വില്ലനായും സഹനടനായും വിസ്മയിപ്പിച്ച പ്രതിഭ; നടനും സംവിധായകനുമായ ഇ എ രാജേന്ദ്രൻ അന്തരിച്ചു
മലയാള സിനിമയ്ക്ക് മറ്റൊരു നഷ്ടം കൂടി. നടനും നാടക സംവിധായകനുമായ ഇ എ രാജേന്ദ്രന്‍ അന്തരിച്ചു. എഴുപത്തിയൊന്ന് വയസായിരുന്നു. കൊല്ലം പട്ടത്താനത്തെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം. ഏറെ നാളുകളായി അസുഖ ബാധിതനായി ചികിത്സയിലായിരുന്നു. നടനും എംഎല്‍എയുമായ എം മുകേഷിന്റെ സഹോദരീ സന്ധ്യയുടെ ഭര്‍ത്താവാണ്. കളിയാട്ടം അടക്കം അറുപതോളം ചലച്ചിത്രങ്ങളിൽ ശ്രദ്ധേയ വേഷങ്ങൾ ചെയ്തു.
പട്ടാഭിഷേകത്തിലെ ബലരാമനും കളിയാട്ടത്തിലെ ഉണ്ണി തമ്പുരാനും പ്രണയവർണ്ണങ്ങളിലെ വല്യേട്ടനും നരസിംഹത്തിലെ രാമകൃഷ്ണൻ എന്ന റോളുമെല്ലാമാണ് രാജേന്ദ്രൻ പ്രേക്ഷകർക്ക് പ്രിയങ്കരനാകാൻ കാരണമായ കഥാപാത്രങ്ങളിൽ ചിലത്. സിനിമയിൽ മാത്രമല്ല കൂടാതെ ടെലിവിഷൻ പരമ്പരകളിലും നിരവധി കാമ്പുള്ള കഥാപാത്രങ്ങൽ കൈകാര്യം ചെയ്തിട്ടുണ്ട്.

കൊല്ലം കാളിദാസ കലാകേന്ദ്രത്തിന്റെ മുഴുവൻ നാടകങ്ങളും ഒ. മാധവന്റെ വിയോഗത്തിന് ശേഷം സംവിധാനം ചെയ്തത് ഇ എ രാജേന്ദ്രൻ ആയിരുന്നു. കാളിദാസ വിഷൽ മീഡിയയുടെയും ഉടമ ആയിരുന്നു. സിനിമ നടൻ ദിവ്യദർശൻ മകനാണ്. സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ കോര്‍പറേഷന്‍ ചെയര്‍മാനായും ഇദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. എന്നാൽ ഒരു അഭിനേതാവ് എന്ന രീതിയിൽ ഇ എ രാജേന്ദ്രനെ മലയാള സിനിമ ഉപയോഗിച്ചിട്ടില്ല.
സഹനടൻ, വില്ലൻ വേഷങ്ങളാണ് ഇ എ രാജേന്ദ്രന് സിനിമാ പ്രേമികളുടെ മനസിൽ ഇടം നേടികൊടുത്തത്. പൂനയിലെ പഠനശേഷം നാട്ടിലെത്തിയ സന്ദര്‍ഭത്തിലാണ് ഒ മാധവന്റെ മകളും മുകേഷിന്റെ സഹോദരിയുമായ സന്ധ്യയെ രാജേന്ദ്രന്‍ പരിചയപ്പെടുന്നതും ഇരുവരും വിവാഹിതരാകുന്നതും. സംസ്കാരം നാളെ തൃശൂരിൽ നടക്കും.
തൃത്തല്ലൂരിലെ ഏങ്ങൂർ തറവാട്ടിൽ അയ്യപ്പന്റെയും സുമതിയുടെയും മകനായിട്ടാണ് ജനനം. തൃത്തല്ലൂർ യുപി സ്കൂളിലെ വിദ്യാഭ്യാസകാലത്ത് തന്നെ സ്കൂൾ സാഹിത്യസമാജവുമായി ബന്ധപ്പെട്ട നാടകാവതരണങ്ങളിൽ സജീവമായി പങ്കെടുത്തിരുന്നു. നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിൽനിന്ന് ഒന്നാം റാങ്കോടെയാണ് ബിരുദം പൂർത്തിയാക്കിയത്. തുടർന്ന് പുനൈ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിച്ചത്.
നാടകകൃത്തായ ജോസ് ചിറമ്മലിന്റെ സഹായത്തോടെ ഒരു റഷ്യൻ നോവൽ രാജേന്ദ്രൻ നാടകമാക്കി മാറ്റിയിട്ടുമുണ്ട്.1987ൽ ഏറ്റവും മികച്ച നാടകത്തിനുള്ള സംസ്ഥാന പുരസ്കാരം ഈ നാടകത്തിനായിരുന്നു. പ്രണയവർണ്ണങ്ങൾ , കളിയാട്ടം, പട്ടാഭിഷേകം, നരസിംഹം, തച്ചിലേടത്ത് ചുണ്ടന്‍, മീശമാധവന്‍ തുടങ്ങിയവയാണ് താരം അഭിനയിച്ച സിനിമളിൽ ചിലത്.
കഴിഞ്ഞ വർഷം അമ്മയുടെ തെരഞ്ഞെടുപ്പിൽ പങ്കെടുത്ത് വോട്ട് രേഖപ്പെടുത്താൻ രാജേന്ദ്രൻ എത്തിയിരുന്നു. അസുഖം മൂലമുള്ള അവശതകൾ അന്നേ പ്രകടമായിരുന്നു. എന്നിരുന്നാലും ചിലർ നടനെ കാര്യം അറിയാതെ വിമർശിച്ച് കമന്റുകൾ കുറിച്ചപ്പോൾ പ്രതികരിച്ചത് നടന്റെ സിനിമകൾ കണ്ട് വളർന്ന ഒരു പറ്റം സിനിമാപ്രേമികളായിരുന്നു. കാലം കടന്നു പോകും.
വാർധക്യം വിരുന്നു വരും. നാളെ നമ്മളും ഇതേ അവസ്ഥയിൽ എത്തിച്ചേരും. ഇദ്ദേഹം ചെയ്ത കഥാപാത്രങ്ങൾ എല്ലാം മികച്ചത് ആയിരുന്നു എന്നായിരുന്നു അന്ന് പലരും കുറിച്ചത്. അന്ന് രാജേന്ദ്രനും പ്രതികരിച്ച് എത്തിയിരുന്നു. ഷുഗര്‍ നിയന്ത്രിക്കാന്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം തടി കുറച്ചതാണ്. പിന്നെ പ്രായവും കൂടിവരികയല്ലേ. എന്റെ മകൻ ഇപ്പോൾ സിനിമയിൽ അഭിനയിക്കുന്നുണ്ട്. ഞങ്ങൾക്കൊരു നിർമാണക്കമ്പനിയുണ്ട്.
സൗത്ത് ഇന്ത്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ സീരിയല്‍ പ്രൊഡ്യൂസ് ചെയ്യുന്ന പ്രൊഡ്യൂസറാണ് ഞാന്‍. എനിക്കെന്തിനാണ് അമ്മയിൽ നിന്നു പെൻഷന്‍. പിന്നെ നടൻ ദേവൻ എന്റെ ബന്ധുവാണ്. അദ്ദേഹത്തിന് വോട്ട് ചെയ്യാൻ വേണ്ടിയാണ് അന്ന് അമ്മയിൽ വന്നത് തന്നെ. അമ്മയില്‍ പെന്‍ഷന്‍ വാങ്ങാനെത്തിയതാണെന്നുള്ള പരിഹാസ കമന്‍റുകൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് അന്ന് കൃത്യമായി പ്രതികരിച്ച് ഇ എ രാജേന്ദ്രനും ഭാര്യ സന്ധ്യയും എത്തിയത്.


Click it and Unblock the Notifications

















