'എന്തോ ആളുകള്‍ക്ക് എന്നെ ഇഷ്ടമാണെന്ന് ലാല്‍ സാറിന് ശേഷം പറയാന്‍ പറ്റിയത് നിവിന്‍ ചേട്ടനാണ്'; ഗോകുൽ സുരേഷ്!
നടൻ സുരേഷ് ഗോപി എന്ന അച്ഛന്റെ വഴിയെ ആദ്യം സിനിമയിലേക്ക് എത്തിയത് മൂത്തമകൻ ഗോകുലാണ്. സുരേഷ് ഗോപി എന്ന നടനോട് മലയാളികൾക്കുള്ള സ്നേഹം മകൻ ഗോകുലിനോടുമുണ്ട്.
ഒറ്റ നോട്ടത്തിൽ സുരേഷ് ഗോപിയെ ഓർമപ്പെടുത്താത്ത വിധമാണ് സിനിമയിൽ ഗോകുലിന്റെ പ്രകടനങ്ങൾ. അച്ഛന്റെ ശൈലിയുടെ നിഴലുകളില്ലാതെ സ്വന്താമയൊരു ഇടം കണ്ടെത്തുകയാണ് ഗോകുൽ എന്ന യുവ നടൻ. എന്നാൽ ഇത് അച്ഛന്റെ മകൻ തന്നെ എന്ന് ആരും പറഞ്ഞ് പോകും ഗോകുലിന്റെ ഫോട്ടോകൾ കാണുമ്പോൾ.
തൊണ്ണൂറുകളിലെ സുരേഷ് ഗോപിയുടെ ലുക്ക് ഏറ്റവും കൂടുതൽ ഉള്ളത് ഗോകുലിനാണെന്നാണ് ആരാധകരുടെ പക്ഷം. സിനിമയിൽ വന്ന കാലം മുതൽ നെപ്പോട്ടിസം എന്ന മുദ്ര ചാർത്തി പരിഹാസങ്ങൾ ഏറെ ഗോകുലിന് കേൾക്കേണ്ടി വന്നിട്ടുണ്ട്.
പലപ്പോഴും നെപ്പോട്ടിസം എന്ന വിഷയത്തെ കുറിച്ച് പരസ്യമായി ഗോകുൽ സംസാരിക്കുകയും അഭിപ്രായ പ്രകടനങ്ങൾ നടത്തുകയും ചെയ്തിട്ടുണ്ട്. അച്ഛന്റെ പേരിൽ കിട്ടുന്ന പ്രിവിലേജുകൾ ഒഴിവാക്കി സ്വന്തം കഴിവിൽ മുന്നേറി വരണമെന്നതാണ് ഗോകുലിന്റെ താൽപര്യം.

നെപ്പോ കിഡ് ആയതുകൊണ്ട് ഒരു ചവിട്ട് കൂടുതല്‍ കിട്ടിയിട്ടേയുള്ളൂ സിനിമയിൽ നിന്ന് എന്നാണ് ഗോകുല്‍ സുരേഷ് ഏറ്റവും പുതിയ അഭിമുഖത്തിൽ പറഞ്ഞത്. മീഡിയാ വണ്ണിന് നൽകിയ അഭിമുഖത്തിലാണ് നെപ്പോട്ടിസത്തെ കുറിച്ചും മലയാള സിനിമയിലെ യുവതാരങ്ങളെ കുറിച്ചും ഗോകുൽ സംസാരിച്ചത്.
'ഞാന്‍ ഇതിലോട്ട് പ്ലാന്‍ഡ് ആയിട്ട് വന്ന ഒരാളല്ല. അതുകൊണ്ട് തന്നെ ഇത് വെട്ടിപ്പിടിക്കണമെന്നോ ഇങ്ങനെ ആയിരിക്കണമെന്നോ ഇന്ന ബിഹേവിയര്‍ ആയിരിക്കണമെന്നോ ഇത്ര സെൽഫ് പ്രൊമോഷന്‍ ചെയ്യണമെന്നോ എന്ന കാഴ്ചപ്പാട് അന്നുമില്ല ഇപ്പോഴുമില്ല. ഒരടി കൂടുതല്‍ കിട്ടിയിട്ടുണ്ടെങ്കിലേ ഉള്ളൂ.'
'എനിക്ക് മാത്രമല്ല മലയാളം ഇന്‍ഡസ്ട്രിയില്‍ എല്ലാ നെപ്പോ കിഡ്‌സിനും അങ്ങനെ തന്നെയാണ്. അതിന്റെ ഗുണം എന്നുള്ളത് ഫസ്റ്റ് ഗേറ്റ് മാത്രമേയുള്ളു. അതിനുശേഷം ഒരു ചവിട്ട് കൂടുതല്‍ കിട്ടുമെന്നുള്ളതാണ്. അതില്‍ നിന്ന് അതിജീവിച്ച് ഡിക്യുവിനെയൊക്കെ പോലെ ഒരു ലെവലില്‍ എത്തുക എന്നതാണ്. നെപ്പോ കിഡ്‌സ് അല്ലാത്ത നിവിന്‍ ചേട്ടന്‍, ആസിഫിക്കാ, ടോവിച്ചേട്ടന്‍, ഉണ്ണിച്ചേട്ടന്‍ ഇവരൊക്കെ ഹൈലി സക്സസ്ഫുള്‍ ആക്ടേഴ്‌സ് അല്ലേ. എന്റെ ഒരു കാഴ്ചപ്പാടില്‍ ലാല്‍ സാറിന്റെ സിമിലര്‍ ലൈക്കബിലിറ്റി പിന്നീട് കിട്ടിയത് നിവിന്‍ ചേട്ടനാണ്.'

'സ്‌ക്രീനില്‍ നോക്കിയിട്ട് എന്തോ ആളുകള്‍ക്ക് എന്നെ ഇഷ്ടമാണെന്ന്... പിന്നീട് പറയാന്‍ പറ്റിയത് നിവിന്‍ ചേട്ടനാണ്. അതേസമയം ഡിക്യുവിനെ നമ്മള്‍ ഒരു എസ്ആര്‍കെ ലൈനിലാണ് കാണുന്നത്. നിവിന്‍ ചേട്ടന്‍ എക്‌സിസ്റ്റ് ചെയ്യുമ്പോള്‍ തന്നെ. ടൊവിച്ചേട്ടനെ നമ്മള്‍ വേറെ ലൈനില്‍ അല്ലേ ട്രീറ്റ് ചെയ്യുന്നത്.'
'ഉണ്ണി ചേട്ടനെ ട്രീറ്റ് ചെയ്യുന്നില്ലേ... എല്ലാരും അവരവരുടെ മേഖലകളില്‍ അവരവരുടെ കഠിനപ്രയത്‌നംകൊണ്ട് എത്തിയവരാണെന്നും', നെപ്പോട്ടിസം എങ്ങനെ കരിയറിനെ സഹായിച്ചുവെന്ന ചോദ്യത്തിന് മറുപടിയായി ഗോകുൽ സുരേഷ് പറഞ്ഞു. കിങ് ഓഫ് കൊത്ത റിലീസിന് ശേഷം ഏറ്റവും കൂടുതൽ പ്രശംസ ലഭിച്ചത് ഗോകുലിന്റെ പോലീസ് കഥാപാത്രത്തിനാണ്.


Click it and Unblock the Notifications











