'മകളുടെ ജനനമാണ് ലൈഫിലെ വലിയ മൊമന്റ്, ആൺകുട്ടിയായിരുന്നുവെങ്കിൽ എന്നെപോലെയാകുമോയെന്ന തോന്നൽ വരും'
ശ്രീനിവാസനോടും വിനീത് ശ്രീനിവാസനോടുമുള്ള സ്നേഹത്തിന്റെ ഒരു ഭാഗമായിരുന്നു സിനിമയിലേക്ക് അരങ്ങേറിയ സമയത്ത് ധ്യാനിന് ലഭിച്ചുകൊണ്ടിരുന്നതെങ്കിൽ ഇപ്പോൾ ധ്യാൻ ശ്രീനിവാസന് മാത്രമായി ഒരു ആരാധക വൃന്ദമുണ്ട്. അവരിൽ ഏറെയും ധ്യാനിന്റെ അഭിമുഖങ്ങൾ കണ്ട് ഫാനായതാണ്. മറ്റുള്ള താരങ്ങളെപ്പോലെ സിനിമ തെരഞ്ഞെടുക്കുന്നതിൽ ചൂസിയല്ല ധ്യാൻ ശ്രീനിവാസൻ. എല്ലാത്തരം സിനികളിലും അഭിനയിക്കാറുണ്ട്. അതുകൊണ്ട് തന്നെ അവയിൽ ചിലതൊക്കെ പരാജയപ്പെടാറുമുണ്ട്.
ഒരുപക്ഷെ മലയാള സിനിമയിൽ എല്ലാ ആഴ്ചയിലും ഒരു സിനിമ റിലീസ് ചെയ്യുന്ന ഏക നടൻ ധ്യാൻ മാത്രമായിരിക്കും. ഇതുമായി ബന്ധപ്പെട്ട് പരിഹാസങ്ങൾ വരാറുണ്ടെങ്കിലും നടനെ അതൊന്നും ബാധിക്കാറില്ല. അന്നും ഇന്നും അഭിനയത്തേക്കാൾ സിനിമയുടെ പിന്നണിയിൽ പ്രവർത്തിക്കുന്നതിനോടാണ് ധ്യാനിന് താൽപര്യവും. സൂപ്പർ സിന്ദഗിയാണ് ധ്യാനിന്റെ ഏറ്റവും പുതിയ സിനിമ.

വിന്റേഷാണ് ഇത് നടന്ന കഥ എന്ന ടാഗ് ലൈനുമായി എത്തുന്ന ചിത്രം സംവിധാനം ചെയ്കതിരിക്കുന്നത്. 666 പ്രൊഡക്ഷൻസിന്റെ ബാനറിൽ ഹസീബ് മേപ്പാട്, സത്താർ പടനേലകത്ത് എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ലാൽ ജോസ് എന്ന ചിത്രത്തിന് ശേഷം 666 പ്രൊഡക്ഷൻസ് നിർമിക്കുന്ന രണ്ടാമത്തെ ചിത്രമാണ് ഇത്.
ധ്യാൻ ശ്രീനിവാസന് പുറമെ പാർവതി നായർ, മുകേഷ്, ജോണി ആന്റണി, സുരേഷ് കൃഷ്ണ, വിനോദ് സാഗർ, ശ്രീവിദ്യ മുല്ലശ്ശേരി, ഡയാന ഹമീദ്, മാസ്റ്റർ മഹേന്ദ്രൻ തുടങ്ങിയവർ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. അടി കപ്യാര കൂട്ടമണിയിലെയും അയ്യൻ ഇൻ അറേബ്യയിലേയും ധ്യാൻ-മുകേഷ് കോമ്പോ ഹിറ്റായതുകൊണ്ട് തന്നെ സൂപ്പർ സിന്ദഗിയിലും പ്രേക്ഷകർക്ക് പ്രതീക്ഷയുണ്ട്.
താൻ അച്ഛനോട് ഇതുവരെ പറഞ്ഞിട്ടില്ലാത്ത കഥകൾ വരെ മുകേഷിനോട് പറയാറുണ്ടെന്നാണ് നടനുമായുള്ള അടുപ്പത്തെ കുറിച്ച് ചോദിച്ചപ്പോൾ ധ്യാൻ പറഞ്ഞത്. മൈൽസ്റ്റോൺ മേക്കേഴ്സ് എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ധ്യാൻ. മുകേഷേട്ടനൊപ്പം ആയിരിക്കുമ്പോൾ ഒരുപാട് കഥകൾ കേൾക്കാം. സൂപ്പർ സിന്ദഗിയിലെ ഏറെയും രംഗങ്ങളിൽ ഞാനും മുകേഷേട്ടനും മാത്രമേയുള്ളു.
അതുകൊണ്ട് തന്നെ ഒരുപാട് വിഷയങ്ങൾ ചർച്ച ചെയ്തു... കഥകൾ പറഞ്ഞു. ഞാൻ അച്ഛനോട് ഇതുവരെ പറഞ്ഞിട്ടില്ലാത്ത കഥകൾ വരെ മുകേഷേട്ടനോട് പറഞ്ഞു. ഞങ്ങൾ തമ്മിൽ ഒരു കോമോൺ കണക്ട് കിട്ടിയതുകൊണ്ടാണ് ഞങ്ങൾക്ക് പരസ്പരം ജീവിതത്തിലെ കഥകൾ പറയാൻ പറ്റിയത്. അദ്ദേഹം കോളജ് കാലത്തെ അനുഭവങ്ങളും കഥകളുമാണ് പറഞ്ഞതെന്നും ധ്യാൻ പറയുന്നു.

പിന്നീട് തന്റെ ജീവിതത്തിലെ ഏറ്റവും നല്ല നിമിഷത്തെ കുറിച്ചാണ് ധ്യാൻ സംസാരിച്ചത്. മകളുടെ ജനനമായിരുന്നു തന്റെ ജീവിതത്തിലെ ഏറ്റവും വലിയ മൊമന്റ് എന്നാണ് ധ്യാൻ പറഞ്ഞത്. പേഴ്സണൽ ലൈഫിലെ ഏറ്റവും വലിയ മൊമന്റെന്ന രീതിയിൽ ഞാൻ കാണുന്നത് എനിക്ക് കുഞ്ഞുണ്ടായ ദിവസമാണ്. അതിന്റെ പ്രത്യേക എന്തെന്നാൽ ഉണ്ടായത് ഒരു പെൺകുഞ്ഞാണ്.
ആൺകുട്ടിയായിരുന്നുവെങ്കിൽ എന്നെപോലെയാകുമല്ലോയെന്ന തോന്നൽ വന്നേനെ. പക്ഷെ ഒരു പെൺകുട്ടിയുണ്ടായപ്പോൾ സ്ത്രീകളെ കാണുന്ന രീതിതൊട്ട് ജീവിതത്തിലെ എല്ലാം മാറിപ്പോയി. എന്ന് കരുതി ഇതുവരെ സ്ത്രീകളെ ഞാൻ മോശമായിട്ടാണ് കണ്ടിരുന്നതെന്ന് കരുതരുത്. മുമ്പും ബഹുമാനമുണ്ടായിരുന്നു. കുഞ്ഞ് പിറന്നശേഷം അത് കൂടിയെന്നാണ് ധ്യാൻ പറഞ്ഞത്.
മകൾ വന്ന ശേഷം ജീവിതം മാറിയതിനെക്കുറിച്ചെല്ലാം മുമ്പൊരിക്കലും ധ്യാൻ തുറന്ന് പറഞ്ഞിരുന്നു. പുകവലി ശീലം നിർത്തിയത് മകൾ വന്നശേഷം ആയിരുന്നുവെന്ന് ഒരിക്കൽ ധ്യാൻ പറഞ്ഞിട്ടുണ്ട്. മോൾ കൂടെ ഉള്ളപ്പോൾ വലിക്കാറേ ഇല്ല. ഇടക്ക് എങ്ങാനും ഒന്നോ രണ്ടോ വലിക്കും എന്നല്ലാതെ ഞാൻ പുക വലിക്കാറില്ല. അതും ഒരിക്കലും കാശ് കൊടുത്ത് വാങ്ങി വലിക്കാറും ഇല്ല എന്നായിരുന്നു ധ്യാൻ പറഞ്ഞത്.


Click it and Unblock the Notifications











