'കണ്ണ് കിട്ടിയതുപോലെയായി മഹേഷിന് സംഭവിച്ച കാര്യങ്ങൾ, സങ്കടകരമായ അവസ്ഥയാണ്, ഞാൻ ഫാനാണ്'; ദിലീപ് പറയുന്നു
വിദ്യാർത്ഥിയായിരിക്കെ മിമിക്രിയിലൂടെയാണ് ദിലീപ് കലാ രംഗത്തേക്ക് കടന്നുവന്നത്. പിന്നീട് കലാഭവൻ ട്രൂപ്പിൽ മിമിക്രി കലാകാരനായി തിളങ്ങി. പിൽക്കാലത്ത് സിനിമയിൽ സഹസംവിധായകനായും പ്രവർത്തിച്ചു. കമൽ സംവിധാനം ചെയ്ത എന്നോടിഷ്ടം കൂടാമോ എന്ന ചിത്രത്തിൽ ചെറിയൊരു വേഷം ചെയ്തുകൊണ്ടാണ് അഭിനയ രംഗത്ത് തുടക്കം കുറിച്ചത്. പിന്നീട് സഹനടനായും കോമഡി വേഷങ്ങൾ ചെയ്തും വളർന്നു. ഏഴരക്കൂട്ടം, മാനത്തെ കൊട്ടാരം, സല്ലാപം തുടങ്ങിയ ചിത്രങ്ങളിലൂടെ ജനശ്രദ്ധ പിടിച്ചുപറ്റി.
ജോക്കറിന് ശേഷം ചിത്രങ്ങൾ ഒന്നിന് പുറകെ ഒന്നായി ഹിറ്റുകൾ പിറന്നതോടെ ദിലീപിന്റെ താരമൂല്യം കുതിച്ചുയർന്നു. മാനത്തെ കൊട്ടാരം മുതൽ നിരവധി ചിത്രങ്ങളിൽ നായകനായി. കുഞ്ഞിക്കൂനൻ, ചാന്ത്‌പൊട്ട് എന്നീ ചിത്രങ്ങളിലെ അഭിനയം വളരെയെറെ പ്രശംസ പിടിച്ചുപറ്റി. മീശ മാധവൻ എന്ന സിനിമയിലെ നല്ലവനായ കള്ളന്റെ വേഷം ദിലീപിനെ സൂപ്പർ സ്റ്റാറാക്കി. അതോടെ കൊച്ചി രാജാവും പട്ടണത്തിൽ സുന്ദരനും തീയേറ്ററുകൾ കീഴടക്കി. ഇന്ന് ജനപ്രിയനായകൻ എന്ന ലേബലിലാണ് ദിലീപ് ആരാധകർക്കിടയിൽ അറിയപ്പെടുന്നത്.

മിമിക്രിയിലൂടെയാണ് തന്റെ സിനിമാ ജീവിതം വളർന്നതെന്ന ബോധ്യമുള്ളതുകൊണ്ട് തന്നെ മിമിക്രി കലാകാരന്മാരുടെ എല്ലാ ആവശ്യങ്ങളിലും ദിലീപ് കൂടെയുണ്ടാകാറുണ്ട്. സൂപ്പർതാരമായി വളർന്നിട്ടും മിമിക്രി ചെയ്ത് കാണിക്കുമോയെന്ന് ആരാധകർ ചോദിച്ചാൽ മടികൂടാതെ ദിലീപ് ചെയ്യും. പല താരങ്ങളും ഇമേജ് പോകുമോ, സ്റ്റാർഡത്തിന് കോട്ടം സംഭവിക്കുമോയെന്ന് കരുതി മിമിക്രി ചെയ്യാൻ മുതിരാറില്ല. കഴിവുള്ള കലാകാരന്മാരുടെ വളർച്ചയ്ക്ക് തന്നാൽ കഴിയുന്ന സഹായങ്ങൾ ചെയ്യാനും ദിലീപ് ശ്രമിക്കാറുണ്ട്. മാത്രമല്ല നിത്യചിലവിന് വരുമാനമില്ലാതെ കഴിയുന്ന മുതിർന്ന കലാകാരന്മാരെ ദിലീപ് സംരക്ഷിക്കുന്നുമുണ്ട്.
ഇപ്പോഴിതാ തന്റെ ഏറ്റവും പുതിയ സിനിമയായ വോയ്സ് ഓഫ് സത്യനാഥന്റെ പ്രമോഷനായി മാറ്റിനി ലൈവ് എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സ്റ്റേജ് ആർട്ടിസ്റ്റും മിമിക്രി കലാകാരനുമായ മഹേഷ് കുഞ്ഞുമോനെ കുറിച്ച് ദിലീപ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്. താൻ അത്ഭുത്തോടെ നോക്കുന്ന കലാകാരന്മാരിൽ ഒരാളാണ് മഹേഷ് കുഞ്ഞുമോനെന്ന് ദിലീപ് പറയുന്നു. അടുത്തിടെ ഒരു കാർ അപകടത്തിൽ സാരമായി പരിക്കേറ്റ മഹേഷ് കുഞ്ഞുമോൻ ഇപ്പോൾ ചികിത്സയും മറ്റുമായി വിശ്രമത്തിലാണ്. മഹേഷിന് സംഭവിച്ച അപകടം കണ്ണ് കിട്ടിയിട്ട് വന്ന അപകടം പോലെയായി എന്നും വളരെ സങ്കടകരമായ അവസ്ഥയായിപ്പോയിയെന്നും ദിലീപ് പറയുന്നു.

നിമിഷ നേരം കൊണ്ട് ലൈവായി ഒട്ടനവധി സെലിബ്രിറ്റികളുടെ ശബ്ദം മഹേഷ് കുഞ്ഞുമോൻ അവതരിപ്പിക്കും. വിനീത് ശ്രീനിവാസന്റെ ശബ്ദം ഏറ്റവും മനോഹരമായി അനുകരിക്കുന്ന ഓരേയൊരു കലാകാരൻ ചിലപ്പോൾ മഹേഷ് മാത്രമായിരിക്കും. മറ്റുള്ള കാര്യങ്ങൾ ചെയ്യുമ്പോൾ കലാകാരന്മാർ തയ്യാറെടുപ്പുകൾ നടത്തും. പക്ഷെ ഇപ്പോൾ വന്ന ഒന്ന്, രണ്ട് കലാകാരന്മാർ തയ്യാറെടുപ്പുകളൊന്നും നടത്താറില്ല. സ്റ്റേജിൽ വന്ന് സംസാരിക്കുന്നത് പോലെ നിന്നാണ് അനുകരണം ചെയ്യുന്നത്. പലരുടെ ശബ്ദങ്ങൾ എടുത്ത് പലരീതിക്ക് അവതരിപ്പിക്കും. നമ്മളൊക്കെ അവരുടെ ഭയങ്കര ഫാനാണ്. അതൊരു ഭയങ്കര ടാലന്റാണ്. മഹേഷിന് പറ്റിയ അപകടം കണ്ണ് കിട്ടിയതുപോലെയായി.
അതൊരു സങ്കടകരമായൊരു അവസ്ഥയാണ്. ആർക്കും ഇനി ഇങ്ങനൊന്നും ഉണ്ടാവാതിരിക്കട്ടെ. മഹേഷ് എല്ലാത്തിൽ നിന്നും സുഖം പ്രാപിച്ച് വീണ്ടും സജീവമാകാൻ പ്രാർത്ഥിക്കുന്നുവെന്നും മഹേഷിനെ കുറിച്ച് സംസാരിച്ച് ദിലീപ് പറഞ്ഞു. സ്റ്റേജ് പരിപാടി കഴിഞ്ഞ് തിരികെ വരവെയാണ് മഹേഷും കൂട്ടുകാരും സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടത്. നടൻ കൊല്ലം സുധി അപകടത്തിൽ മരിച്ചു. മഹേഷിന് മുഖത്താണ് ഏറ്റവും കൂടുതൽ പരിക്കേറ്റത്. പല്ലുകൾ പലതും നഷ്ടപ്പെട്ടു. കൈകൾക്കും പരിക്കേറ്റു.


Click it and Unblock the Notifications