എപ്പോഴോ എവിടെയോ വിളളലുകൾ വീണു, രണ്ടെണ്ണം അടിച്ച് ഞാൻ ദിലീപേട്ടനെ കാണാൻ പോയി: ധർമ്മജൻ
നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപ് കുറ്റാരോപിതനായപ്പോൾ നടന് വേണ്ടി ഏറ്റവും കൂടുതൽ സംസാരിച്ചവരിൽ ഒരാളാണ് നടൻ ധർമ്മജൻ. ദിലീപ് ഇങ്ങനെയൊരു കുറ്റം ചെയ്യില്ലെന്നാണ് ധർമ്മജൻ വാദിച്ചത്. പുതിയ അഭിമുഖത്തിൽ ഇതേക്കുറിച്ച് ധർമ്മജൻ സംസാരിച്ചിട്ടുണ്ട്. ദിലീപിനെതിരെ ഒരു തെളിവും കണ്ടെത്താൻ എട്ട് വർഷത്തിൽ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ലെന്ന് ധർമ്മജൻ പറയുന്നു. മൂവി വേൾഡ് മീഡിയക്ക് അഭിമുഖത്തിലാണ് പരാമർശം.
എന്റെ നിലപാടുകളുടെ കൂടെ തന്നെയാണ് ഞാൻ പോകുന്നത്. ഞാൻ തെറ്റായ നിലപാടൊന്നും പറയാറില്ല. ദിലീപേട്ടൻ ജയിലിൽ നിന്നറങ്ങിയപ്പോൾ ഞാനവിടെ പോയി കരഞ്ഞത് എന്റെ ഇമോഷണൽ സംഭവമാണ്. ഞാനിവിടെ പുറത്ത് മതിലിന് പെയിന്റടിച്ച് ഇരിക്കുമ്പോഴാണ് നാദിർഷ ദിലീപ് പുറത്തിറങ്ങിയെന്ന് വിളിച്ച് പറയുന്നത്. ഞാൻ അപ്പോൾ തന്നെ ഡ്രസിട്ട് രണ്ടെണ്ണം അടിച്ചിട്ടാണ് പോയത്.

അതൊന്നും പറയാൻ എനിക്ക് മടിയില്ല. അതിൽ വ്യത്യാസം വരുത്തിയിട്ടുമില്ല. മദ്യപാനം ഇപ്പോൾ നിർത്തി. വേണ്ട എന്ന് വെക്കേണ്ട സാഹചര്യം വരുമല്ലോ. അപ്പോൾ നിർത്തിയതാണ്. കുറച്ച് നല്ല ആൾക്കാർ, ഞാൻ നന്നാകണം എന്ന് വിചാരിക്കുന്ന കുറച്ച് പേർ പറഞ്ഞപ്പോൾ നിർത്തി. ദിലീപേട്ടന്റെ അഭിനയമികവിനെ ചോദ്യം ചെയ്യാൻ ഒരാളുമില്ല. നല്ല സിനിമയാണെങ്കിൽ ഇവിടെ വിജയിക്കും. കുറ്റാരോപിതൻ മാത്രമായിരുന്നു. ഇപ്പോൾ പുള്ളി കുറ്റവിമുക്തനായി.
പിന്നെയും ദ്രോഹിച്ച് കുറേ ആൾക്കാർ പിറകെ നടക്കുന്നു. എന്തിന് വേണ്ടിയാണെന്ന് അറിയില്ല. ഒരു തെളിവ് പോലും എട്ട് വർഷം കൊണ്ട് കണ്ടെടുക്കാത്ത ആൾക്കാർ ഇനിയെന്ത് തെളിവ് ശേഖരിക്കാനാണെന്ന് എനിക്ക് മനസിലാകുന്നില്ല. നമ്മുടെ പൊലീസ് സംവിധാനം വളരെ മികവുറ്റതാണ്. പെട്ടെന്ന് തന്നെ കേസ് തെളിയിക്കുന്നതാണ്. എട്ട് വർഷം കൊണ്ട് നടക്കാത്ത കാര്യം ഇനി മേൽക്കോടതികളിൽ പോയാൽ എങ്ങനെ തെളിയിക്കുമെന്നറിയില്ല. അതിജീവിതയുമായി തനിക്കുൾപ്പെടെ നല്ല സൗഹൃദമുണ്ടായിരുന്നെന്നും ധർമ്മജൻ പറയുന്നു.
ഞങ്ങളൊക്കെ നല്ല സൗഹൃദത്തോടെ ട്രിപ്പ് പോയ ആൾക്കാരും അടിച്ച് പാെളിച്ചവരുമാണ്. എപ്പോഴോ എവിടെയോ വിളളലുകൾ വീണപ്പോഴുള്ള സംഭവമാണിത്. ഞങ്ങൾ ഇവിടെയൊക്കെ ഒരുമിച്ച് പോയതല്ലേ. അമേരിക്കയിൽ പത്ത് അമ്പത് ദിവസം നല്ല രീതിയിൽ കൂട്ടായിരുന്നു. ഈ കേസിൽ എന്നെയാണ് സിനിമാ രംഗത്ത് നിന്ന് ആദ്യം ചോദ്യം ചെയ്യാൻ കൊണ്ട് പോകുന്നതെന്നും ധർമ്മജൻ പറഞ്ഞു. നിലപാടുകൾ പറഞ്ഞതിന്റെ പേരിൽ അവസരങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ട്. ഞാൻ ഒരു പോസ്റ്റ് ഇട്ടാൽ അതിനടിയിൽ തെറി വരലുണ്ട്. അതൊന്നും ഞാൻ മെെൻഡ് ചെയ്യാറില്ല. എന്റെ നിലപാടുകൾക്ക് ഒരു വ്യത്യാസവും വരുത്താറില്ലെന്നും ധർമ്മജൻ പറയുന്നു.


Click it and Unblock the Notifications











