'എന്റെ അടുത്ത് നിനക്കൊരു സീറ്റുണ്ട് അത് നശിപ്പിക്കരുതെന്ന് മമ്മൂക്ക പറഞ്ഞു, ജയറാമേട്ടൻ തലതൊട്ടപ്പൻ'; ദിലീപ്!
മമ്മൂട്ടി, മോഹൻലാൽ, ജയറാം, സുരേഷ് ഗോപി, ദിലീപ് എന്നിവരിൽ ഊന്നിയാണ് മലയാളികളുടെ സിനിമാ സ്നേഹം. ഇവരില്ലാത്ത മലയാള സിനിമയെ കുറിച്ച് മലയാളികൾക്ക് ചിന്തിക്കാനാവില്ല. അതുകൊണ്ട് തന്നെയാണ് ജയറാം, ദിലീപ് എന്നിവരിൽ നിന്നും നല്ല സിനിമകൾ വരാത്തപ്പോൾ പ്രേക്ഷകർ സങ്കടപ്പെടുന്നതും.
ഒരു കാലത്ത് തിയേറ്റർ നിറഞ്ഞൊഴുകാൻ ദിലീപ് എന്ന പേര് മാത്രം മതിയായിരുന്നു. എത്ര സിനിമകൾ പരാജയപ്പെട്ടാലും വീണ്ടും ദിലീപ് സിനിമകൾ തിയേറ്റർ റിലീസിനൊരുങ്ങിയാൽ പ്രേക്ഷകർ വീണ്ടും കുടുംബസമേതം സിനിമ കാണാനെത്തും.
ബാന്ദ്രയാണ് ദിലീപിന്റെ ഏറ്റവും പുതിയ റിലീസ്. വലിയ ഹൈപ്പിൽ വന്ന സിനിമയാണെങ്കിലും സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. വളരെ നാളുകൾക്ക് ശേഷം ദിലീപ് സ്റ്റണ്ടും ഡാൻസും അടക്കം ചെയ്തൊരു സിനിമ കൂടിയാണ് ബാന്ദ്ര. അരുൺ ഗോപിയും ദിലീപും രാമലീലയ്ക്ക് ശേഷം വീണ്ടും ഒരുമിച്ച സിനിമ കൂടിയായിരുന്നു ബാന്ദ്ര.

സിനിമയുടെ പ്രമോഷനായി അണിയറപ്രവർത്തകർക്കും നായിക തമന്ന ഭാട്ടിയയ്ക്കുമൊപ്പം കേരളത്തിൽ അങ്ങോളം ഇങ്ങോളം ദിലീപ് കഴിഞ്ഞ കുറച്ച് ദിവസമായി സഞ്ചാരത്തിലായിരുന്നു. സൗഹൃദങ്ങൾ സൂക്ഷിക്കുന്ന കാര്യത്തിൽ മോഹൻലാലിനെ പോലെ തന്നെയാണ് ദിലീപും. ജയിലിലായിരുന്ന കാലത്ത് ജയറാം അടക്കമുള്ളവർ ദിലീപിനെ സന്ദർശിച്ചിരുന്നു.
അന്നും ഇന്നും ദിലീപിന്റെ ഏറ്റവും വലിയ ശക്തിയും സൗഹൃദങ്ങൾ തന്നെയാണ്. മമ്മൂട്ടി, ജയറാം, സുരേഷ് ഗോപി എന്നിവരിൽ നിന്നും പ്രചോദനമുൾക്കൊണ്ടാണ് മിമിക്രിയിൽ നിന്നും സഹസംവിധായകനായി സിനിമയിലേക്ക് ദിലീപ് ചേക്കേറി ചെറിയ വേഷങ്ങൾ ചെയ്ത് തുടങ്ങിയതും ഇന്ന് കാണുന്ന സ്റ്റാർഡം നേടിയെടുത്തതും.
തന്റെ സൗഹൃദങ്ങളുടെ ബലത്തിൽ തന്നെയാണ് ആരും ചെയ്യാൻ മടിക്കുന്ന റിസ്ക്ക് ട്വന്റി ട്വന്റി എന്ന സിനിമ നിർമിച്ച് ദിലീപ് എടുത്തതും. ദീലിപ് അല്ലാതെ അത്തരമൊരു സിനിമ നിർമിക്കാൻ മറ്റാരും തയ്യാറാവില്ലെന്നാണ് സിനിമ മേഖലയിലുള്ളവർ തന്നെ പറയാറുള്ളത്. നേരത്തെ വർഷത്തിൽ മൂന്ന് സിനിമകൾ വരെ ദിലീപിന്റെതായി ഫെസ്റ്റിവൽ സീസണുകളോട് അനുബന്ധിച്ച് റിലീസ് ചെയ്യാറുണ്ടായിരുന്നു.
എന്നാൽ കേസിനും വിവാദങ്ങൾക്കും ശേഷം ഒന്നോ രണ്ടോ വർഷം കൂടുമ്പോൾ മാത്രമാണ് ഒരു ദിലീപ് സിനിമ തിയേറ്ററുകളിലെത്തുന്നത്. ഇപ്പോഴിതാ ബാന്ദ്ര സിനിമയുടെ പ്രമോഷന്റെ ഭാഗമായി ജിഞ്ചർ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ സുരേഷ് ഗോപിയുമായുള്ള സൗഹൃദത്തെ കുറിച്ച് ദിലീപ് മനസ് തുറന്നിരിക്കുകയാണ്.

ജേഷ്ഠ തുല്യനും എന്ത് തുറന്ന് പറയാനുള്ള സ്വാതന്ത്ര്യവും സുരേഷ് ഗോപിയുടെ അടുത്ത് തനിക്കുണ്ടെന്നാണ് ദിലീപ് പറയുന്നത്. തന്റെ ഭക്ഷണക്രമത്തിൽ നിയന്ത്രണം വെക്കണമെന്ന് പറഞ്ഞ് തന്നെ സ്നേഹത്തോടെ ശാസിക്കാറുള്ള ഒരേയൊരു താരം ദിലീപ് മാത്രമാണെന്ന് സുരേഷ് ഗോപി ഒരിക്കൽ പറഞ്ഞിരുന്നു. ആ വീഡിയോ അവതാരകൻ കാണിച്ചപ്പോഴാണ് വർഷങ്ങളായുള്ള സൗഹൃദത്തെ കുറിച്ച് ദിലീപ് സംസാരിച്ചത്.
'ഏറ്റവും സുന്ദരനായ നടനായിരുന്നു സുരേഷ് ഗോപി. അതുകൊണ്ട് തന്നെ അദ്ദേഹത്തോട് ഏട്ടനോടുള്ള പോലൊരു സ്നേഹമാണ്. അദ്ദേഹം ഭക്ഷണത്തിൽ ശ്രദ്ധിക്കാതെ തൈര് ഒക്കെ ഒരുപാട് കഴിക്കുമ്പോൾ ഞാൻ പറയാറുണ്ടായിരുന്നു. ഞാൻ ആദ്യമായി അസിസ്റ്റന്റ് ഡയറക്ടറായി ക്ലാപ് അടിച്ചത് ലാലേട്ടന്റെയും ഉർവശി ചേച്ചിയുടെയും മുഖത്താണ്.'
'അതുപോലെ സൈന്യം സെറ്റിൽ വെച്ച് എന്നെ കണ്ട് കോമിക്ക്ക്കോള കാണാറുണ്ടെന്ന് മമ്മൂക്ക പറഞ്ഞത് ഇന്നും എനിക്ക് ഓർമയുണ്ട്. അന്നൊക്കെ കോമിക്ക്ക്കോള കാണുന്നവർ വളരെ ചുരുക്കമാണ്. സൈന്യം സെറ്റ് മുതൽ മുകേഷേട്ടനും മമ്മൂക്കയും തമാശയും മറ്റും പറയാനായി അവരുടെ കൂട്ടത്തിൽ എന്നേയും ഒരു സീറ്റ് തന്ന് കൂട്ടിയിരുന്നു.'
'എന്റെ അടുത്ത് നിനക്കൊരു സീറ്റുണ്ട് എപ്പോഴും അത് നീയായിട്ട് കളയരുതെന്ന് മമ്മൂക്ക എന്നോട് പറഞ്ഞിരുന്നു. എന്റെ ഒരു ബഡാബായിയെ പോലെയാണ്. സുരേഷേട്ടനെ മാനത്തെ കൂട്ടാരത്തിലാണ് ആദ്യമായി ഞാൻ കാണുന്നത്. അതുപോലെ എന്റെ തലതൊട്ടപ്പനാണ് ജയറാമേട്ടൻ. സിനിമാ മോഹം പറഞ്ഞപ്പോൾ അദ്ദേഹം സിനിമയിലേക്ക് എനിക്ക് വഴി തുറന്ന് തന്നുവെന്നും', ദിലീപ് പറയുന്നു.


Click it and Unblock the Notifications