'എനിക്ക് എൻ്റെ അമ്മയുടെ കണ്ണുകളാണ്.... അതിൽ പ്രത്യേകത തോന്നിയിട്ടില്ല'; ഫഹദ് ഫാസിൽ പറയുന്നു
ഒരു നേട്ടം കൊണ്ടുപോലും വെള്ളിത്തിരയിൽ അഭിനയ വിസ്മയങ്ങൾ ഒരുക്കുന്ന നടനാണ് ഫഹദ് ഫാസിൽ. നിരവധിയാണ് അദ്ദേഹം മലയാള സിനിമയ്ക്ക് സമ്മാനിച്ച കഥാപാത്രങ്ങളും.
ആദ്യ സിനിമയിൽ കാര്യമായി ശ്രദ്ധിക്കാതെ പോയെങ്കിലും മലയാള സിനിമയിലേക്കുള്ള ഫഹദിന്റെ രണ്ടാം വരവ് ഗംഭീരമായിരുന്നു. പിന്നീട് അവതരിപ്പിച്ച ഓരോ കഥാപാത്രങ്ങളേയും താരം പരിപൂർണ്ണതയിലെത്തിച്ചു. 1982 ഓഗസ്റ്റ് എട്ടിന് ആലപ്പുഴയിലായിരുന്നു ഫഹദിന്റെ ജനനം.
മലയാളികൾക്ക് നിരവധി സൂപ്പർഹിറ്റുകൾ സമ്മാനിച്ച സംവിധായകൻ ഫാസിലിന്റെ മകൻ എന്ന നിലയിലും ശ്രദ്ധേയനാണ് ഫഹദ്. പക്ഷെ അച്ഛനെക്കാൾ പ്രശസ്തിയിലേക്കും ഇന്ത്യൻ സിനിമപോലും ശ്രദ്ധിക്കുകയും പ്രശംസിക്കുകയും ചെയ്യുന്ന തരത്തിലേക്കും ഫഹദിലെ നടൻ വളർന്നു.
കൈയെത്തും ദൂരത്ത് എന്ന ചിത്രത്തിലൂടെയായിരുന്നു ഫഹദ് ഫാസിലിന്റെ മലയാള ചലച്ചിത്ര പ്രവേശനം. ഫാസിൽ സംവിധാനം നിർവഹിച്ച ഈ ചിത്രം 2002ലാണ് പ്രേക്ഷകരിലേക്കെത്തിയത്. പിന്നീട് പഠനത്തിനായി താരം വിദേശത്തേക്ക് പോയി.

കേരളാ കഫേ എന്ന സിനിമയുടെ ഭാഗമായ ഇതിലെ മൃത്യഞ്ജയം എന്ന ചിത്രത്തിലൂടെ താരം വീണ്ടും വെള്ളിത്തരിയിൽ പ്രത്യക്ഷപ്പെട്ടു. പിന്നീടങ്ങോട്ട് അവതരിപ്പിച്ച കഥാപാത്രങ്ങളെല്ലാം കൈയടി നേടി.
ചാപ്പാ കുരിശ്, 22 ഫീമെയിൽ കോട്ടയം, ഡയമണ്ട് നെക്ലേസ്, അന്നയും റസൂലും, ബംഗ്ലൂർ ഡേയ്‌സ്, ഇയ്യോബിന്റെ പുസ്തകം, മഹേഷിന്റെ പ്രതികാരം, തൊണ്ടിമുതലും ദൃക്‌സാക്ഷിയും, ട്രാൻസ്, ജോജി, മാലിക്.... അങ്ങനെ ഓരോ ചിത്രങ്ങളിലും അഭിനയമികവുകൊണ്ട് ഫഹദ് ഫാസിൽ എന്ന നടൻ അത്ഭുതങ്ങൾ സൃഷ്ടിക്കുന്നു.
മലയാളത്തിലെ ഏറ്റവും കഴിവുറ്റ നടന്മാരിൽ ഒരാളാണെന്ന് തെളിയിച്ചിട്ടുള്ള ആളാണ് ഫഹദ് ഫാസിൽ.

അവസാനമായി തിയേറ്ററുകളിലേക്ക് എത്തിയ ഫഹദ് ഫാസിൽ സിനിമ വിക്രമായിരുന്നു. മലയാളത്തിൽ ഏറ്റവും പുതിയതായി റിലീസിനൊരുങ്ങുന്നത് മലയൻകുഞ്ഞാണ്. അതേസമയം തന്റെ സിനിമാ ജീവിതത്തെ കുറിച്ച് ഫഹദ് തുറന്ന് സംസാരിക്കുന്ന അഭിമുഖമാണ് ഇപ്പോൾ വൈറലാകുന്നത്.
ചോദ്യം നിർത്താൻ വേണ്ടിയാണ് അതേയതേ എന്ന് അഭിമുഖത്തിനിടെ പറയുന്നത്. 'നിങ്ങളിങ്ങനെയാണല്ലോ എന്ന ചോദ്യത്തിന് അതേയതേ എന്ന് പറയുമ്പോൾ എന്റെ പ്രതീക്ഷ അതോടെ ആ ചോദ്യം ഇല്ലാതാവുമെന്നാണ്.'
'ഞാൻ അത്രയും നേരം അതേയതേ എന്ന് പറഞ്ഞുകഴിഞ്ഞ് ഇനി പറയൂ എന്ന് ചോദിക്കുമ്പോൾ ഇത്രയും നേരം ഞാൻ അതേയതേ എന്ന് പറഞ്ഞത് എന്തിനാണെന്ന് വിചാരിക്കും.'

'മലയൻകുഞ്ഞിന്റെ ഷൂട്ടിനിടക്ക് നിരവധി പ്രതിസന്ധികൾ നേരിട്ടിരുന്നു. എന്നാൽ വിട്ടുകളയില്ല. വീണ്ടും അതിലേക്ക് തന്നെ വരും. ഇതെടുത്ത് തലയിൽ വെച്ചല്ലോ എന്നൊക്കെ ഇടക്ക് തോന്നി. ഭയങ്കര ബുദ്ധിമുട്ടായിരുന്നു. എനിക്ക് മാത്രമല്ല എല്ലാവർക്കും.'
'പത്ത് നാൽപത് ദിവസം കഴിഞ്ഞപ്പോൾ ഓരോരുത്തർക്കും വയ്യാതായി. മഹേഷും സജിയുമൊക്കെ സഹായിച്ചതുകൊണ്ടാണ് പെട്ടെന്ന് തീർക്കാൻ പറ്റിയത്. എനിക്ക് എന്റെ അമ്മയുടെ കണ്ണുകളാണ് ലഭിച്ചിരിക്കുന്നതിന്. എന്റെ കണ്ണുകൾ പ്രശംസിക്കപ്പെടുന്നതിന് കാരണം അത് പകർത്തിയ ഛായാഗ്രഹകന്മാരാണ്.'

'സിനിമയിൽ വരുന്നതിന് മുമ്പും ഇതേ കണ്ണുകൾ തന്നെയാണല്ലോ എനിക്കുണ്ടായിരുന്നത്. എല്ലാവർക്കും ഉള്ളതുപോലെ തന്നെയാണ് എന്റെ കണ്ണുകളും' ഫഹദ് പറയുന്നു.
30 വർഷത്തെ ഇടവേളക്ക് ശേഷം എ.ആർ റഹ്മാൻ സംഗീത സംവിധാനം നിർവഹിക്കുന്ന മലയാള ചിത്രം കൂടിയാണ് മലയൻകുഞ്ഞ്. രജിഷ വിജയനാണ് ചിത്രത്തിൽ നായിക. ഒരു സർവൈവൽ ത്രില്ലറായാണ് മലയൻകുഞ്ഞ് ഒരുക്കിയിരിക്കുന്നത്.
ടേക്ക് ഓഫ്, സി യു സൂൺ, മാലിക് എന്നീ ചിത്രങ്ങളുടെ സംവിധായകൻ മഹേഷ് നാരായണനാണ് മലയൻകുഞ്ഞിനായി തിരക്കഥ ഒരുക്കിയിരിക്കുന്നത്. മലയൻകുഞ്ഞിന്റെ ബിഹൈൻഡ് സീൻസിന്റെ വീഡിയോകൾ വൈറലായിരുന്നു.


Click it and Unblock the Notifications











