'ആരും പാൻ-അമേരിക്ക എന്ന് പറയുന്നില്ല, പിന്നെ എന്തിനാണ് പാൻ ഇന്ത്യ എന്ന് പറയുന്നത്, എനിക്കത് ഇഷ്ടമല്ല'; ദുൽഖർ
മലയാള സിനിമയിലെ മുൻനിര താരങ്ങളിൽ ഏറ്റവും ആരാധക പിന്തുണയുള്ള താരമാണ് ദുൽഖർ സൽമാൻ. സിനിമയിലെത്തി പത്ത് വർഷം പിന്നിടുമ്പോൾ മലയാള സിനിമയിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാൻ ദുൽഖറിന് കഴിഞ്ഞു. ഇതിനകം തന്നെ ബോളിവുഡിലും തെന്നിന്ത്യൻ സിനിമകളിലും ദുൽഖർ തന്റെ വ്യക്തിമുദ്ര പതിപ്പിച്ച് കഴിഞ്ഞു. മലയാളികളുടെ പ്രിയ നടൻ മമ്മൂട്ടിയുടെയും സുൽഫത്തിന്റെയും മകനായി 1986 ജൂലൈ 28നാണ് ദുൽഖർ ജനിച്ചത്. കേരളത്തിലും ചെന്നൈയിലും ശിഷ്യ സ്‌കൂളിലുമായി പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി. അമേരിക്കയിലെ പാർഡ്യൂ സർവ്വകലാശാലയിൽ നിന്ന് ബിബിഎ ബിരുദം കരസ്ഥമാക്കി.
2012ൽ സെക്കൻഡ് ഷോ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ ദുൽഖർ അരങ്ങേറ്റം കുറിച്ചു. പിന്നീടിങ്ങോട്ട് നിരവധി ഹിറ്റ് ചിത്രങ്ങൾ ആണ് താരം സമ്മാനിച്ചത്. ഉസ്താദ് ഹോട്ടൽ, എബിസിഡി, നീലാകാശം പച്ചക്കടൽ, ബാംഗ്ലൂർ ഡെയ്‌സ്, വിക്രമാദിത്യൻ, കമ്മട്ടിപ്പാടം, ചാർളി, മഹാനടി, വരനെ ആവശ്യമുണ്ട്, കുറുപ്പ്, ഞാൻ, ഹേയ് സിനാമിക എന്നിങ്ങനെ നിരവധി ഹിറ്റ് ചിത്രങ്ങൾ. ഉസ്താദ് ഹോട്ടലിലെ ഫൈസി, വിക്രമാദിത്യത്തിനിലെ ആദി, എബിസിഡിയിലെ ജോൺ, നീലാകാശം പച്ചക്കടലിലെ കാസി, ബാംഗ്ലൂർ ഡെയ്‌സിലെ അജു, കമ്മട്ടപ്പാടത്തിലെ കൃഷ്ണൻ തുടങ്ങിയ ദുൽഖറിന്റെ കഥാപാത്രങ്ങൾ ആരാധകർ നെഞ്ചിലേറ്റിയിരുന്നു. ചാർളിയിലൂടെ സംസ്ഥാന സർക്കാരിന്റെ മികച്ച നടനുള്ള ചലച്ചിത്ര പുരസ്‌കാരം നേടി.

വരനെ ആവശ്യമുണ്ട് എന്ന സിനിമയിലൂടെ നിർമ്മാണ മേഖലയിലും ദുൽഖർ ചുവടുവെച്ചു. വേഫറർ ഫിലിംസ് എന്ന പേരിലാണ് ദുൽഖർ നിർമാണ കമ്പനി ആരംഭിച്ചത്. ഓരോ ദിവസവും ഉയർച്ചയിലേക്ക് കുതിക്കുന്ന ദുൽഖർ ഇന്ന് മലയാളത്തിൽ മാത്രമല്ല തമിഴിലും തെലുങ്കിലും ബോളിവുഡിലും വരെ തിരക്കുള്ള താരമാണ്. ദുൽഖർ ഇപ്പോൾ പാൻ-ഇന്ത്യൻ എന്ന പ്രയോഗത്തെ കുറിച്ച് പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. സൗത്ത് ഇന്ത്യയിൽ പാൻ-ഇന്ത്യൻ എന്ന വാക്കിന് ഏറ്റവും കൂടുതൽ പ്രചാരം ലഭിച്ചത് രാജമൗലി ചിത്രം ബാഹുബലി സീരിസിന്റെ ആദ്യ ഭാഗം റിലീസിനെത്തിയ സമയത്താണ്. വിവിധ ഭാഷകളിൽ തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തിയ ശേഷം ബാഹുബലി സീരിസിലെ ചിത്രങ്ങൾ പാൻ-ഇന്ത്യൻ ഗണത്തിൽപ്പെടുത്തി. സിനിമകൾ മാത്രമല്ല വിവിധ ഭാഷകളിൽ അഭിനയിക്കുന്ന നടന്മാരും നടിമാരുമെല്ലാം ഇന്ന് പാൻ ഇന്ത്യൻ താരം എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്.

എന്നാൽ പാൻ-ഇന്ത്യൻ എന്ന പ്രയോഗത്തോട് തനിക്ക് യോജിപ്പില്ലെന്നാണ് ദുൽഖർ സൽമാൻ പറയുന്നത്. 'പാൻ-ഇന്ത്യ എന്ന വാക്ക് എന്നെ ശരിക്കും അലോസരപ്പെടുത്തുന്നു. അത് കേൾക്കുന്നത് എനിക്ക് ഇഷ്ടമല്ല. സിനിമയിൽ പ്രതിഭകളുടെ കൈമാറ്റം നടക്കുന്നത് എനിക്ക് ഇഷ്ടമാണ്. അത് മഹത്തരമാണ്. പക്ഷേ നമ്മൾ ഒരു രാജ്യമാണ്. പാൻ-അമേരിക്ക എന്ന് ആരും പറയുമെന്ന് ഞാൻ കരുതുന്നില്ല. എത്ര മധുരമായി പറഞ്ഞാലും പാൻ-ഇന്ത്യ എന്ന വാക്ക് ഉൾക്കൊള്ളാൻ എനിക്ക് ബുദ്ധിമുട്ടാണ്' ദുൽഖർ സൽമാൻ പിടിഐക്ക് നൽകിയ അഭിമുഖത്തിൽ പറയുന്നു. ദുൽഖറിനേയും ഇപ്പോൾ ആളുകൾ പറയുന്നത് പാൻ-ഇന്ത്യൻ താരം എന്ന പേരിലാണ്. ബാഹുബലിക്ക് ശേഷം പുഷ്പ, മാസ്റ്റർ, കെജിഎഫ് തുടങ്ങി നിരവധി സിനിമകൾ പാൻ-ഇന്ത്യൻ വിഭാഗത്തിൽ ഉൾപ്പെടുത്തി തിയേറ്ററിൽ പ്രദർശിപ്പിച്ചിരുന്നു.

ദുൽഖറിന്റെ ഏറ്റവും പുതിയ റിലീസ് സല്യൂട്ട് എന്ന സിനിമയാണ്. റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്‍ത സിനിമയാണ് സല്യൂട്ട്. പ്രമുഖ പ്ലാറ്റ്ഫോം ആയ സോണി ലിവിലൂടെ നാല് ഭാഷകളിലാണ് ചിത്രം എത്തിയിരിക്കുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം കാണാനാവും. ഡയറക്ട് ഒടിടി റിലീസുകളിൽ സാധാരണയായി പ്രഖ്യാപിച്ച റിലീസ് തീയതിയുടെ തലേന്ന് രാത്രിയാണ് ചിത്രങ്ങൾ എത്താറ്. എന്നാൽ സല്യൂട്ടിൻറെ കാര്യത്തിൽ പതിവിലും നേരത്തെയാണ് സോണി ലിവ് റിലീസ് നടത്തിയത്. ഒരു റോഷൻ ആൻഡ്രൂസ് ചിത്രത്തിൽ ദുൽഖർ ആദ്യമായാണ് നായകനാവുന്നത്. ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ വിഭാഗത്തിൽ പെടുന്ന സിനിമയാണിത്. അരവിന്ദ് കരുണാകരൻ ഐപിഎസ് എന്ന പൊലീസ് ഓഫീസറായാണ് ദുൽഖർ സ്ക്രീനിലെത്തിയത്.


Click it and Unblock the Notifications