'വാപ്പിച്ചിക്ക് തിരക്കായിരുന്നു, ഞാൻ വളർന്നത് ശക്തരായ സ്ത്രീകൾക്കൊപ്പം, സ്ത്രീഭൂരിപക്ഷ കുടുംബമാണ്'; ദുൽഖർ!
മലയാള സിനിമയിൽ തുടങ്ങി ഇന്ന് ഇന്ത്യൻ സിനിമയൊട്ടാകെ വളർന്ന് നിൽക്കുന്ന നടനാണ് ദുൽഖർ സൽമാൻ. മലയാളത്തിലെ മറ്റ് യുവനടന്മാർക്ക് കിട്ടുന്നതിലും അധിക സ്വീകാര്യതയാണ് തന്റെ അഭിനയം കൊണ്ട് ദുൽഖർ കുറഞ്ഞ സമയത്തിനുള്ളിൽ നേടിയെടുത്തത്.
സെക്കന്റ് ഷോ എന്ന സിനിമയിലൂടെ 2012ലാണ് ദുൽഖർ സൽമാൻ അഭിനയത്തിലേക്ക് ചേക്കേറിയത്. ആദ്യ സിനിമ പരാജയപ്പെട്ടപ്പോൾ ദുൽഖറിന് വലിയ രീതിയിലുള്ള പരിഹാസമാണ് നേരിടേണ്ടി വന്നത്.
മമ്മൂട്ടിയുടെ പേര് കളയാനാണോ അഭിനയത്തിലേക്ക് വന്നതെന്ന് പോലും പലരും ദുൽഖറിനെ കളിയാക്കി. സെക്കന്റ് ഷോ വലിയ വിജയമായില്ലെങ്കിലും ദുൽഖർ പിന്നേയും നിരവധി സിനിമകൾ ചെയ്തു. രണ്ടാമത് ചെയ്ത ഉസ്താദ് ഹോട്ടൽ വലിയ വിജയമായിരുന്നു.
അഞ്ജലി മേനോൻ സംവിധാനം ചെയ്ത സിനിമയിൽ ദുൽഖറിന് പുറമെ തിലകൻ, നിത്യാ മേനോൻ തുടങ്ങിയവരും സിനിമയുടെ ഭാഗമായിരുന്നു.

അവിടം മുതലാണ് ദുൽഖറിന്റെ സിനിമാ ജീവിതം വിജയ വഴിയെ സഞ്ചരിച്ച് തുടങ്ങിയത്. ഇപ്പോഴിത തന്റെ കുടുംബത്തെ കുറിച്ച് ദുൽഖർ പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്.
താൻ വളർന്നത് ശക്തരായ സ്ത്രീകൾക്കൊപ്പമാണെന്നാണ് ദുൽഖർ സൽമാൻ പറയുന്നത്. വാപ്പച്ചിക്ക് എപ്പോഴും തിരക്കായിരുന്നുവെന്നും എന്നാൽ അദ്ദേഹം ഒന്നും ചെയ്തില്ലെന്ന് താൻ പറയില്ലെന്നും മസാല ന്യൂസ് പോർട്ടലിന് നൽകിയ അഭിമുഖത്തിൽ ദുൽഖർ പറഞ്ഞു.

'ശക്തരായ സ്ത്രീകൾക്കൊപ്പമാണ് ഞാൻ വളർന്നത്. വാപ്പച്ചി ഒന്നും ചെയ്തില്ലെന്നല്ല പറയുന്നത്. അദ്ദേഹം തിരക്കുള്ള നടനായിരുന്നു. അതുകൊണ്ട് ഉമ്മച്ചിക്കും സഹോദരിക്കുമൊപ്പമാണ് ഞാൻ വളർന്നത്. അമാലിനെ കണ്ടുമുട്ടിയപ്പോൾ കുടുംബം വീണ്ടും വലുതായി.'
'ഇപ്പോൾ എന്റെ മകളുമുണ്ട്. ലോക്ക്ഡൗണിന്റെ സമയത്ത് 90 വയസുള്ള ഉമ്മുമ്മയും ഞങ്ങൾക്കൊപ്പമായിരുന്നു. ഞങ്ങളുടേത് ഒരു സ്ത്രീഭൂരിപക്ഷ കുടുംബമാണ്. അവരെല്ലാം ഒരുപാട് കാര്യങ്ങൾ ചെയ്യുന്നുണ്ട്.'

'വീടിന് പുറത്തുള്ള കാര്യങ്ങൾ മാനേജ് ചെയ്യുന്നുണ്ട്. ഞങ്ങളെയെല്ലാം ഒന്നിച്ചുനിർത്തുന്നത് അവരാണ്. മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള ആളുകളുടെ സ്നേഹം വളരെ സന്തോഷം നൽകുന്ന ഒന്നാണ്. മറ്റൊരു ഭാഷയിൽ ചെയ്ത സിനിമകൾ പെർഫോം ചെയ്തില്ലെങ്കിൽ ഇവിടെ നിന്നും അങ്ങോട്ട് പോയത് ശരിയായിരുന്നോ എന്ന ചിന്ത വരും.'
'മറ്റൊരു ഭാഷയിൽ സിനിമ ചെയ്യുമ്പോൾ അത് സ്പെഷ്യലായിരിക്കണം. അത് വിജയിക്കണം. സ്വന്തം ഇൻഡസ്ട്രിയിൽ നിന്നും ഞാൻ നഷ്ടപ്പെടുത്തിയ സമയത്തോട് നീതി പുലർത്തുന്നതാവണം' ദുൽഖർ സൽമാൻ പറഞ്ഞു.

ഇപ്പോൾ മലയാളത്തിലും മറ്റ് ഭാഷകളിലുമായി തിരക്കുള്ള നടനാണ് ദുൽഖർ സൽമാൻ. അദ്ദേഹത്തിന്റെ പല സിനിമകളും പാൻ ഇന്ത്യൻ റിലീസായാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്. ഈ വര്‍ഷം തെലുങ്കില്‍ നിന്നെത്തിയ സീതാരാമം ദുല്‍ഖറിന് മികച്ച നേട്ടമാണ് ഇതിനകം തന്നെ സമ്മാനിച്ചത്.
ഹനു രാഘവപ്പുഡിയുടെ സംവിധാനത്തിലെത്തിയ പിരീഡ് റൊമാന്റിക് ഡ്രാമ ചിത്രം ഓഗസ്റ്റ് 5ന് തെലുങ്ക്, മലയാളം, തമിഴ് ഭാഷകളിലാണ് പ്രദര്‍ശനത്തിന് എത്തിയത്. വൈജയന്തി മൂവീസും സ്വപ്‍ന സിനിമയും ചേര്‍ന്ന് നിര്‍മ്മിച്ച ചിത്രം തെന്നിന്ത്യന്‍ ഭാഷാ പതിപ്പുകളില്‍ നിന്നു മാത്രം 75 കോടി ആഗോള ഗ്രോസ് നേടിയിരുന്നു.

ദുൽഖർ സൽമാൻ നായകനാകുന്ന ബിഗ് ബഡ്ജറ്റ് മാസ് എന്റർടൈനർ ചിത്രം കിങ് ഓഫ് കൊത്തയാണ് ഇനി റിലീസിനെത്താനുള്ളത്. ഇതുവരെ കാണാത്ത തീപ്പൊരി ലുക്കിലാണ് ദുൽഖർ ഫസ്റ്റ് ലുക്കിൽ പ്രത്യക്ഷപ്പെട്ടത്.
ദുൽഖറിന്റെ എക്കാലത്തേയും ഹൈ ബജറ്റ് ചിത്രം നിർമിക്കുന്നത് വെഫേറർ ഫിലിംസും സീ സ്റ്റുഡിയോയും ചേർന്നാണ്. സംവിധായകനായ ജോഷിയുടെ മകൻ അഭിലാഷ് ജോഷിയാണ് സംവിധാനം നിർവഹിക്കുന്നത്.


Click it and Unblock the Notifications