'സുഹൃത്തായിരിക്കെ ഞാൻ ദിലീപിനെ വേദനിപ്പിക്കാൻ പാടില്ല, ഞങ്ങൾ തമ്മിലുള്ള പ്രശ്നം അന്ന് തീർന്നു'; ദിനേശ് പണിക്കർ
നിർമാതാവും നടനുമായി മലയാള സിനിമയിലും സീരിയൽ രംഗത്തും സജീവമാണ് ദിനേശ് പണിക്കർ. കിരീടം അടക്കമുള്ള സിനിമകളുടെ നിർമാണത്തിൽ പങ്കാളിയായിട്ടുള്ള താരം ഇപ്പോൾ നിർമാണത്തിൽ നിന്നും വിട്ട് അഭിനയത്തിൽ മാത്രം ശ്രദ്ധകൊടുത്തിരിക്കുകയാണ്.
അതേസമയം കുറച്ച് വർഷങ്ങൾക്ക് മുമ്പ് നടൻ ദിലീപ് അറസ്റ്റിലായി ജയിൽ വാസം അനുഭവിച്ചപ്പോൾ ഏറ്റവും കൂടുതൽ ഉയർന്ന് കേട്ട പേര് ദിനേശ് പണിക്കരുടേതായിരുന്നു. കാരണം മുമ്പൊരിക്കൽ ദിലീപ് നൽകിയ കേസിൽ ദിനേശ് പണിക്കർ പ്രതിയായിരുന്നു.
ഉദയപുരം സുൽത്താൻ എന്ന ചിത്രത്തിന്റെ വിതരണക്കാരനായിരുന്ന ദിനേശ് പണിക്കർ നൽകിയ ഒന്നരലക്ഷം രൂപയുടെ ചെക്ക് മടങ്ങിയെന്നാരോപിച്ച് 15 വർഷം മുമ്പ് ദിലീപ് ദിനേശ് പണിക്കർക്കെതിരെ കേസ് നൽകുകയും അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് മജിസ്ടേറ്റിന് മുമ്പിൽ ഹാജരാക്കുകയും ചെയ്തിരുന്നു.
ആ സംഭവമാണ് പിന്നീട് ദിലീപ് അറസ്റ്റിലായപ്പോൾ യുട്യൂബിൽ അടക്കം വൈറലായത്. ദിലീപ് അറസ്റ്റിലായപ്പോൾ പലരും നടനെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്ത് വന്നിരുന്നു. എന്നാൽ ദിലീപ് കൊടുത്ത കേസിൽ പ്രതിയായിട്ടുള്ള ദിനേശ് പണിക്കർ മാത്രം ഒന്നും പ്രതികരിച്ചില്ല.

അതിന് പിന്നിലെ കാരണമെന്താണെന്നും ഇപ്പോൾ ദിലീപുമായുള്ള സൗഹൃദം എത്തരത്തിലാണെന്നും തുറന്ന് പറഞ്ഞിരിക്കുകയാണ് മൈൽസ്റ്റോൺ മേക്കേഴ്സ് എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ദിനേശ് പണിക്കർ. അറസ്റ്റ് നടന്നപ്പോൾ താനും ദിലീപും സുഹൃത്തുക്കളാണ്. പിന്നെ താൻ എന്തിന് ദിലീപിനെ വേദനിപ്പിക്കണം എന്നാണ് ദിനേശ് പണിക്കർ ചോദിക്കുന്നത്.
മാത്രമല്ല അന്ന് പ്രചരിച്ച പല കാര്യങ്ങളും അടിസ്ഥാനമില്ലാത്തതാണെന്നും ദിനേശ് പറയുന്നു. 'ഞാൻ ദിലീപിനെ അറസ്റ്റ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഒരു പ്രതികരണവും നടത്തിയിരുന്നില്ല. 15 വർഷം മുമ്പ് ദിലീപ് വാദിയും ഞാൻ പ്രതിയുമായി ഒരു കേസ് നടന്നു എന്നുള്ളത് സത്യമാണ്. അന്ന് ഒരാഴ്ചയ്ക്കുള്ളിൽ നടന്മാരുടെ സംഘടനയും നിർമാതാക്കളും സംവിധായകരുമൊക്കെ ചേർന്ന് കേസ് ഒത്തുതീർപ്പാക്കി.'
'ഇന്നസെന്റൊക്കെ അന്ന് കാര്യക്ഷമമായി കേസിൽ ഇടപെട്ടു. അതിനുശേഷം ഞാനും ദിലീപും തമ്മിലുള്ള തെറ്റിദ്ധാരണകൾ മാറി. പിന്നീട് സൗഹൃദപൂർവമേ ഞങ്ങൾ ഇടപഴകിയിട്ടുള്ളൂ. ദിലീപിന്റെ സിനിമകളിലൊക്കെ എന്നെ അഭിനയിക്കാൻ വിളിക്കാറുണ്ട്. ദിലീപിനെ നായകനാക്കി പിന്നീട് ഒരു സിനിമയും നിർമിക്കാൻ ഞാൻ പദ്ധതിയിട്ടിരുന്നു. ദിലീപിന്റെ ഏത് പരിപാടിക്കും എന്നെ വിളിക്കാറുണ്ട്.'
'ദിലീപിന്റെ തീയറ്റർ ഉദ്ഘാടനത്തിനും എന്നെ വ്യക്തിപരമായി വിളിച്ചിരുന്നു. സുഹൃത്തായിരിക്കെ ഞാൻ ദിലീപിനെ വേദനിപ്പിക്കാൻ പാടില്ലെന്നും അതുകൊണ്ടാണ് പ്രതികരിക്കാതെ വിട്ടുനിന്നതെന്നും ദിനേശ് പണിക്കർ പറയുന്നു. അന്ന് പലരും പറയുന്നത് കേട്ടു ഞാൻ കിടന്ന അതേ മുറിയിൽ അതേ യൂണിഫോം ധരിച്ചാണ് ദിലീപ് കിടക്കുന്നത് എന്നൊക്കെ... പക്ഷെ സത്യം അതല്ല കാരണം... ഞാൻ അന്ന് ജയിലിൽ കിടന്നിട്ടില്ല.'

'മജിസ്ട്രേറ്റിന് മുമ്പിൽ ഹാജരാക്കിയപ്പോൾ തന്നെ ഞാൻ ബോധം കെട്ടുവീണു. എന്നെ നേരെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തു. രണ്ട് ദിവസം കഴിഞ്ഞ് ഡിസ്ചാർജ് ചെയ്തപ്പോഴേക്കും ജാമ്യം ലഭിച്ചിരുന്നു. അങ്ങനെ ഒരു ദൈവഭാഗ്യം എനിക്ക് ലഭിച്ചിരുന്നു. പക്ഷെ എന്നെ ജയിലിൽ അടച്ചിരുന്നെങ്കിൽ അത് ആലുവ സബ്ജയിലിലായിരുന്നേനെ.'
'പൈസയുടെ പ്രശ്നം ഞാനും ദിലീപും തമ്മിൽ നടന്നപ്പോൾ ചെറിയ തർക്കമുണ്ടായി എന്നല്ലാതെ ജീവിത കാലം മുഴുവൻ ദിലീപ് എന്നോട് വൈരാഗ്യം വെച്ചിട്ടില്ല. ഞങ്ങൾ എല്ലാം പറഞ്ഞ് തീർത്തതാണ്. അതുകൊണ്ടാണ് പുള്ളിയെ പറ്റി ആരെങ്കിലും പറയുമ്പോൾ എതിര് നിന്നതെന്നും', ദിനേശ് പണിക്കർ പറഞ്ഞു. അറസ്റ്റിലായ സമയത്ത് ആനപ്പക കൊണ്ടുനടക്കുന്നയാളാണെന്നും ആരെയും വളരാൻ ദിലീപ് സമ്മതിക്കില്ലെന്നുമെല്ലാം പലരും ആരോപിച്ചിരുന്നു.


Click it and Unblock the Notifications