായിരുന്നു ഭീഷണി.'
'അതോടെ എനിക്ക് പേടിയായി. രണ്ട് പെൺമക്കളാണ് എനിക്ക്. ഞാൻ സ്റ്റേഷനിൽ പരാതിപ്പെട്ടു. പക്ഷെ വിളിച്ചപ്പോൾ ബിനു ചേട്ടൻ വന്നില്ല. പിറ്റേ ദിവസവും വിളിപ്പിച്ച് സംസാരിപ്പിച്ച് പ്രശ്നം സോൾവാക്കി. പിന്നീട് വീണ്ടും എന്നെ ആൾ ഫോട്ടോഷൂട്ടുണ്ടെന്ന് പറഞ്ഞ് വിളിപ്പിച്ചു. ഞാൻ സ്ഥിരമായി പോകാറുള്ള ചാനലിന്റെ പ്രോഗ്രാം ഷൂട്ട് ചെയ്യുന്ന സ്ഥലത്തേക്കാണ് വിളിപ്പിച്ചത്. ബിനു ചേട്ടൻ അവിടെ വന്നിട്ടുണ്ടായിരുന്നു.'
'എന്നെ കണ്ടതും ഒരു റൂമിലേക്ക് വലിച്ചിട്ട് ക്യാമറ പിടിച്ച് വാങ്ങി കഴുത്തിന് ഞെക്കി ഉന്തിയിട്ട് ചവിട്ടിക്കൂട്ടി. അവിടെയുള്ള മറ്റ് ആർട്ടിസ്റ്റുകൾ ഓടി വന്ന് ഡോർ തല്ലിപൊളിച്ചാണ് എന്നെ രക്ഷപ്പെടുത്തിയത്. ഞാൻ വീണ്ടും പോലീസിൽ പരാതിപ്പെട്ടു. കേസായി ബിനു ചേട്ടനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിടുകയായിരുന്നു', എന്നാണ് ജിനേഷ് അനുഭവം പങ്കിട്ട് പറഞ്ഞത്.
ഫ്ലവേഴ്സ് ഷോ ഷൂട്ട് നടക്കുന്ന സ്ഥലത്താണ് സംഭവം നടന്നതെന്ന് സീക്രട്ട് ഏജന്റും പൊളിഞ്ഞ വാതിലിന്റെ വീഡിയോ അടക്കം പുറത്തുവിട്ട് പറഞ്ഞു. വീഡിയോയുടെ അവസാനം ബിനു അടിമാലിയുടെ ഭീഷണിപ്പെടുത്തിയുള്ള വോയ്സ് മെസേജും സീക്രട്ട് ഏജന്റ് ഉൾപ്പെടുത്തിയിട്ടുണ്ട്.


Click it and Unblock the Notifications