'അഡ്വക്കേറ്റിന് ഒരുപാട് പണം കൊടുത്തു... തിലകൻ ചേട്ടനെ സപ്പോർട്ട് ചെയ്തത് മമ്മൂക്കയും ലാലേട്ടനും'; ഇടവേള ബാബു!
മലയാള സിനിമയിൽ ഔദ്യോഗികമായി നായക വേഷങ്ങളിൽ ചുരുങ്ങാതെ യഥാർത്ഥ നായകനായി തിളങ്ങുകയും ആരാധകരുടെ പ്രീതി പിടിച്ചുവാങ്ങുകയും ചെയ്ത അഭിനയ പ്രതിഭയാണ് തിലകൻ. പോസ്റ്ററുകളിൽ തിലകൻ എന്ന നടൻ്റെ പേരോ ചിത്രമോ ഇല്ലെങ്കിൽ പോലും അദ്ദേഹത്തിന്റെ സിനിമകൾ ജനങ്ങൾ കണ്ട് ആസ്വദിച്ചിരുന്നു. അത് ആ നടന്റെ അഭിനയ മികവിനുള്ള അംഗീകാരമാണ്. മലയാള സിനിമയുടെ പെരുന്തച്ചനെന്ന് തിലകനെ വിശേഷിപ്പിക്കുന്നത് ആ ഒരു കഥാപാത്രത്തെ അടിസ്ഥാനമാക്കിയാണെന്ന് പറയുന്നത് ശരിയല്ല.
തിരക്കഥാകൃത്തിന്റെയും സംവിധായകന്റെയും അച്ചുകളിൽ മെരുങ്ങിയ കഥാപാത്രങ്ങളെ ഭാവപൂർണ്ണതയോടെ വെള്ളിത്തിരയിൽ അദ്ദേഹം മൂർച്ചകൂട്ടി ഒരുക്കിയെടുത്തു. തന്റെ ശബ്ദഗാംഭീര്യം കൊണ്ട് തന്നെ അഭിനയിക്കുകയാണെന്ന് തോന്നിപ്പിക്കാതെ ഓരോ കഥാപാത്രങ്ങളെയും വിജയിപ്പിച്ചെടുക്കാൻ തിലകന് സാധിച്ചു.

നാടകത്തിലായാലും സിനിമയിലായാലും തിലകന് പകരംവെയ്ക്കാൻ മറ്റൊരാളില്ലെന്ന് പറയാത്ത മലയാളികൾ ചുരുക്കമാണ്. ജീവിതഗന്ധിയായ കഥാപാത്രങ്ങളിലൂടെ ഇന്നും തിലകൻ പ്രേക്ഷകരുടെ ഉള്ളിൽ നിറഞ്ഞ് നിൽക്കുന്നു.
ആണ്‍ അധികാര താര സാമ്പത്തിക സാംസ്‌കാരിക യുക്തിയാല്‍ നിയന്ത്രിക്കുന്ന ചലച്ചിത്രലോകത്ത് അഭിനയമികവിനാൽ തെളിഞ്ഞ് നിൽക്കുന്ന തിലകനെ പലരും ഭയക്കുന്നുവെന്നതിന് തെളിവാണ് സംഘടനകൾ അദ്ദേഹത്തിന് നൽകിയ വിലക്ക് എന്നാണ് സിനിമാപ്രേമികൾ പറഞ്ഞത്. അപ്രിയസത്യങ്ങള്‍ വിളിച്ചുപറഞ്ഞതിനാലാണ് നീണ്ടകാലം തിലകനെ അയിത്തം കല്‍പിച്ച് മലയാള സിനിമ മാറ്റി നിര്‍ത്തിയതെന്നാണ് ഒരു വിഭാഗം സിനിമാ പ്രേക്ഷകൻ പറഞ്ഞത്.
അക്കാലയളവിൽ തിലകനുവേണ്ടി സംസാരിക്കാൻ കുറച്ചാളുകളെ ഉണ്ടായിരുന്നുള്ളു. വളരെക്കാലം തിലകനെ അമ്മ സംഘടന വിലക്കിയിരുന്നു. മലയാള സിനിമാരംഗവും അമ്മയും ഫെഫ്കയുമെല്ലാം ഏതാനും ചില സൂപ്പര്‍താരങ്ങളുടെ വരുതിയിലാണെന്നും മറ്റുള്ളവരെല്ലാം വെറും അടിമകള്‍ മാത്രമാണെന്നുമുള്ള തിലകന്റെ വാക്കുകളാണ് വിലക്കിലേയ്ക്ക് നയിച്ചത്.
തന്നെ സിനിമയില്‍ നിന്നും ഒഴിവാക്കിയതിന് പിന്നില്‍ ഒരു മെഗാ സ്റ്റാറാണെന്നും തിലകൻ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ സുകുമാര്‍ അഴീക്കോട് തിലകന് പിന്തുണയുമായി എത്തിയതും അദ്ദേഹം സൂപ്പര്‍ താരങ്ങള്‍ക്കെതിരെ നടത്തിയ പ്രസ്താവനകളും കൂടുതല്‍ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

സംഘടനയ്ക്കുള്ളില്‍ നിന്നും ചര്‍ച്ച ചെയ്യേണ്ട കാര്യങ്ങള്‍ മാധ്യമങ്ങളിലൂടെ വിളിച്ചുപറഞ്ഞ് സംഘടനയ്ക്ക് ചീത്തപ്പേരുണ്ടാക്കിയെന്നായിരുന്നു തിലകനെ സസ്പെന്‍ഡ് ചെയ്യുന്നതിനുള്ള കാരണമായി അന്ന് അമ്മ ഉയര്‍ത്തികാട്ടിയത്. തെറ്റൊന്നും താന്‍ ചെയ്തിട്ടില്ലെന്നും അതിനാല്‍ മാപ്പ് പറയാന്‍ ഒരുക്കമല്ലെന്നുമായിരുന്നു ഇതിനോടുള്ള തിലകന്റെ പ്രതികരണം. 2010ലെ സസ്പെന്‍ഷന്‍ 2012 സെപ്റ്റംബറില്‍ തിലകന്‍ മരിക്കുന്നതുവരെയും ഈ വിലക്ക് മാറ്റമില്ലാതെ തുടര്‍ന്നു.
എന്നാൽ 2011ലെ രഞ്ജിത്തിന്റെ ഇന്ത്യന്‍ റുപ്പി, അൻവർ റഷീദിന്റെ ഉസ്താദ് ഹോട്ടൽ തുടങ്ങിയ ചിത്രങ്ങൾ ഈ വിലക്ക് കാലത്ത് അദ്ദേഹം പൂർത്തിയാക്കിയെന്നതും ശ്രദ്ധേയമാണ്. ഇപ്പോഴിതാ തിലകൻ എന്ന മഹാനടൻ മരിച്ച് പതിനൊന്ന് വർഷം പിന്നിടുമ്പോൾ തിലകൻ വിഷയത്തിൽ ഇടവേള ബാബു പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്.
തിലകൻ സാറിനെ ഏറ്റവും കൂടുതൽ സപ്പോർട്ട് ചെയ്തത് മമ്മൂക്കയും ലാലേട്ടനുമാണെന്നാണ് ഇടവേള ബാബു കാൻ ചാനൽ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്. 'തിലകൻ ചേട്ടൻ ഒരു തീരുമാനം എടുത്താൽ അതിൽ നിന്നും മാറില്ല. അത് അദ്ദേഹത്തിന്റെ ഒരു ക്വാളിറ്റിയാണ്. തിലകൻ ചേട്ടൻ ഒരു തീരുമാനമെടുത്ത് പോയി. ആരൊക്കയോ ചേർന്ന് സ്വാധീനിച്ചതിന്റെ പേരിൽ എടുത്ത തീരുമാനമാണ്. അതിൽ നിന്ന് പിന്നോട്ട് കാലെടുത്ത് വെക്കാനുള്ള ബുദ്ധിമുട്ടായിരുന്നു. സത്യം പറഞ്ഞാൽ അമ്മയ്ക്കായിരുന്ന പ്രശ്നം.'
'മറ്റ് സംഘടനകളിൽ നിന്നും ഉണ്ടായ പ്രശ്നമാണ് അവസാനം അമ്മയ്ക്ക് ഏറ്റെടുക്കേണ്ടി വന്നത്. നമുക്ക് എന്തെങ്കിലും നടപടി എടുത്തെ പറ്റുമായിരുന്നുള്ളു. പിന്നെ തിലകൻ ചേട്ടന് പ്രിഫറൻസ് കൊടുത്തുവെന്ന് വരാൻ പാടില്ല. അത് ഇല്ലാതിരിക്കാൻ ഏറ്റവും കൂടുതൽ ശ്രമിച്ചതും തിലകൻ ചേട്ടനെ കൂടുതൽ സപ്പോർട്ട് ചെയ്തതും മമ്മൂക്കയും ലാലേട്ടനുമാണ്. ഒരുപാട് ചർച്ചകൾ നടത്തി എല്ലാ പ്രൊസീജിയറും കംപ്ലീറ്റ് ചെയ്ത് അഡ്വക്കേറ്റിന് ഒരുപാട് പണം കൊടുത്തു ഒരു കൺക്ലൂഷന് വേണ്ടി. അവസാനമാണ് അങ്ങനൊരു തീരുമാനം എടുക്കേണ്ടി വന്നത്', എന്നാണ് ഇടവേള ബാബു പറഞ്ഞത്.


Click it and Unblock the Notifications