'ചമഞ്ഞൊരുങ്ങിയാണ് അമ്മയൊക്കെ സിനിമ കാണാൻ പോവുക, ചേട്ടനോടുള്ള സ്നേഹം മലർവാടിക്കും കിട്ടി'; ധ്യാൻ ശ്രീനിവാസൻ!
ഇന്റർവ്യു കിങെന്ന് മലയാളി പ്രേക്ഷകർ വിശേഷിപ്പിക്കുന്ന വളരെ ചുരുക്കം നടന്മാരിൽ ഒരാളാണ് ധ്യാൻ ശ്രീനിവാസൻ. അദ്ദേഹത്തിന്റെ സിനിമകൾക്ക് ലഭിക്കുന്നതിനേക്കാൾ സ്വീകാര്യതയാണ് ഓരോ അഭിമുഖത്തിനും ലഭിക്കുന്നത്. മലയാളികൾക്ക് പൊതുവെ ആരെങ്കിലും മനോഹരമായി കഥ പറഞ്ഞ് തന്നാൽ കേട്ടുകൊണ്ടിരിക്കാൻ വളരെ ഇഷ്ടമാണ്. ടിപ്പിക്കലായും ഇന്റലക്ച്വലായും സംസാരിച്ചുകൊണ്ടുള്ള താരങ്ങളുടെ അഭിമുഖങ്ങളോട് വലിയ താൽപര്യമില്ല പൊതുവെ മലയാളികൾക്ക്.
അത്തരം അഭിമുഖങ്ങൾക്ക് ലഭിക്കുന്ന വ്യൂസും വളരെ കുറവാണ്. താര ജാഡകളെല്ലാം വിട്ട് ഇമേജ് ഭയമില്ലാതെ സംസാരിക്കുന്ന ഒരാൾ കൂടിയാണ് ധ്യാൻ. അതുകൊണ്ട് തന്നെ ധ്യാനിന്റെ അഭിമുഖമെന്ന് നോട്ടിഫിക്കേഷൻ വന്നാൽ ഉടൻ തന്നെ എല്ലാവരും വന്ന് കാണാൻ ശ്രമിക്കും. അച്ഛൻ ശ്രീനിവാസൻ, അമ്മ വിമല, ചേട്ടൻ വിനീത്, സിനിമാ സുഹൃത്തുക്കൾ എന്നിവരല്ലാം ധ്യാനിന്റെ അഭിമുഖങ്ങളിൽ പറയുന്ന കഥകളിലെ സ്ഥിരം സാന്നിധ്യങ്ങളാണ്. എല്ലാ വിഷയത്തിലും തന്റേതായൊരു അഭിപ്രായം പറയാനും ധ്യാൻ മടി കാണിക്കാറില്ല.

അടുത്തിടെ ടിനി ടോമിന്റെ വിവാദ പ്രസ്താവനയ്ക്കെതിരെ ധ്യാൻ റിയാക്ട് ചെയ്തതും വൈറലായിരുന്നു. പ്രമുഖ നടന്റെ മകനായി അഭിനയിക്കാന്‍ അവസരം ലഭിച്ചിട്ടും തന്റെ മകനെ സിനിമയില്‍ അഭിനയിക്കാന്‍ വിട്ടില്ലെന്നായിരുന്നു ടിനി ടോം കഴിഞ്ഞ ദിവസം പറഞ്ഞത്.
സിനിമ ലൊക്കേഷനുകളിലെ ലഹരി ഉപയോഗത്തെക്കുറിച്ചുള്ള ഭയം കാരണമാണ് ഭാര്യ മകനെ അഭിനയിക്കാന്‍ വിടാത്തതെന്നും ടിനി പറഞ്ഞിരുന്നു. മാത്രമല്ല തുടർച്ചയായ ലഹരി ഉപയോഗം ഒരു നടന്റെ പല്ല് പൊടിയുന്നതിൽ വരെ കൊണ്ട് ചെന്നെത്തിച്ചെന്നും ടിനി പറഞ്ഞു. ആരാണ് ഈ നടനെന്ന് ടിനി വ്യക്തമാക്കിയില്ല. ഇതിനെതിരെയാണ് ധ്യാൻ ശ്രീനിവാസൻ പ്രതികരിച്ചത്.
ലഹരി ആരും കുത്തിക്കയറ്റിത്തരില്ലെന്നും മകന് ബോധമുണ്ടെങ്കിൽ ഇതൊന്നും ഉപയോഗിക്കില്ലെന്നുമാണ് ടിനിയുടെ പ്രസ്താവന തള്ളി ധ്യാൻ പറഞ്ഞത്. ഒരുത്തൻ നശിക്കണമെന്ന് തീരുമാനിച്ചാൽ അവൻ നശിക്കും. ലഹരി ഉപയോഗിക്കേണ്ട. അതൊരു മോശം കാര്യമാണെന്ന് മകന് ബോധമുണ്ടെങ്കിൽ അവൻ ഉപയോഗിക്കില്ലല്ലോ.
അല്ലാതെ ഈ പറഞ്ഞ സാധനങ്ങളൊന്നും ആരും വായ്ക്കകത്ത് കുത്തിക്കേറ്റി തരില്ല. ബോധവും വിവരവുമുള്ള ഒരുത്തനാണെങ്കിൽ അവനത് ഉപയോഗിക്കില്ല എന്നാണ് ധ്യാൻ പറഞ്ഞത്. ഇപ്പോഴിത കാൻ ചാനൽ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ തന്റെ സിനിമാ ജീവിതത്തെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് ധ്യാൻ.

എസ്.എൻ സ്വാമി ആദ്യമായി സംവിധാനം ചെയ്യാൻ പോകുന്ന സിനിമയിൽ ധ്യാനാണ് നായകൻ. ആരെങ്കിലും നന്നായി ഉപയോഗിച്ചാൽ താൻ നല്ല നടനാണെന്നാണ് ധ്യാൻ പറയുന്നത്. ചെന്നൈയിലായിരുന്ന കാലത്ത് അഭിനയം പഠിക്കാൻ പോയിട്ടുണ്ടെന്നും ധ്യാൻ പറയുന്നു. അമ്മയൊക്കെ സിനിമയ്ക്ക് പോവുന്നത് കല്യാണത്തിന് പോകുന്നത് പോലെ ഒരുങ്ങിയാണ്.
എന്റെ നാട്ടിലൊക്കെ ഒരുവിധം ആളുകൾ നൈറ്റ് ഷോയ്ക്ക് പോകുന്നത് പോലും നന്നായി ഒരുങ്ങിയാണ്. ചെന്നൈയിൽ പോയ ശേഷമാണ് അത്തരം കാര്യങ്ങളൊക്കെ മാറിയതെന്നും ധ്യാൻ പറയുന്നു. തമിഴ്നാട്ടിൽ സിനിമാക്കാരെ ജനങ്ങൾ പ്രോത്സാഹിപ്പിക്കും. അടച്ച് കുറ്റം പറയില്ല.
അതുപോലെ തന്നെ ചേട്ടന്റെ മലർവാടി ഇറങ്ങിയ സമയത്ത് പ്രേക്ഷകരുടെ കൈയ്യിൽ നിന്ന് പരിഗണന കിട്ടിയിട്ടുണ്ട്. കാരണം ചേട്ടനെ എല്ലാവർക്കും പാട്ടുകാരൻ എന്ന രീതിയിൽ ഇഷ്ടമാണ്. മലർവാടി ഭയങ്കര സിനിമയൊന്നുമല്ല. ചേട്ടനോടുള്ള ഇഷ്ടമാണ് ആ സിനിമയ്ക്കും ലഭിച്ചത്.
വിനീതിന്റെ സിനിമ എന്നുള്ള ചിന്ത പ്രേക്ഷകർക്കുണ്ട്. സ്നേഹമുണ്ട്. ഇന്നും ചേട്ടന് പ്രേക്ഷകരിൽ നിന്നും ആ സ്നേഹം ലഭിക്കുന്നുണ്ട്. പൊതുവെ പാട്ടുകാരോട് എല്ലാവർക്കും ഒരു സ്നേഹമുണ്ടല്ലോ. ആ ഇഷ്ടം ചേട്ടനോട് മരിക്കുവോളം ആളുകൾക്ക് ഉണ്ടാകും.


Click it and Unblock the Notifications