'സ്റ്റോക്കിങ്ങൊക്കെ വിട്ടുപിടി', സിനിമ കാണാതെ പാട്ടിന്റെ അടിസ്ഥാനത്തിൽ കുറ്റം പറയരുത്; നടൻ ധീരജ് ഡെന്നി
ഹ്രസ്വചിത്രങ്ങളിലൂടെ സിനിമയിലെത്തിയ .യുവനടനാണ് ധീരജ് ഡെന്നി. മലയാള സിനിമയിൽ മുൻനിരയിൽ നിൽക്കുന്ന യുവനടന്മാരായ ടോവിനോ, നിവിൻ എന്നിവരുടെ കുടുംബത്തിൽ നിന്നാണ് ധീരജിന്റേയും സിനിമയിലേക്കുള്ള വരവ്. കർണ്ണൻ നെപ്പോളിയൻ ഭഗത് സിംഗ് എന്ന ചിത്രത്തിൽ നായകനാകുന്നത് ധീരജ് ഡെന്നിയാണ്. നിവിന്റെ പിതൃ സഹോദരൻ ഡെന്നിയുടെയും ടൊവിനോയുടെ പിതൃ സഹോദരി ഡെയ്‌സിയുടെയും മകനാണ് ധീരജ് ഡെന്നി. കർണൻ നെപ്പോളിയൻ ഭഗത് സിങ് പ്രഖ്യാപനം മുതൽ പേരുകൊണ്ട് ശ്രദ്ധ നേടിയിട്ടുള്ള സിനിമ കൂടിയാണ്.
ശരത് ജി മോഹനനാണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഫാസ്റ്റ് പേജ് എന്റർടൈന്മെന്റ്സിന്റെ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്. ഇന്ദ്രൻസ്, റോണി ഡേവിഡ്, എൽദോ മാത്യു, അൽത്താഫ് സലിം, അനീഷ് ഗോപാൽ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ആദ്യാ പ്രസാദാണ് ചിത്രത്തിൽ ധീരജിന്റെ നായികയായി എത്തുന്നത്. അനിൽ ഫിലിപ്പ് സംവിധാനം ചെയ്യുന്ന മൈക്കിൾസ് കോഫി ഹൗസ് ആണ് ധീരജ് നായകനാകുന്ന മറ്റൊരു ചിത്രം. ടോവിനോയുടെ അടുത്ത ബന്ധു കൂടിയായ ധീരജ് ഡെന്നി ടോവിനോ നായകനായിയെത്തിയ എടക്കാട് ബറ്റാലിയൻ, കൽക്കി എന്നീ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തിരുന്നു.

കൂടാതെ വാരിക്കുഴിയിലെ കൊലപാതകം എന്ന സിനിമയിലും ചെറിയ കഥാപാത്രത്തെ ധീരജ് അവതരിപ്പിച്ചിരുന്നു. ഈ സിനിമയിൽ 35ഓളം കഥാപാത്രങ്ങളുണ്ട്. ഒരു ഗ്രാമത്തിൽ നടക്കുന്ന ഒരു ക്രൈമും അതിനെ തുടർന്നുള്ള സംഭവങ്ങളുമാണ് ചിത്രം. ഇതിൽ രൂപേഷ് എന്ന കഥാപാത്രമാണ് ധീരജ് അവതരിപ്പിക്കുന്നത്. ഈ കഥാപാത്രം ആദ്യം തന്നിലേക്ക് വന്നപ്പോൾ കഥ കേട്ട് കഴിഞ്ഞപ്പോൾ ചെയ്യാൻ ബുദ്ധിമുട്ടാണെന്നാണ് താരം കരുതിയത്. പിന്നീട് സംവിധായകൻ വ്യക്തമായ ഒരു ഐഡിയ നൽകിയപ്പോഴാണ് സിനിമ ചെയ്യാൻ തീരുമാനിച്ചതെന്നും ധീരജ് പറയുന്നു. ചിത്രത്തിലെ എന്തിനെന്റെ ചെന്താമരേ എന്ന ഗാനം പുറത്തിറങ്ങിയപ്പോൾ സിനിമാപ്രേമികളിൽ നിന്ന് സിനിമയ്ക്കും നായകനുമെതിരെ വലിയ വിമർശനം ഉയർന്നിരുന്നു.

സിനിമയ്ക്കെതിരെ ഉയർന്ന എല്ലാ വിമർശനങ്ങശനങ്ങൾക്കും മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിൽ മറുപടി പറഞ്ഞിരിക്കുകയാണ് ധീരജ്. 'പാട്ടിറങ്ങിയ സമയത്ത് സ്റ്റോക്കിങ് പ്രോത്സാഹിപ്പിക്കുന്ന സിനിമയാണെന്നും ഇത്തരത്തിലുള്ള പാട്ടുകൾ സിനിമയിൽ ഉൾപ്പെടുത്തുന്നത് വലിയ രീതിയിൽ സമൂഹത്തേയും വളർന്ന് വരുന്ന തലമുറയേയും ബാധിക്കുമെന്നും വിമർശനം വന്നിരുന്നു. സിനിമ ത്രില്ലറും കോമഡിയും എല്ലാം കലർന്നതാണ്. സിനിമയിലെ കഥയ്ക്ക് അങ്ങനെയൊന്ന് ആവശ്യമായതിനാലാണ് പാട്ട് അത്തരത്തിൽ ചിത്രീകരിച്ചിരിക്കുന്നത്. സിനിമ കാണാതെ ആരും കുറ്റം പറയരുത് എന്ന് തന്നെയാണ് അഭ്യർഥിക്കാനുള്ളത്. ഫസ്റ്റ് ഹാഫിൽ പോലീസ് ടെസ്റ്റ് എഴുതി നിൽക്കുന്ന ചെറുപ്പക്കാരനും രണ്ടാം പകുതിയിൽ നാട്ടിൽ നടക്കുന്ന കൊലപാതകം അന്വേഷിക്കാൻ നിയോഗിക്കപ്പെടുന്ന പൊലീസുകാരനുമായിട്ടാണ് ഞാൻ സ്ക്രീനിൽ എത്തുന്നത്. രണ്ട് രീതിയിൽ സ്ക്രീനിൽ എത്തുന്നതിനാൽ അതിനുതകുന്ന തരത്തിൽ ശരീരപ്രകൃതിയിൽ കഴിയുംവിധം മാറ്റം കൊണ്ടുവരാൻ ശ്രദ്ധിച്ചിട്ടുണ്ട്.'
Recommended Video

'ടൊവിനോയടക്കം ചില ടിപ്പുകൾ പറഞ്ഞ് തന്നിരുന്നു. സെറ്റിലിരുന്ന് ഡയലോഗ് മനപാഠമാക്കി പറഞ്ഞ് നടക്കുന്നത് കാണുമ്പോൾ പലരും നിനക്ക് ഭ്രാന്താണോ എന്ന് ചോദിക്കുന്ന സ്ഥിതിവരെയുണ്ടായിരുന്നു. നിവിന്റേയും ടൊവിനോയുടേയും ബന്ധുവായതിന്റെ പേരിൽ അവരുടെ മാനറിസങ്ങളൊന്നും കോപ്പി ചെയ്യാൻ ശ്രമിച്ചിട്ടില്ല' ധീരജ് പറയുന്നു. ഇക്കഴിഞ്ഞ ജനുവരി 28ന് തിയേറ്ററുകളിൽ എത്തേണ്ട സിനിമയായിരുന്നു കർണൻ നെപ്പോളിയൻ ഭഗത് സിങ്. എന്നാൽ കൊവിഡ് പ്രതിസന്ധിയും കൊവിഡ് ബാധിതരുടെ എണ്ണവും കൂടിയതിനാലാണ് സിനിമയുടെ റിലീസ് അണിയറപ്രവർത്തകർ നീട്ടിവെച്ചത്. പുതുക്കിയ തിയ്യതി പുറത്തുവിട്ടിട്ടില്ല.


Click it and Unblock the Notifications











