'കെജിഎഫിനേയും ബീസ്റ്റിനേയും പേടിച്ച് മലയാള സിനിമ റിലീസ് ചെയ്തില്ല, ഈ സ്വീകാര്യത മലയാളത്തിന് തമിഴിലില്ല'; ധ്യാൻ
മലയാള സിനിമയിൽ നടൻ, തിരക്കഥാകൃത്ത്, സംവിധായകൻ തുടങ്ങി വിവിധ മേഖലകളിൽ അച്ഛൻ ശ്രീനിവാസനെപ്പോലെ തന്നെ ധ്യാനും തന്റെ പ്രതിഭ തെളിയിച്ചുകൊണ്ടിരിക്കുകയാണ്. സായാഹ്ന വാർത്തകൾ എന്ന സിനിമയാണ് ധ്യാനിന്റേതായി അവസാനം തിയേറ്ററുകളിലെത്തിയ സിനിമ.
ഗോകുൽ സുരേഷാണ് ചിത്രത്തിൽ നായകൻ. അജു വർഗീസ്, ഇന്ദ്രൻസ് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളാക്കി എത്തിയിട്ടുണ്ട്. അരുൺ ചന്ദുവാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്.
സാജൻ ബേക്കറിക്ക് ശേഷം അരുൺ ചന്ദു സംവിധാനം നിർവഹിച്ച ചിത്രത്തിൽ പുതുമുഖം ശരണ്യ ശർമയാണ് നായികയായത്. സമീപകാല രാഷ്ട്രീയ സാമൂഹിക പശ്ചാത്തലത്തിൽ ഒരുക്കിയ സായാഹ്ന വാർത്തകളുടെ തിരക്കഥ സംഭാഷണം സച്ചിൻ.ആർ.ചന്ദ്രൻ, അരുൺ ചന്ദു എന്നിവർ ചേർന്ന് എഴുതിയിരിക്കുന്നു.
ബി.കെ ഹരിനാരായണൻ, എലിസബത്ത് ജോസ് എന്നിവരുടെ വരികൾക്ക് പ്രശാന്ത് പിള്ള, ശങ്കർ ശർമ എന്നിവർ സംഗീതം പകർന്നിരിക്കുന്നു. ധ്യാനും ഗോകുലും ആദ്യമായി ഒരുമിച്ച് അഭിനയിച്ച സിനിമ കൂടിയാണ് സായാഹ്ന വാർത്തകൾ.

ഇരുവരും ഒരുമിച്ച് പങ്കെടുത്ത അഭിമുഖങ്ങളുടെ വീഡിയോ വൈറലായിരുന്നു. എല്ലാ കാര്യങ്ങളും ശരിയെന്ന് തോന്നിയാൽ വെട്ടിതുറന്ന് പറയുന്ന പ്രകൃതക്കാരനാണ് ധ്യാൻ ശ്രീനിവാസൻ.
അതുപോലെയാണ് മലയാള സിനിമയിലെ ഫെസ്റ്റിവൽ സമയത്തുള്ള റിലീസുകളിൽ വന്ന വീഴ്ചകളെ കുറിച്ച് ധ്യാൻ വിശദീകരിച്ചത്. ഇക്കഴിഞ്ഞ വിഷുവിന് ഇതരഭാഷ ചിത്രങ്ങളായ കെജിഎഫിനേയും ബീസ്റ്റിനേയും പേടിച്ച് മലയാള സിനിമകൾ ആരും റിലീസ് ചെയ്തില്ലെന്നും ചരിത്രത്തിൽ ആദ്യത്തെ സംഭവമാണിതെന്നും ധ്യാൻ പറഞ്ഞു.

'മലയാള സിനിമയുടെ ചരിത്രത്തിലാദ്യമായി മലയാളം സിനിമകളുടെ റിലീസ് ഇല്ലാതിരുന്ന ആദ്യത്തെ വിഷുവായിരുന്നു കഴിഞ്ഞ് പോയത്. കെ.ജി.എഫിനേയും ബീസ്റ്റിനേയും പേടിച്ചിട്ട് ആരും സിനിമ ഇറക്കിയില്ല. കൂടാതെ ഒന്ന് തിയേറ്ററുകള്‍ ഇല്ല.'
'രണ്ട് ഈ സിനിമകള്‍ ഡിസ്ട്രിബ്യൂട്ട് ചെയ്യുന്നത് ലിസ്റ്റിന്‍ ചേട്ടനും പൃഥ്വിരാജും. അവരും ഇവിടുത്തെ പ്രൊഡ്യൂസേഴ്‌സാണ്. ഈ സിനിമകളുടെ കൂടെ മലയാള സിനിമ ഇറക്കാന്‍ ഭയപ്പെട്ടു.'
'നാളെ ഓണത്തിന് ഇതുപോലെ കെ.ജി.എഫ് മൂന്നാം ഭാഗമോ അല്ലെങ്കില്‍ കെ.ജി.എഫ് പോലെയൊരു സിനിമയോ വന്നാല്‍ മലയാള സിനിമ റിലീസ് ഇല്ലാത്ത അവസ്ഥ വരും ഭാവിയില്‍. നമ്മുടെ ഓഡിയന്‍സ് എല്ലാ സിനിമയും കാണും.'

'ഇതേ സ്വീകാര്യത മലയാള സിനിമക്ക് തമിഴില്‍ അനുവദിക്കില്ല. അവിടുത്തെ ഒരു ഡിസ്ട്രിബ്യൂട്ടര്‍ ഇതുപോലെ ഒരു മലയാളം സിനിമ പ്രൊമോട്ട് ചെയ്ത് റിലീസ് ചെയ്യാന്‍ അവര്‍ സമ്മതിക്കില്ല. പക്ഷെ ഇവിടെ ആര്‍ക്ക് വേണമെങ്കിലും സിനിമ ഡിസ്ട്രിബ്യൂട്ട് ചെയ്യാം.'
'ഇവിടുത്തെ ഓഡിയന്‍സും ആ രീതിയില്‍ ഓപ്പണാണ്. വരുന്ന സിനിമകളില്‍ ഒരു വൗ ഫാക്ടറില്ലെങ്കിൽ എക്‌സൈറ്റ് ചെയ്യിപ്പിക്കുന്ന ഒരു ഘടകമില്ലെങ്കില്‍ ഇപ്പോൾ ആളുകേറില്ല.. ബേസിക്കലി വലിയ സിനിമകള്‍ക്ക് മാത്രമെ ആളുള്ളൂ.'
'വലിയ സിനിമകളെന്ന് പറഞ്ഞാല്‍ വലിയ കാന്‍വാസിലെടുക്കുന്ന തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി സിനിമകള്‍ക്ക് മാത്രമെ മലയാളി ഓഡിയന്‍സ് അടക്കം പോവുന്നുള്ളൂ.'

'അതാണ് സത്യാവസ്ഥ. ഒരാഴ്ചയുടെ വ്യത്യാസത്തില്‍ മൂന്നും നാലും സിനിമകള്‍ റിലീസ് ചെയ്യുന്നുണ്ട്. രണ്ടും മൂന്നും വര്‍ഷം മുമ്പ് ഷൂട്ട് ചെയ്ത സിനിമകളാണ്. ഒരു സിനിമക്ക് ഒരാഴ്ചയില്‍ കൂടുതല്‍ റണ്‍ കിട്ടുന്നില്ല.'
'പഴയ പോലെ ചെറിയ സിനിമകള്‍ക്കൊന്നും ഇപ്പോള്‍ തിയേറ്റര്‍ ഷെയര്‍ കിട്ടുന്നില്ല. ചെറിയ സിനിമകള്‍ക്ക് നല്ല അഭിപ്രായം ലഭിച്ച് ആള് കേറുമ്പോഴേക്കും അടുത്ത റിലീസാവും. കൊവിഡ് കഴിഞ്ഞുണ്ടായ ഒരു സ്ഥിതിയാണിത്. ആരേയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല' ധ്യാന്‍ പറഞ്ഞു.


Click it and Unblock the Notifications