'അച്ഛന് യൂണിറ്റ് വണ്ടിയുടെ ചൂട് പുകയടിച്ചാലെ എഴുത്ത് വരൂ, ഞാൻ അത്ഭുതപ്പെട്ടിട്ടുണ്ട്'; ധ്യാൻ ശ്രീനിവാസൻ!
ധ്യാൻ ശ്രീനിവാസൻ കഥ, തിരക്കഥ, സംഭാഷണം നിർവഹിച്ച പ്രകാശൻ പറക്കട്ടെ മികച്ച പ്രതികരണവുമായി തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ചിത്രം എല്ലാവരും കണ്ട് സഹായിക്കണമെന്നാണ് ധ്യാൻ ഫേസ്ബുക്കിലൂടെ ആവശ്യപ്പെട്ട വീഡിയോ വൈറലയിരുന്നു.
ഈ ചിത്രം ഓടിയില്ലെങ്കിൽ വീണ്ടും ലൗവ് ആക്ഷൻ പോലെയുള്ള കള്ളുകുടി പടവുമായി തന്നെ മുന്നോട്ട് പോകുമെന്നും അതിനാൽ എല്ലാവരും പടം തിയേറ്ററിൽ പോയി കണ്ട് സഹായിക്കണമെന്നാണ് ധ്യാൻ എഴുതിയിരുന്നത്. റിയലിസ്റ്റിക് സിനിമ, റിയലിസ്റ്റിക് ആക്ടേഴ്സ്, ആദ്യത്തെ ക്ലീൻ യു സിനിമ എന്നിങ്ങനെയാണ് ചിത്രത്തെ ധ്യാൻ വിശേഷിപ്പിച്ചത്.

ഷഹദ് സംവിധാനം നിർവഹിച്ച ഈ ചിത്രം ലൗ ആക്ഷൻ ഡ്രാമ, സാജൻ ബേക്കറി, 9എംഎം എന്നീ ചിത്രങ്ങൾ നിർമിച്ച വിശാഖ് സുബ്രഹ്മണ്യം, അജു വർഗീസ് എന്നിവരുടെ ഉടമസ്ഥതയിലുള്ള ഫന്റാസ്റ്റിക്ക് ഫിലിംസിന്റെ നാലാമത് നിർമാണസംരംഭമാണ്. ഗൂഢാലോചന, ലൗ ആക്ഷൻ ഡ്രാമ, 9എംഎം എന്നീ ചിത്രങ്ങൾക്ക് ശേഷം ധ്യാൻ ശ്രീനിവാസൻ കഥ, തിരക്കഥ, സംഭാഷണം ഒരുക്കുന്ന ചിത്രമാണ് പ്രകാശൻ പറക്കട്ടെ.
ടിനു തോമസും ചിത്രത്തിൽ നിർമാണ പങ്കാളിയാണ്. ദിലീഷ് പോത്തൻ, തണ്ണീർമത്തൻ ദിനങ്ങൾ ഫെയിം മാത്യു തോമസ്, സൈജു കുറുപ്പ്, അജു വർഗീസ്, ധ്യാൻ ശ്രീനിവാസൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
ധ്യാനിന്റെ സിനിമകളെക്കാൾ ഹിറ്റ് ആകാറുള്ളത് ധ്യാൻ നൽകുന്ന അഭിമുഖങ്ങളാണ്. എല്ലാം തുറന്ന് സംസാരിക്കുന്ന ധ്യാനിന്റെ പ്രകൃതം തന്നെയാണ് പ്രേക്ഷകർ അഭിമുഖങ്ങളിൽ പ്രത്യക്ഷപ്പെടുന്ന ധ്യാനിനെ സ്വീകരിക്കാനുള്ള കാരണവും. അച്ഛൻ ശ്രീനിവസനെപ്പോലെ നർമ്മം കലർത്തി സംസാരിക്കുന്നതിൽ ധ്യാൻ മുന്നിലാണ്.
അച്ഛന്റെ തിരക്കഥയെഴുത്തിനെ കുറിച്ച് ധ്യാൻ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വൈറലാകുന്നത്. 'അച്ഛൻ എഴുതുന്ന സ്ക്രിപ്റ്റ് ആർക്കും വായിക്കാൻ പറ്റില്ല. കാരണം അത്രത്തോളം കൂട്ടക്ഷരമാണ് ഉപയോഗിക്കുക. ഡോക്ടർമാരുടെ പ്രിസ്ക്രിപ്ഷൻ പോലും തോറ്റുപോകും. പലപ്പോഴും ഡിടിപി ചെയ്യാൻ പോയി ഞാൻ വലഞ്ഞിട്ടുണ്ട്. അച്ഛൻ എല്ലാം എഴുതി പൂർത്തിയാക്കിയല്ല ലൊക്കേഷനിലേക്ക് പോവുക.'

'പകുതിയും അവിടിരുന്ന് സ്പോട്ടിൽ എഴുതുന്നതാണ്. അച്ഛന് യൂണിറ്റ് വണ്ടിയുടെ ചൂട് പുക മുഖത്തടിച്ചാലെ എഴുത്ത് വരൂ. അച്ഛന്റെ സുഹൃത്തുക്കൾ തന്നെ പറഞ്ഞ് കേട്ടിട്ടുള്ളതാണ്.'
'ഞാനും ഇപ്പോൾ അച്ഛനെപ്പോലെയാണ്. പല ഷോട്ടുകളും സെറ്റിലിരുന്നാണ് എഴുതുന്നത്. ചിലപ്പോൾ എഴുത്ത് വരില്ല. ആ സമയങ്ങളിൽ സന്ദർഭം ആർട്ടിസ്റ്റിന് പറഞ്ഞ് കൊടുക്കും. ബാക്കി അവർ റിയലിസ്റ്റിക്കായി ചെയ്യും. പ്രകാശൻ പറക്കട്ടെ സിനിമയുടെ ചിത്രീകരണ സമയത്തും അത്തരം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്' ധ്യാൻ പറയുന്നു.


Click it and Unblock the Notifications