'പലരും തഴഞ്ഞിട്ടും വിനയൻ ഉയർന്ന് വന്നു, നല്ല ടേംസിൽ ആയിരുന്നെങ്കിൽ മമ്മൂട്ടിയോ മോഹൻലാലോ ചെയ്തേനെ'; ദിനേശ്!
സംസ്ഥാന ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ച ശേഷം ഏറ്റവും കൂടുതൽ വാർത്തകളിൽ നിറഞ്ഞ് നിൽക്കുന്നൊരാൾ സംവിധായകൻ വിനയനാണ്. തന്റെ പത്തൊമ്പതാം നൂറ്റാണ്ട് എന്ന സിനിമയെ ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത് ചവറ് പടം എന്ന് അഭിസംബോധന ചെയ്തുവെന്ന് താൻ അറിഞ്ഞുവെന്ന് ആരോപിച്ചാണ് വിനയൻ വിവാദത്തിന് തുടക്കം കുറിച്ചത്.
പുരസ്കാര നിർണയം നടക്കുമ്പോൾ രഞ്ജിത്തിന്റെ ഇടപെടലുണ്ടായിരുന്നുവെന്നും വിനയൻ ആരോപിച്ചിരുന്നു. പത്തൊമ്പതാം നൂറ്റാണ്ട് സിനിമയെ പൂർണമായും ജൂറി തഴഞ്ഞെന്നും വിനയൻ ആരോപിച്ചിരുന്നു.
ഇപ്പോഴിതാ വിനയെ കുറിച്ചും പത്തൊമ്പതാം നൂറ്റാണ്ട് സിനിമയെ കുറിച്ചും നിർമാതാവും നടനുമായ ദിനേശ് പണിക്കർ പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. മാസ്റ്റർ ബിൻ എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ദിനേശ് പണിക്കർ വിനയനുമായുള്ള സൗഹൃദത്തെ കുറിച്ച് സംസാരിച്ചത്.

വളരെ വർഷങ്ങളായി മലയാള സിനിമയിൽ സജീവമായുള്ള സംവിധായകനാണ് വിനയൻ. കുറഞ്ഞ ബഡ്ജറ്റിൽ ഫാന്റസി സിനിമകളും ഹൊറർ സിനിമകളും ഇറങ്ങി ഒരു കാലത്ത് സിനിമാ പ്രേമികളെ അതിശയിപ്പിച്ചിരുന്നു. അന്നും വിനയൻ സിനിമയെന്ന് പറയുമ്പോൾ റിപ്പീറ്റ് അടിച്ച് കാണാൻ ഏത് സിനിമാ പ്രേമിയും ആഗ്രഹിക്കും.
അത്ഭുതദ്വീപ്, വെള്ളിനക്ഷത്രം, കരുമാടിക്കുട്ടൻ, രാക്ഷസ രാജാവ്, ദാദ സാഹിബ് പോലുള്ള സിനിമകൾ ഇനി മലയാളത്തിൽ ഉണ്ടാകുമോ എന്നത് തന്നെ സംശയമാണ്. പലരും തഴഞ്ഞിട്ടും അവിടെ നിന്നെല്ലാം കയറി വന്ന വ്യക്തിയാണ് വിനയൻ എന്നാണ് ദിനേശ് പണിക്കർ പറയുന്നത്.
'സിനിമ ടിക്കറ്റെടുത്ത് കണ്ടശേഷം അഭിപ്രായം പറയുന്നവരെ ഞാൻ കുറ്റപ്പെടുത്താറില്ല. കാരണം അവർ കാശ് കൊടുത്താണ് സിനിമ കണ്ടിരിക്കുന്നത്. നമ്മൾ ഒരു നിർമാതാവായി നിൽക്കുമ്പോൾ എല്ലാവരുടെയും പൾസ് മനസിലാക്കിയിട്ട് വേണം സിനിമ എടുക്കാൻ.'
'രാഷ്ട്രീയപരമായ കാഴ്ചപ്പാടിൽ ഒരു കാലത്തും പ്രതികരിക്കാൻ നിൽക്കാത്തൊരാളാണ് ഞാൻ. വിനയന്റെ വിഷയത്തിലും ആ ഒരു വ്യൂപോയിന്റിൽ അല്ല ഞാൻ സംസാരിക്കാൻ പോകുന്നത്. ഭരിക്കുന്നത് ആരാണ്, ആരാണ് അവാർഡ് കൊടുക്കുന്നത് തുടങ്ങിയ കാര്യങ്ങളെല്ലാം മാറ്റി നിർത്തിയാണ് ഞാൻ സംസാരിക്കാൻ പോകുന്നത്.'
'ഞാൻ പത്തൊമ്പതാം നൂറ്റാണ്ട് സിനിമ കണ്ടു. അത് വളരെ മനോഹരമായി എടുത്തിട്ടുണ്ട്. വിനയനെ എനിക്ക് വർഷങ്ങളായി അറിയാം. ഇന്റസ്ട്രിയിൽ വന്ന കാലം മുതൽ വിനയനെ പേഴ്സണലി അറിയാം. ഫൈറ്റ് ചെയ്ത് ഇൻഡസ്ട്രിയിൽ നിന്നൊരു മനുഷ്യനാണ് വിനയൻ. അദ്ദേഹത്തിന്റെ ബാക്ക് ഗ്രൗണ്ട് നോക്കിയാൽ തന്നെ നമുക്ക് അറിയാം എത്രയോ വർഷം അദ്ദേഹത്തെ പലരും തഴഞ്ഞ് ഇട്ടൂവെന്നത്.'
'അതിനെ എല്ലാം പുല്ലുപോലെ മറികടന്ന് അദ്ദേഹം ഉയർത്ത് എഴുന്നേറ്റ് വന്ന് അസോസിയേഷന്റെ തലപ്പത്ത് ഇരുന്നു. സ്വന്തമായി കേസ് കൊടുത്ത് പല കാര്യങ്ങളും നേടി എടുത്തു. അതിൽ എല്ലാം ഞാൻ അദ്ദേഹത്തെ ഇഷ്ടപ്പെടുന്നുണ്ട്.'

'പത്തൊമ്പതാം നൂറ്റാണ്ട് ആദ്യ ആഴ്ചയിൽ തന്നെ ഞാൻ തിയേറ്ററിൽ പോയി കണ്ടു. വളരെ നന്നായി ആ സിനിമ എടുത്തിട്ടുണ്ട്. സിജു വിത്സണ് നല്ലൊരു ബ്രേക്ക് കൊടുക്കുന്ന കഥാപാത്രം അദ്ദേഹം നൽകി. നല്ല ടേംസിൽ ആയിരുന്നെങ്കിൽ മമ്മൂട്ടിയോ മോഹൻലാലോ ചെയ്യേണ്ട വേഷമായിരുന്നു സിജു ചെയ്തത്. അങ്ങനെ അവർ ആരെങ്കിലുമാണ് അഭിനയിച്ചതെങ്കിൽ ഈ പടത്തിന്റെ തലയിൽ എഴുത്ത് തന്നെ മാറിപ്പോകുമായിരുന്നു.'
'അതുപോലെ തന്നെ പത്തൊമ്പതാം നൂറ്റാണ്ട് അല്ലാതെ മത്സരത്തിന് വന്ന മറ്റ് സിനിമകളൊന്നും ഞാൻ കണ്ടിട്ടില്ല. അതുകൊണ്ട് തന്നെ ജൂറി തെറ്റായ തീരുമാനം എടുത്തുവെന്ന് നമുക്ക് പറയാൻ പറ്റില്ല. കാരണം മറ്റ് സിനിമകളും അവർ കണ്ടിട്ടുണ്ടാകുമല്ലോ', എന്നാണ് വിനയൻ വിഷയത്തിൽ പ്രതികരിച്ച് ദിനേശ് പണിക്കർ പറഞ്ഞത്.


Click it and Unblock the Notifications