വയറ്റിപിഴപ്പിന്റെ പ്രശ്നം, വേഷം കെട്ടി വന്നിരുന്ന് പറയുമ്പോൾ അത് കാണാനും ആളുകളുണ്ട്; ഹക്കീം ഷാ
കഴിഞ്ഞ ദിവസമാണ് വിഷു റിലീസായി മമ്മൂട്ടി ചിത്രം ബസൂക്ക തിയേറ്ററുകളിലെത്തിയത്. സമ്മിശ്ര പ്രതികരണമാണ് സിനിമയ്ക്ക് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. അനാരോഗ്യം മൂലം വിശ്രമത്തിലായിരുന്നതിനാൽ നടൻ മമ്മൂട്ടി പ്രമോഷനൊന്നും പങ്കെടുത്തിരുന്നില്ല. നവാഗതനായ ഡിനോ ഡെന്നീസാണ് സിനിമ സംവിധാനം ചെയ്തത്. ബസൂക്കയെ കുറിച്ച് സിനിമാ റിവ്യൂവറായ അശ്വന്ത് കോക്ക് കഴിഞ്ഞ ദിവസം നൽകിയത് വിമർശിച്ചുള്ള റിവ്യു ആയിരുന്നു.
ഒരു തരത്തിലും തന്നിലെ പ്രേക്ഷകനെ സംതൃപ്തിപ്പെടുത്താൻ ബസൂക്കയ്ക്ക് കഴിഞ്ഞില്ലെന്ന തരത്തിലായിരുന്നു റിവ്യു. ചിത്രത്തിൽ ഒരു സുപ്രധാന വേഷം ചെയ്ത യുവ നടൻ ഹക്കീം ഷായേയും അശ്വന്ത് കോക്ക് വിമർശിച്ചിരുന്നു. എന്നാൽ റിവ്യു പറയുന്നത് ഓരോരുത്തരുടേയും സ്വാതന്ത്ര്യമാണെന്നും പക്ഷെ റിവ്യു കണ്ട് സിനിമയ്ക്ക് കയറരുതെന്ന പക്ഷക്കാരനാണ് താനെന്നും ഹക്കീം ഷാ പറയുന്നു.

ബസൂക്കയുടെ പ്രമോഷന്റെ ഭാഗമായി ഓൺലൈൻ മീഡിയയോട് സംസാരിക്കുകയായിരുന്നു നടൻ. പ്രമോഷൻസ് കുറവാണെന്ന് ബസൂക്ക സിനിമയെ കുറിച്ച് പറഞ്ഞ് കേൾക്കുന്നുണ്ട്. ബസൂക്ക മമ്മൂക്കയുടെ പടമാണ്. ഓൺലൈൻ പ്രമോഷൻ പോലുള്ള തുടങ്ങിയിട്ട് ആറ്, ഏഴ് വർഷമെ ആയിട്ടുള്ളു.
അതിനും മുമ്പ് തന്നെ രണ്ട്, മൂന്ന് ജനറേഷന്റെ സൂപ്പർ സ്റ്റാറാണ് അദ്ദേഹം. അതുകൊണ്ട് തന്നെ സോകോൾഡ് സിനിമകൾക്ക് ചെയ്യുന്ന ഓൺലൈൻ ഗമ്മിക്കിന്റെ യാതൊരു ആവശ്യവും ഈ സിനിമയ്ക്ക് ഇല്ല. അതാണ് വാസ്തവം. ഞാൻ ചെയ്ത പടങ്ങളെ കുറിച്ചൊന്നും എന്റെ സർക്കിളിൽ നിന്ന് ചോദ്യം വരാറില്ല. പക്ഷെ ബസൂക്കയുടെ ഭാഗമായശേഷം എല്ലാവരും അതിന്റെ റിലീസിനെ കുറിച്ച് അടക്കം നിരന്തരമായി ചോദിക്കുന്നുണ്ട്.
അത് നമ്മൾ പ്രമോഷൻ ചെയ്തിട്ട് അവർ ചോദിക്കുന്നതല്ലെന്നും ഹക്കീം ഷാ പറയുന്നു. അശ്വന്ത് കോക്കിന്റെ റിവ്യു കണ്ടിരുന്നു. റിവ്യു ചെയ്യാനുള്ള സ്വാതന്ത്ര്യം പുള്ളിക്കുണ്ട്. എന്നെ കുറിച്ച് നെഗറ്റീവ് മാത്രമല്ല പോസിറ്റീവും അശ്വന്ത് കോക്ക് പറഞ്ഞിട്ടുണ്ട്. പ്രണയവിലാസം ചെയ്തപ്പോഴൊക്കെ നല്ല അഭിപ്രായമാണ് പറഞ്ഞത്. പബ്ലിക്കിന്റെ അഭിപ്രായം കേട്ട് പൊങ്ങാനോ അവർ ഡീഗ്രേഡ് ചെയ്യുമ്പോൾ താഴ്ന്ന് പോകാനോ ഞാൻ നിൽക്കാറില്ല.
അങ്ങനെ എങ്കിൽ എവിടേയും എത്താൻ പറ്റില്ലല്ലോ. റിവ്യു കേട്ട് സിനിമയ്ക്ക് പോകാതിരിക്കുന്നതാണ് എപ്പോഴും നല്ലത്. ഒരുപാട് കാര്യങ്ങൾ മിസ്സാവുകയും നമ്മുടെ ആന്റിസിപ്പേഷൻ കൂടുകയും ചെയ്യും. റിവ്യു കേട്ട് സിനിമയ്ക്ക് പോയാൽ അത് നിങ്ങളുടെ തിയേറ്റർ അനുഭവത്തെ ബാധിക്കും. നെഗറ്റീവ് റിവ്യു കേട്ട് സിനിമയ്ക്ക് പോകുന്നില്ലെന്ന് തീരുമാനിച്ചാൽ മമ്മൂക്ക അടക്കമുള്ളവരുടെ നല്ല പെർഫോമൻസ് കാണാനാവില്ലെന്നും നടൻ കൂട്ടിച്ചേർത്തു.

തന്റെ കഥാപാത്രത്തിന് വന്ന വിമർശനങ്ങളിലും ഹക്കീം ഷാ പ്രതികരിച്ചു. എന്റെ കഥാപാത്രത്തിനോട് മമ്മൂക്ക ആ സംഭവങ്ങളെല്ലാം പറയുന്നതിന് ഒരു കാരണമുണ്ട്. അത് എനിക്ക് ഇവിടെ റിവീൽ ചെയ്യാനാവില്ല. സിനിമയിൽ ലോജിക്ക് നോക്കരുത്. അതുകൊണ്ടാണ് അതിനെ സിനിമയെന്ന് വിളിക്കുന്നത്. അല്ലെങ്കിൽ അത് സിനിമയാവില്ല.
പിന്നെ മമ്മൂക്കയെ ഞാൻ ബ്രോയെന്ന് വിളിച്ചതിനേയും വിമർശിച്ച് കണ്ടു. അത് അയാളുടെ കഥാപാത്രം അങ്ങനെയായതുകൊണ്ടാണ് ബ്രോ എന്ന് ഉപയോഗിച്ചത്. എന്റെ കഥാപാത്രം കുറച്ച് ഇറിറ്റേറ്റിങ്ങാണ്. അതുകൊണ്ട് കൂടിയാണ് അയാൾ അങ്ങനെയൊക്കെ പെരുമാറുന്നത്. സിനിമയിൽ ഞാൻ ഒരോന്ന് ചെയ്തതിനും ഒരു റീസണുണ്ട്. റിവ്യു ചെയ്യുന്നവരുടേയും വയറ്റിൽ പിഴപ്പിന്റെ പ്രശ്നമാണ്. വേഷം കെട്ടി വന്നിരുന്ന് അഭിപ്രായം പറയുമ്പോൾ അത് കാണാനും ആളുകളുണ്ട്.
അത് മറ്റൊരു എന്റർടെയ്ൻമെന്റ് ഏരിയയായി മാറി കഴിഞ്ഞു. ഇതൊന്നും സിനിമയെ ബാധിക്കുമെന്ന് തോന്നിയിട്ടില്ലെന്നും നടൻ പറയുന്നു. മറ്റൊരു നടന് ഡേറ്റ് പ്രശ്‌നം വന്നതുകൊണ്ടാണ് ഹക്കീം ഷായിലേക്ക് എത്തിയ കഥാപാത്രമാണ് ബസൂക്കയിലേത്.


Click it and Unblock the Notifications