'ബോഡി ഷെയ്മിങ് പാടില്ലെന്നൊരു നിയമമുണ്ടോ?, കുറച്ച് ആള്‍ക്കാരുണ്ടാക്കിയിരിക്കുന്ന വിഷയമല്ലേ അവര്‍ പറഞ്ഞോട്ടെ'
നീ വല്ലാതങ്ങ് കറുത്ത് പോയല്ലോ... വണ്ണം കൂടി കൂടി ഇതെങ്ങോട്ടാ പോകുന്നത് മുടിയെല്ലാം കൊഴിഞ്ഞ് മൊട്ടത്തല ആകുന്നുണ്ടല്ലോ... ഇത്തരം കമന്റുകൾ നിത്യജീവിതത്തിൽ പലപ്പോഴും കേൾക്കുന്നവർ നിരവധി സമൂഹത്തിലുണ്ട്. ശാരീരിക പ്രത്യേകതകളുടെ അടിസ്ഥാനത്തിൽ മനുഷ്യരെ വിലയിരുത്തുന്നതാണ് ബോഡി ഷെയ്മിങ്. വണ്ണം, ഉയരം, നിറം, തലമുടി, അവയവങ്ങളുടെ വലുപ്പം, ശബ്ദത്തിന്റെ പ്രത്യേകത, പ്രായം, വേഷം തുടങ്ങി എന്തും ബോഡി ഷെയ്മിങ്ങിന് വിഷയമാകാറുണ്ട്.
ആത്മവിശ്വാസം തകർക്കുക, സ്വന്തം ശരീരത്തെ വെറുക്കുക, അപകർഷബോധം കൂടുക, ഉത്കണ്ഠയും ഉറക്കക്കുറവും അനുഭവപ്പെടുക, മാനസിക സമ്മർദം തുടങ്ങി ബോഡി ഷെയ്മിങ്ങിനെ തുടർന്നുണ്ടാകുന്ന പ്രശ്നങ്ങൾ പലതാണ്. കുട്ടികളെയും കൗമാരക്കാരെയുമാണ് കൂടുതലായി ഇത്തരം കമന്റുകൾ ബാധിക്കുക. സിനിമകളിലെ തമാശകളിൽ ബോഡി ഷെയ്മിങ് ചിലപ്പോഴൊക്കെ കടന്നുവരാറുണ്ട്.

പലരും സിനിമകളിലെ അത്തരം ഡയലോഗുകൾ ഉപയോഗിച്ച് തങ്ങളുടെ പരിചയത്തിലുള്ളവരെ പരിഹാസിക്കുന്ന രീതിയുമുണ്ട്. ബോഡി ഷെയ്മിങ് തമാശകൾ ഉണ്ടാകുന്ന ആഘാതത്തെ കുറിച്ചുള്ള ചർച്ചകൾ വന്ന് തുടങ്ങിയതോടെ സിനിമകളിലും സ്കിറ്റുകളിലും സ്റ്റേജ് ഷോകളിലും അത്തരം തമാശകൾ പറയുന്നതിൽ കുറവ് സംഭവിച്ചിട്ടുണ്ട്. ഇപ്പോഴിതാ ബോഡി ഷെയ്മിങിനെ കുറിച്ച് നടൻ ദിലീപ് പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്.
തങ്കമണി സിനിമയുടെ പ്രമോഷന്റെ ഭാഗമായി റെഡ് എഫ് എമ്മിന് നൽകിയ അഭിമുഖത്തിലാണ് ബോഡി ഷെയ്മിങിനെ കുറിച്ച് ദിലീപ് സംസാരിച്ചത്. പണ്ടത്തെ സിനിമകളിലെപ്പോലെ ഇപ്പോള്‍ കോമഡി കയ്യില്‍ നിന്നിടുന്ന സമയത്ത് വേണോ വേണ്ടയോയെന്ന് ചിന്തിക്കാറുണ്ടോ എന്ന ചോദ്യത്തിലാണ് ദിലീപ് മറുപടി നല്‍കിയത്.
'ഫ്രണ്ട്‌സ് തമ്മില്‍ അങ്ങോട്ടും ഇങ്ങോട്ടും കളിയാക്കുമ്പോഴാണ് ഹാസ്യമുണ്ടാകുന്നത്. സിനിമയിലും അതേ സാഹചര്യമാണ്. അവിടെ സംസാരിക്കുന്നത് സിനിമയാണ്. ആ കഥാപാത്രങ്ങളെയാണ് കളിയാക്കുന്നത്. ഇപ്പോള്‍ എന്താണവസ്ഥയെന്ന് വെച്ചാല്‍ നമുക്ക് ഒന്നും പറയാന്‍ പറ്റില്ല. ബോഡി ഷെയ്മിങ്ങിന്റെ കാര്യം പറഞ്ഞിട്ട് നമ്മളെ തടയും. അത് പറയണ്ട അത് ബോഡി ഷെയ്മിങ്ങാണെന്ന് പറഞ്ഞാണ് ഇവര്‍ തടയുക.'
'അപ്പോള്‍ ഞാന്‍ അവരോട് ചോദിക്കും ഇതൊരു നിയമമാണോ...? നിയമമുണ്ടെങ്കില്‍ നമ്മളത് പാലിക്കണം. ഇതിപ്പോള്‍ കുറച്ച് ആള്‍ക്കാര്‍ ഉണ്ടാക്കിയിരിക്കുന്ന വിഷയമല്ലേ... അതിനെ അതിന്റെ വഴിക്ക് വിടൂ. അവര്‍ പറഞ്ഞോട്ടെ നമുക്കെന്താ. എന്നെയൊരാള്‍ കളിയാക്കുന്നതില്‍ എനിക്ക് കുഴപ്പമില്ലെങ്കില്‍ പിന്നെ നിങ്ങള്‍ക്ക് എന്താ കുഴപ്പം.'

'നമ്മള്‍ സിനിമകള്‍ ചെയ്യുമ്പോള്‍ അങ്ങനയുള്ള കാര്യങ്ങള്‍ നോക്കിയാല്‍ സിനിമ വളരെ ഡ്രൈയാവും. ഒരുപാട് സിനിമകളില്‍ നമ്മള്‍ അങ്ങോട്ടും ഇങ്ങോട്ടും കളിയാക്കും. എത്ര കഥാപാത്രങ്ങള്‍ എന്നെ കളിയാക്കുന്നുണ്ട്...? കുഞ്ഞിക്കൂനനില്‍ കൂനുള്ള കഥാപാത്രം മുടന്തുള്ള കഥാപാത്രത്തെ കളിയാക്കുന്ന സീനുണ്ട്. അത് കളിയാക്കലിന്റെ രീതിയാണ്. അതിനയൊക്കെ തടയുമ്പോള്‍ തമാശ മരിക്കുന്നതായാണ് തോന്നുന്നത്.'
'എല്ലാത്തിനും ഭയം എന്നൊരു വിഷയമുണ്ടല്ലോ. ഭയപ്പെട്ട് നിന്നാൽ ഒരു പരിപാടിയും നടക്കില്ല. ഇവിടെ നിയമമുണ്ടെങ്കിൽ നിമയത്തെ മാനിക്കണം. ഒരു കാര്യത്തെ നമ്മൾ എങ്ങനെ അപ്രോച്ച് ചെയ്യുന്നു എന്നത് അനുസരിച്ചാണ്. ഒരു കാര്യത്തിൽ നർമ്മം ഉണ്ടെങ്കിൽ ആ നർമ്മത്തെയാണ് നമ്മൾ ബൂസ്റ്റ് ചെയ്യുന്നത്. അല്ലാതെ വേറൊരാളെ ഹേർട്ട് ചെയ്യുന്നതല്ല.'
'വേറൊരാളെ ഹേർട്ട് ചെയ്യുന്നതാണെങ്കിൽ നമ്മൾ ചെയ്യാതിരിക്കുക. നമ്മൾ ശീലിച്ചിരിക്കുന്നത് അതാണ്', എന്നാണ് ദിലീപ് പറഞ്ഞത്. തങ്കമണിയാണ് ദിലീപിന്റെ റിലീസിന് തയ്യാറെടുക്കുന്ന ഏറ്റവും പുതിയ സിനിമ. നീത പിള്ളയാണ് ചിത്രത്തിൽ നായിക.
മനുഷ്യ മനസാക്ഷിയെ നടുക്കിയ കേരള ചരിത്രത്തിലെ ഒരു ദാരുണ സംഭവത്തിന്‍റെ പുനരാവിഷ്കാരമായി എത്തുന്ന സിനിമയായതിനാൽ തന്നെ പ്രേക്ഷകരേവരും ഏറെ പ്രതീക്ഷയിലാണ്. നടൻ ദിലീപിന്‍റെ 148-ാം ചിത്രമായെത്തുന്ന തങ്കമണിയിൽ രണ്ട് കാലഘട്ടങ്ങളിലുള്ള വേഷപ്പകർച്ചയിൽ ഇതുവരെ കാണാത്ത ലുക്കിലാണ് ദിലീപ് എത്തുന്നത്.


Click it and Unblock the Notifications