ഉയരമുള്ള പെണ്ണ് വേണമെന്ന് അന്നേ ആഗ്രഹിച്ചു, അടി കിട്ടിയത് വിവാഹശേഷം, ഭിക്ഷക്കാരനെപ്പോലെ നിന്നു; പക്രു
ഒരു നോർമലായ വ്യക്തി നയിക്കുന്ന കുടുംബജീവിതം പോലെ തന്നെ സുന്ദരമായിരുന്നു നടനും നിർമാതാവും സംവിധായകനുമെല്ലാമായ ഗിന്നസ് പക്രുവിന്റെ ജീവിതവും. നടക്കില്ലെന്ന് കരുതിയ പല ആഗ്രഹങ്ങളും കാലം പക്രുവിന് സാധിച്ചുകൊടുത്തു. ഇന്ന് രണ്ട് പെൺമക്കളുടെ അച്ഛനാണ് താരം. നാൽപ്പത്തിയെട്ടുകാരനായ താരത്തിന്റെ വിവാഹം പത്തൊമ്പത് വർഷങ്ങൾക്ക് മുമ്പായിരുന്നു. വിവാഹം കഴിക്കുകയാണെങ്കിൽ അത് ഒരു ഉയരമുള്ള പെൺകുട്ടിയെ ആകണമെന്ന് താൻ പണ്ടേ മനസിൽ ഉറപ്പിച്ചിരുന്നുവെന്ന് പറയുകയാണ് താരം.
വർഷങ്ങൾക്ക് മുമ്പ് നടൻ ജെബി ജംഗ്ഷനിൽ അതിഥിയായി എത്തിയപ്പോഴാണ് വിവാഹം നടന്ന കഥയും ആദ്യത്തെ കുഞ്ഞിനെ നഷ്ടപ്പെട്ട സംഭവവും നടൻ വെളിപ്പെടുത്തിയത്. മകളുടെ മരണം ജീവിതത്തിലുണ്ടായ ഏറ്റവും വലിയ ആഘാതമെന്നാണ് പക്രു പറയാറുള്ളത്. മകൾ ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ കഴിയുമ്പോഴും സ്റ്റേജിൽ മിമിക്രി അവതരിപ്പിക്കേണ്ട സാഹചര്യം വരെ തനിക്ക് വന്നിട്ടുണ്ടെന്നും നടൻ പറയുന്നു.

കല്യാണം കഴിക്കുകയാണെങ്കിൽ ഉയരമുള്ള പെണ്ണിനെ തന്നെ കെട്ടണമെന്ന് നേരത്തെ തന്നെ ഞാൻ തീരുമാനിച്ചിരുന്നു. അതിന് വേറെ കെമിസ്ട്രിയൊന്നുമില്ല. മേളയെന്ന സിനിമ ഞാൻ കണ്ടിരുന്നു. ആ സിനിമയിൽ സംശയാലുവായിട്ടുള്ള ഭർത്താവാണ് ഒരു കഥാപാത്രം. മമ്മൂക്ക അഭിനയിച്ച ആദ്യത്തെ സിനിമയാണ്. ഗംഭീര സിനിമയാണ്. കെ.ജി ജോർജ് സാറിന്റേതാണ്.
ആ സിനിമ കണ്ടശേഷം പലരും കരുതി പൊക്കം കുറഞ്ഞ ആളുകളെല്ലാം സംശയാലുക്കളാകുമെന്ന്. ഉയരുമുള്ള പെൺകുട്ടികളുടെ വിവാഹ ആലോചനകൾ വരുമ്പോൾ പേടിയാണെന്ന് സുഹൃത്തുക്കളും പറഞ്ഞിട്ടുണ്ട്. ഇങ്ങനെയുള്ള ആളുകളുടെ ചിന്താഗതി മാറ്റിയത് അത്ഭുതദ്വീപ് സിനിമയാണ്. ഉയരമുള്ള പെൺകുട്ടിയെ വിവാഹം ചെയ്യണമെന്നത് വളരെ വർഷങ്ങൾക്ക് മുമ്പ് തന്നെ നിശ്ചയിച്ച് ഉറപ്പിച്ചതായിരുന്നു. പ്രണയ വിവാഹമാകുമെന്നാണ് കരുതിയത്.
അതിനായിരുന്നു സാധ്യത കൂടുതൽ. കുടുംബക്കാരെല്ലാം കൂടി ആലോലിച്ച് ഉറപ്പിച്ച് ഒരു വിവാഹം നടക്കുമെന്ന പ്രതീക്ഷയില്ലായിരുന്നു. ഞാൻ പൊക്കമുള്ള കുട്ടിയെ വിവാഹം കഴിക്കണമെന്ന് അമ്മയ്ക്കും ആഗ്രഹമുണ്ടായിരുന്നു. അമ്മയാണ് എല്ലാത്തിനും മുന്നിൽ നിന്നത്. പലരോടും അമ്മ ഇതേ കുറിച്ച് സംസാരിച്ചിരുന്നുവെന്ന് പിന്നീടാണ് ഞാൻ അറിഞ്ഞത്.
പെണ്ണ് കാണാൻ ഞാൻ ആദ്യം പോയിരുന്നില്ല. അമ്മയും പെങ്ങമ്മാരുമെല്ലാമാണ് പോയത്. എത്രത്തോളം സത്യസന്ധമാണെന്ന് കൂടി അറിയണമെന്നുണ്ടായിരുന്നു. എന്ത് സാഹചര്യം കൊണ്ടാണ് പെൺകുട്ടി വിവാഹത്തിന് സമ്മതിച്ചതെന്ന് അറിയണമല്ലോ. പൂർണ്ണ മനസുണ്ടോ എന്നൊക്കെ അറിയണമല്ലോ. എന്റെ വീട്ടുകാർക്ക് പെൺകുട്ടിയുടെ കുടുംബത്തെ ഇഷ്ടപ്പെട്ടു. അതിനുശേഷമാണ് ഞാൻ പോയത്.

അന്ന് ഞാനും അവളും തമ്മിൽ ഒന്നര മണിക്കൂർ സംസാരിച്ചു. എന്റെ നെഗറ്റീവ്സാണ് ഏറ്റവും കൂടുതൽ പറഞ്ഞത്. അതെല്ലാം കേട്ടശേഷവും അവൾ സമ്മതം പറഞ്ഞു. ഇന്ന് എല്ലാ മനുഷ്യരും ജീവിക്കുന്ന അതേ സന്തോഷത്തിലും സമാധാനത്തിലുമാണ് ഞങ്ങൾ ജീവിക്കുന്നത്. പെൺകുട്ടിയുടെ കുടുംബവും എന്നിൽ ഒരു അസ്വാഭാവികതയും കണ്ടില്ല. എനിക്ക് കിട്ടിയ അടി വിവാഹശേഷമാണ്. വിവാഹശേഷം മൂന്നാം മാസം ഭാര്യ ഗർഭിണിയായി.
അന്ന് ലോകം മുഴുവൻ കീഴടക്കിയ സന്തോഷമായിരുന്നു എനിക്ക്. ആ കുട്ടി ജനിച്ച് 15 ദിവസത്തിനകം മരിച്ചു. അതൊരു അടിയായിരുന്നു എനിക്ക്. വെളുപ്പിന് മൂന്ന് മണിക്കൊക്കെ കുഞ്ഞിന്റെ അവസ്ഥ എന്തായി എന്നറിയാൻ ഭിക്ഷക്കാരെപ്പോലെ ഐസിയുവിന് മുന്നിൽ നിൽക്കുമ്പോൾ നമ്മൾ ജീവിതത്തിൽ എത്രത്തോളം താഴെയാണെന്ന് നമ്മൾ ചിന്തിക്കും.
അമ്മമാരൊക്കെ അന്ന് തകർന്നുപോയി. ഞങ്ങൾ പക്ഷെ അതിനെ എല്ലാം അതിജീവിച്ചു. മകൾ ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ കിടന്നപ്പോഴും ഞാൻ സ്റ്റേജിൽ നിന്ന് മിമിക്രി കാണിച്ചിട്ടുണ്ട്. സ്റ്റേജിൽ നിന്ന് ഇറങ്ങുമ്പോൾ മുതൽ എന്റെ മനസ് പിടയ്ക്കാൻ തുടങ്ങുമെന്നുമാണ് കടന്നുവന്ന വഴികളെ കുറിച്ച് സംസാരിക്കവെ ഗിന്നസ് പക്രു പറഞ്ഞത്.


Click it and Unblock the Notifications











