'അച്ഛനൊരു പൂവാലനായിരുന്നിരിക്കണം... ജീവിതത്തിൽ കോഴിയായ ഒരാൾക്ക് മാത്രമെ ഇങ്ങനെയൊക്കെ എഴുതാൻ പറ്റു'
ശ്രീനിവാസൻ സിനിമകൾ പ്രേക്ഷകരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും കൂടി ചെയ്തിരുന്നവയായിരുന്നു. കേരളത്തിലിന്ന് നടക്കുന്ന സംഭവ വികാസങ്ങളിൽ മിക്കതും മുൻ കൂട്ടി പ്രവചിച്ച കലാകാരൻ. അത് രാഷ്ട്രീയ മരണങ്ങളിൽ തുടങ്ങി ഇന്നും ആളുകൾ റിലേറ്റ് ചെയ്യുന്ന അനുഭവിക്കുന്ന ഒരുപാട് പ്രശ്നങ്ങൾ ഉൾപ്പെട്ടതാണ്.
ഓടരുതമ്മാവാ ആളറിയാം, ബോയിങ് ബോയിങ്, അരം പ്ലസ് അരം കിന്നരം, സന്മനസ്സുള്ളവർക്ക് സമാധാനം, മഴ പെയ്യുന്നു മന്ദളം കൊട്ടുന്നു എന്നീ എവർഗ്രീൻ കോമഡി മൂവീസും തൊഴിലാളി യൂണിയനുകളെയും രാഷ്ട്രീയ കോമരങ്ങളെയും കണക്കറ്റ് പരിഹസിച്ച് അക്ഷരാർത്ഥത്തിൽ വലിച്ച് കീറി ഒട്ടിച്ച സന്ദേശവും വെള്ളാനകളുടെ നാടും വരവേൽപ്പും തൊഴിലില്ലായ്മ എന്ന മഹാ വിപത്തിനെയും തുടർപ്രശ്നങ്ങളെയും ഹാസ്യാത്മകമായും അതേസമയം ലളിതമായും പ്രേക്ഷകരിലേക്ക് എത്തിച്ച ഗാന്ധിനഗർ സെക്കന്റ് സ്ട്രീറ്റും നാടോടിക്കാറ്റും പട്ടണപ്രവേശവുമെല്ലാം ശ്രീനിവാസന്റെ തിരക്കഥകളാണ്.

മോളിവുഡിലെ ഒട്ടുമിക്ക ക്ലാസിക്കുകളും റിപ്പീറ്റ് വീല്യു സിനിമകളും ശ്രീനിവാസൻ രച്ചിച്ചതാണ്. വർഷങ്ങളിത്ര കഴിഞ്ഞിട്ടും തലമുറകൾ മാറിയിട്ടും ഇന്നും ചർച്ച ചെയ്യപ്പെടുന്ന തിരക്കഥകൾ രചിച്ച വ്യക്തി കൂടിയാണ് ശ്രീനിവാസൻ. ഇന്നും മലയാളികൾ അഭിമാനത്തോടെയാണ് സകലകലാവല്ലഭനായ ശ്രീനിവാസനെ കുറിച്ച് സംസാരിക്കാറുള്ളത്.
പ്രിയദർശൻ സംവിധാനം ചെയ്ത് 1985ൽ തിയേറ്ററുകളിലെത്തിയ ബോയിങ് ബോയിങിന് സംഭാഷണം എഴുതിയത് ശ്രീനിവാസനാണ്. ഒട്ടുമിക്ക മലയാളികൾക്കും ബോയിങ് ബോയിങിലെ ഓരോ ഡയലോഗും സീനും കാണാപാഠമാണ്. മോഹൻലാലും മുകേഷും തകർത്താടിയ സിനിമ രണ്ട് പൂവാലന്മാരുടെ ജീവിതത്തെ കുറിച്ചാണ് പറയുന്നത്. ഇപ്പോഴിതാ ശ്രീനിവാസനെ കുറിച്ചും ബോയിങ് ബോയിങ് സിനിമയെ കുറിച്ചും ധ്യാൻ പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്.
ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കവെയാണ് ശ്രീനിവാസന്റെ തിരക്കഥകളെ കുറിച്ച് ധ്യാൻ വാചാലനായത്. ബോയിങ് ബോയിങ്, ഓടരുതമ്മാവാ ആളറിയാം എന്നിവയൊക്കെ എഴുതുന്ന സമയത്ത് തന്റെ അച്ഛനൊരു പൂവാലനായിരുന്നിരിക്കണമെന്നും അല്ലാത്ത പക്ഷം അങ്ങനെയൊരു തിരക്കഥ എഴുതാൻ പറ്റില്ലെന്നുമാണ് ധ്യാൻ പറയുന്നത്.
'ഓടരുതമ്മാവാ ആളറിയാം, അക്കരെ നിന്നൊരു മാരൻ, അരം പ്ലസ് അരം കിന്നരം എന്നീ സിനിമകളിലെ പ്രധാന ക്യാരക്ടേഴ്സും സൈഡ് ക്യാരക്ടേഴ്സുമൊക്കെ കോഴികളാണ് അല്ലെങ്കിൽ പൂവാലന്മാരാണ്. ഞാൻ ഇന്നലെ അച്ഛനോട് ചോദിച്ചിരുന്നു അക്കാലത്ത് അച്ഛനൊരു പൂവാലനായിരുന്നുവോയെന്ന്. അക്കാലത്ത് അച്ഛനൊരു പൂവാലനായിരുന്നിരിക്കണം അല്ലെങ്കിൽ ഒരു കോഴിയായിരുന്നിരിക്കണം. അല്ലാത്തപക്ഷം എങ്ങനെ ഇത്ര മനോഹരമായി ഒബ്സർവ് ചെയ്യും.'

'ജീവിതത്തിൽ കോഴിയായ ഒരാൾക്ക് മാത്രമെ ഇങ്ങനെയൊക്കെ എഴുതാൻ പറ്റു. അത്ര കൃത്യമാണ് എഴുത്ത്. ബോയിങ് ബോയിങ് അച്ഛൻ എഴുതിയതാണ്. ഇംഗ്ലീഷ് പഠമാണ് പക്ഷെ അച്ഛനാണ് സംഭാഷണങ്ങൾ എഴുതിയിരിക്കുന്നത്.'
'ബോയിങ് ബോയിങൊക്കെ എഴുതണമെങ്കിൽ ഉള്ളിലൊരു കോഴിയുണ്ടാകണം. അല്ലെങ്കിൽ അത്ര ഡീപ്പായി ചിന്തിക്കാൻ കഴിയില്ലെന്നാണ്', ധ്യാൻ അച്ഛൻ ശ്രീനിവാസന്റെ എഴുത്തുകളെ കുറിച്ച് സംസാരിച്ച് പറഞ്ഞത്. വീഡിയോ വൈറലായതോടെ നിരവധി രസകരമായ കമന്റുകളാണ് വീഡിയോയ്ക്ക് വന്നത്.
ധ്യാനിന്റെ ഏറ്റവും പുതിയ റിലീസ് വർഷങ്ങൾക്കുശേഷമാണ്. പ്രണവ് മോഹൻലാൽ, ധ്യാൻ, നിവിൻ പോളി, കല്യാണി പ്രിയദർശൻ എന്നിവരായിരുന്നു പ്രധാന വേഷങ്ങൾ ചെയ്തത്. വിനീത് സംവിധാനം ചെയ്ത സിനിമ തിയേറ്ററുകളിൽ നിറഞ്ഞോടുന്നുണ്ട്.


Click it and Unblock the Notifications