'അഞ്ച് മിനിറ്റോളം എന്നെ കെട്ടിപിടിച്ച് നിന്നു, മരണശേഷമാണ് അദ്ദേഹത്തിന്റെ സ്നേഹത്തിന്റെ ആഴം മനസിലായി'; ധനുഷ്!
അടിപിടിയും ബഹളങ്ങളൊന്നുമില്ലാതെ തന്റേതായ മാനറിസങ്ങളിലൂടെ വില്ലൻ കഥാപാത്രങ്ങളെ അവതരിപ്പിച്ച് ശ്രദ്ധനേടിയ നടനാണ് രഘുവരൻ. ദക്ഷിണേന്ത്യയിലെ ഒട്ടുമിക്ക സൂപ്പർതാരങ്ങളെയും വെള്ളിത്തിരയിൽ സൗമ്യമായ ക്രൂരത കൊണ്ട് രഘുവരൻ അവതരിപ്പിച്ച വില്ലൻ വേഷങ്ങൾ വെല്ലുവിളിച്ചു.
രജിനികാന്തിന്റെ പോലും പ്രിയ വില്ലനായി അദ്ദേഹം പിന്നീട്. ലഹരിയുറഞ്ഞ കണ്ണുകളോടെയാണ് രഘുവരന്റെ വില്ലൻ കഥാപാത്രങ്ങൾ പ്രേക്ഷകരെ ഭയപ്പെടുത്തിയിരുന്നത്. അസാമാന്യ അഭിനയപാടവമുള്ള പ്രതിഭ അമ്പതാം വയസിലാണ് അപ്രതീക്ഷിതമായി അന്തരിച്ചത്.
അമിതമായ മദ്യപാനത്തെ തുടർന്ന് ആന്തരികാവയവങ്ങൾക്ക് സാരമായ കേടുപാടുകൾ സംഭവിച്ചതാണ് മരണകാരണമെന്നാണ് പറയപ്പെടുന്നത്. അദ്ദേഹത്തിന്റെ അവസാന കാലത്ത് ചെയ്ത സിനിമകളിൽ ഒന്നായിരുന്നു ധനുഷ് നായകനായ യാരടി നീ മോഹിനി. ധനുഷിന്റെ അച്ഛൻ വേഷമാണ് രഘുവരൻ ചെയ്തത്. രഘുവരനുമായി തനിക്കുണ്ടായിരുന്ന ബന്ധത്തെ കുറിച്ച് അദ്ദേഹത്തിന്റെ മരണശേഷം ഒരിക്കൽ ധനുഷ് സംസാരിച്ചിരുന്നു. ആ വാക്കുകളാണ് ഇപ്പോൾ വീണ്ടും വൈറലാകുന്നത്.

ഷൂട്ടിങിനിടയിൽ ഇടയ്ക്കിടെ താൻ സ്വന്തം മകനെപ്പോലെയാണെന്ന് രഘുവരൻ പറയുമായിരുന്നുവെന്നും അതിന്റെ ആഴം അന്ന് മനസിലായിരുന്നില്ലെന്നും ധനുഷ് പറയുന്നു. 'ഷൂട്ടിങിനിടെ അഞ്ച് മിനിറ്റോളം അദ്ദേഹം എന്നെ കെട്ടിപിടിച്ച് നിന്നു. എന്താണെന്ന് എനിക്ക് അപ്പോൾ മനസിലായില്ല. പോകും മുമ്പ് നീ എന്റെ മകനെപ്പോലെയാണെന്ന് പറഞ്ഞു.'
'ആ സെറ്റിൽ വെച്ചാണ് ആദ്യമായി ഞങ്ങൾ കാണുന്നത്. അങ്ങനെ ഉള്ളപ്പോൾ എങ്ങനെയാണ് ഇത്രത്തോളം സ്നേഹം വരുന്നതെന്ന് എനിക്ക് തോന്നി. വെറുതെ പറഞ്ഞതായിരിക്കുമെന്നും കരുതി. യാരടി നീ മോഹിനി ഷൂട്ട് കഴിയും വരെ ഇടയ്ക്കിടെ അദ്ദേഹം പറയുമായിരുന്നു നീ എന്റെ മകനെപ്പോലെയാണെന്ന്.'
'പിന്നീട് അദ്ദേഹം മരിച്ചശേഷം വീട്ടിൽ ഞാൻ പോയിരുന്നു. അവിടെ വെച്ച് അദ്ദേഹത്തിന്റെ വീട്ടുകാർ എനിക്കൊരു സായ്ബാവയുടെ രൂപം തന്നു. എനിക്ക് തരാൻ വേണ്ടി രഘുവരൻ സാർ വീട്ടിൽ പറഞ്ഞ് ഏൽപ്പിച്ചിരുന്നു. അത് കേട്ടപ്പോൾ എനിക്ക് വലിയ വിഷമം തോന്നി.'
'എത്രത്തോളം ആഴത്തിലുള്ള സ്നേഹത്തിന്റെ പുറത്താണ് എന്റെ മകനെപ്പോലെയാണ് നീ എന്ന് അദ്ദേഹം പറഞ്ഞതെന്ന് അപ്പോൾ മനസിലായി. അദേഹത്തിന്റെ അവസാന നിമിഷങ്ങളിലും എന്നെ ഓർത്ത് വെച്ചിരുന്നുവല്ലോ. എന്തുകൊണ്ടാണ് അദ്ദേഹത്തിന് എന്നോട് ഇത്ര അറ്റാച്ച്മെന്റ് എന്ന് എനിക്ക് അറിയില്ലെന്നും', ധനുഷ് പറഞ്ഞു.

യാരടി നീ മോഹിനി ഷൂട്ട് കഴിഞ്ഞ് വന്ന ശേഷം ധനുഷിനെ കുറിച്ചാണ് രഘുവരൻ ഏറ്റവും കൂടുതൽ സംസാരിച്ചിരുന്നതെന്ന് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും അടുത്തിടെ പറഞ്ഞിരുന്നു. നടി രോഹിണിയെ വിവാഹം കഴിച്ച രഘുവരന് സായ് ഋഷിവരൻ എന്നൊരു മകനുണ്ട്.
യാരടീ നീ മോഹിനിക്ക് പ്രേക്ഷകർക്കിടയിൽ പ്രതീക്ഷിച്ച പോലെ മികച്ച പ്രതികരണമാണ് ലഭിച്ചത്. പ്രത്യേകിച്ച് രഘുവരന്റെ കഥാപാത്രം ആളുകളുടെ മനസിൽ പതിഞ്ഞു. 'ഈ സിനിമയുടെ ഡബ്ബിങ് ജോലികൾ കഴിഞ്ഞപ്പോൾ രഘുവരന് വല്ലാതെ ക്ഷീണം തോന്നി. അതിനുശേഷം ആരോടും മിണ്ടിയില്ല. ഇത് എന്നെ ആശങ്കപ്പെടുത്തി.'
'ഈ സിനിമയുടെ റിലീസിന് മുമ്പ് രഘുവരൻ മരിച്ചു', എന്നാണ് അദ്ദേഹത്തിന്റെ സഹോദരൻ രാമേശ്വരൻ ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്. യാരടീ നീ മോഹിനി എന്ന സിനിമ 2008 ഏപ്രിൽ 4നാണ് പുറത്തിറങ്ങിയത്. 2009ൽ വിക്രം നായകനായ കന്ദസാമി എന്ന ചിത്രത്തിലും രഘുവരൻ അഭിനയിച്ചിരുന്നു.
എന്നാൽ ഷൂട്ടിങ് പുരോഗമിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ മരണം എന്നതിനാൽ നടൻ ആശിഷ് വിദ്യാർത്ഥിക്കൊപ്പം വിക്രമിന്റെ രംഗങ്ങൾ വീണ്ടും ചിത്രീകരിക്കുകയായിരുന്നു. സീനുകൾക്കിടയിൽ ലഞ്ച് ബ്രേക്ക് ഉണ്ടായാൽ പോലും ഭക്ഷണം കഴിക്കില്ല. കഴിക്കാനിരുന്നാൽ അതുവരെ കിട്ടിയ എനർജിയെല്ലാം പോകുമെന്ന് പറഞ്ഞ് നാലുമണിവരെ ചായ മാത്രം കുടിച്ച് സിഗരറ്റും വലിച്ചിരിക്കുന്ന പ്രകൃതമായിരുന്നു രഘുവരന്റേത്.


Click it and Unblock the Notifications











