വാടക വീട്ടിൽ നിന്ന് സ്വന്തം വീട്ടിലേക്ക്, നടൻ ബിനു അടിമാലിയ്ക്ക് പറയാനുണ്ട് അതിജീവനത്തിന്റെ കഥ
മിനിസ്ക്രീൻ കോമഡി പരിപാടികളിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട കാലാകാരനാണ് ബിനു അടിമാലി. തനത് സംസാര ശൈലി കൊണ്ടും കൗണ്ടർ കോമഡി കൊണ്ടും പ്രേക്ഷക ശ്രദ്ധ നേടിയ ബിനു സിനിമയിലെ സജീവ സാന്നിധ്യമാണ്. സ്വന്തം പ്രയത്നം കൊണ്ട് സിനിമയിൽ ചുവട് ഉറപ്പിച്ച താരത്തിന് പറയാനുണ്ട് കഷ്ടപ്പാടിന്റേയും വേദനയുടേയും കഥകൾ. ഇപ്പോഴിത ജീവിതത്തിൽ പിന്നിട്ട വഴികളെ കുറിച്ച് പങ്കുവെയ്ക്കുകയാണ് ബിനു. മനോര ഓൺലൈനു നൽകിയ അഭിമുഖത്തിലാണ് സ്വപ്നത്തിലേയ്ക്കുള്ള ദൂരത്തെ കുറിച്ച് വെളിപ്പെടുത്തിയത്.
അച്ഛൻ അമ്മ അഞ്ച് മക്കൾ ഇതായിരുന്നു ബിനുവിന്റെ കുടുംബം.കാർഷക കുടുംബത്തിൽ ജനിച്ചത് കൊണ്ടും സ്വന്തമായി കുറച്ച് കൃഷി ഭൂമി ഉളളതു കൊണ്ടും അന്നത്തിന് ബുദ്ധിമുട്ടില്ലായിരുന്നു.എങ്കിലും ഭൗതിക സാഹചര്യങ്ങൾ വളരെ മോശമായിരുന്നു. കട്ട കെട്ടി തേക്കാത്ത ചുവരുകളുള്ള, മേൽക്കൂരയിൽ പുല്ലു മേഞ്ഞ വീടായിരുന്നുവെങ്കിലും ഉള്ള സൗകര്യത്തിൽ തൃപ്തിയോടെ കഴിയുന്ന രീതിയായിരുന്നു അടിമാലിക്കാർക്കുള്ളതെന്ന് ബിനു ചെറുപ്പകാലത്തെ കുറിച്ച് ഓർമിച്ചെടുക്കുന്നു.

ചെറുപ്പ കാലം മുതലെ കലയോട് താൽപര്യമുണ്ടായിരുന്നു.സ്‌കൂൾ കാലഘട്ടത്തിൽ ഞാനും സഹോദരങ്ങളും മിമിക്രിയും സ്കിറ്റുമൊക്കെയായി സജീവമായിരുന്നു.പ്രീഡിഗ്രി കൊണ്ട് പഠനം അവസാനിപ്പിച്ചു. ശേഷം ഞാനും സുഹൃത്തുക്കളും ചേർന്ന് അടിമാലി സാഗര എന്ന പേരിൽ ഒരു ട്രൂപ്പ് തുടങ്ങി. അപ്പോഴേയ്ക്കും സീസൺ പരിപാടികൾ മാത്രമായിരുന്നു ലഭിച്ചിരുന്നത്.ബാക്കി സമയത്ത് കഴിഞ്ഞുകൂടാൻ പെയിന്റിങ് പണിക്ക് പോയിത്തുടങ്ങി. ടിവി ചാനലുകളിൽ പരിപാടി അവതരിപ്പിക്കാൻ വിളിച്ചത് ജീവിതത്തിൽ വഴിത്തിരിവാകുകയായിരുന്നു.അതോടെ പെയിന്റിങ് പരിപാടി നിർത്തി.

മിനിസ്ക്രീനിലെ പ്രകടനം കണ്ട് നടനും നിർമ്മാതാവുമായ മണിയൻ പിള്ള രാജുവാണ് ആദ്യമായി സിനിമയിൽ ചാൻസ് വാങ്ങി തരുന്നത്.‘തൽസമയം ഒരു പെൺകുട്ടി'യിൽ. അതെന്തായാലും പൊലിച്ചു. ഇതിനോടകം ഇതിഹാസ, പാവാട, പത്തേമാരി, കിങ് ലയർ, ജോർജേട്ടൻസ് പൂരം, കാർബൺ തുടങ്ങിയ അമ്പതോളം സിനിമകൾ ചെയ്തു. ഏറ്റവും ഒടുവിൽ റിലീസ് ചെയ്തത് മമ്മൂട്ടി ചിത്രമായ ഷൈലോക്കാണ്.

ടിവി പരിപാടികൾ ലഭിച്ചതോടെ ആലുവയിലേയ്ക്ക് താമസം മാറുകയായിരുന്നു. അവിടെ ഒരു വാടക വീട് എടുത്തു.കിട്ടിയ സമ്പാദ്യം സ്വരുക്കൂട്ടി അഞ്ചു സെന്റ് ഭൂമി വാങ്ങിയിട്ടു. കഴിഞ്ഞ വർഷം വീടുപണി തുടങ്ങി. പണി പൂർത്തിയായി. ഈ മാസം പാലുകാച്ചൽ നടത്താനിരുന്നതാണ്. അപ്പോഴാണ് വില്ലനായി കൊറോണ എത്തിയത്. ഇത്രയും കാലം വാടക വീട്ടിലായിരുന്ന ജീവിച്ചത്.ഇനി എല്ലാം ഒതുങ്ങിയിട്ട് വേണം പരിപാടികൾ നടത്താൻ. അതിനായി കാത്തിരിക്കുകയാണ് ഞാനും കുടുംബവും.

ഞാനൊരു സാധാരണ കലാകാരനാണ്. വലിയ തുക ലോൺ എടുത്ത് വീട് പണിയാനൊന്നും കഴിയില്ല. അതിനാൽ തന്നെ എന്റെ ബഡ്ജറ്റിൽ ഒതുങ്ങുന്ന ഒരു വീട് നിർമ്മിക്കാൻ കഴിഞ്ഞു.4 കിടപ്പുറിയുള്ള ഇരുനില വീടാണ്. ചെറിയ പ്ലോട്ടിൽ പരമാവധി സ്ഥലസൗകര്യം ഒരുക്കിയിട്ടുണ്ട്. ഭാര്യയും മൂന്ന് മക്കളും ചേരുന്നതാണ് ബിനുവിന്റെ ചെറിയ കുടുംബം. പ്രണയ വിവാഹമായിരുന്നു ഭാര്യ ധന്യ.മൂത്ത മകൻ ആത്മിക് പ്ലസ് വണ്ണിന് പഠിക്കുന്നു. രണ്ടാമത്തെ മകൾ മീനാക്ഷി ആറാം ക്ലാസിൽ. ഇളയ മകൾ ആമ്പൽ 2 വയസ്സാണ്.


Click it and Unblock the Notifications