ചിട്ടി കാശുകൊണ്ട് തയ്യൽ മെഷീൻ അമ്മ വാങ്ങി നൽകി, ആ കണ്ണീരിൽ നിന്നാണ് മലയാളികളുടെ ഇന്ദ്രൻസുണ്ടായത്!

രാവിലെയാണ് നടൻ ഇന്ദ്രൻസിന്റെ അമ്മ ഗോമതി അന്തരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽവച്ചായിരുന്നു അന്ത്യം. 90 വയസായിരുന്നു. ഏറെ നാളുകളായി അസുഖ ബാധിതയായി കിടക്കുകയായിരുന്നു. രണ്ട് ദിവസം മുമ്പ് ഓർമ പൂർണ്ണമായും നഷ്ടപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം അസുഖം മൂർച്ഛിച്ചതിനെത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ശവസംസ്‌കാര ചടങ്ങുകൾ തൈക്കാട് ശാന്തി കവാടത്തിൽ നടന്നു.

ഷൂട്ടിങ് ലൊക്കേഷനിൽ നിന്ന് ഇന്ദ്രൻസും വീട്ടിൽ എത്തിച്ചേർന്നിരുന്നു. ഇന്ദ്രൻസിന്റെ അച്ഛൻ കൊച്ചുവേലു നേരത്തെ മരിച്ചിരുന്നു. അച്ഛന്റെ മരണശേഷം അമ്മയായിരുന്നു ഇന്ദ്രൻസിനെല്ലാം. ഒമ്പത് മക്കളിൽ മൂന്നാമനാണ് ഇന്ദ്രൻസ്. അമ്മ കർക്കശക്കാരിയാണെന്ന് ഇന്ദ്രൻസ് പറഞ്ഞിട്ടുണ്ട്. അമ്മയെക്കുറിച്ച് ചോദിക്കുമ്പോഴെല്ലാം വാതോരാതെ സംസാരിക്കാറുണ്ട് എപ്പോഴും ഇന്ദ്രൻസ്. തൻ്റെ ജീവിതത്തിൽ അമ്മയുടെ സ്വാധീനം എത്രമാത്രം വലുതായിരുന്നുവെന്ന് വ്യക്തമാക്കുന്ന നടൻ്റെ വാക്കുകളും അതോടൊപ്പം ഒരു ഫേസ്ബുക്ക് കുറിപ്പും അപ്പോൾ വൈറലാവുകയാണ്.

ഇത്രമേൽ നിസാരനായി ഈ മനുഷ്യൻ

ഷിബു ഗോപാലകൃഷ്ണൻ എന്ന പ്രേക്ഷകൻ എഴുതിയ കുറിപ്പാണ് ശ്രദ്ധനേടുന്നത്. 'ആലഭാരങ്ങളും ആഢംബരങ്ങളും അഴിച്ചുവെച്ച് ഇത്രമേൽ നിസാരനായി ഈ മനുഷ്യൻ ഇരിക്കുന്നത് കാണുമ്പോൾ ഉള്ളിലെ സൂര്യകിരീടങ്ങളെല്ലാം വീണുടയുന്നുണ്ട്. അയാൾ അഭിനയിക്കുകയല്ല ആരോടും കൂറ് പ്രഖ്യാപിക്കുകയല്ല അജണ്ടകളെ ഒളിച്ച് കടത്തുകയല്ല തയ്യൽ മെഷീന് മുന്നിൽ ഇരുന്നിരുന്നു ജീവിതം തുന്നിയെടുത്ത ഒരു മനുഷ്യൻ ഞാൻ ആരാണ് എന്ന് ആത്മാവിൽ തൊട്ടു അടയാളപ്പെടുത്തുകയാണ്. അയാളുടെ ജീവിതത്തിലെ ഏറ്റവും സത്യസന്ധമായ ഒരു വേഷത്തെ അത്രമേൽ സ്നേഹത്തോടെ ജീവിച്ച് കാണിച്ചുതരികയാണ്.'

അമ്മ ചിട്ടി പിടിച്ച പണം കൊണ്ട് വാങ്ങിയ തയ്യൽമെഷീൻ

'അമ്മ ചിട്ടി പിടിച്ച പണം കൊണ്ട് വാങ്ങിയ ഒരു തയ്യൽമെഷീൻ വെച്ചാണ് സുരേന്ദ്രൻ കൊച്ചുവേലു എന്ന ഇന്ദ്രൻസ് തയ്യൽക്കട ആരംഭിക്കുന്നത്. തൂവാനത്തുമ്പികൾക്ക് വേണ്ടി വസ്ത്രാലങ്കാരം ചെയ്യുമ്പോഴാണ് പത്മരാജനോട് ടൈറ്റിൽസിൽ ഇന്ദ്രൻസ് എന്ന് ചേർത്തോട്ടെ എന്നുചോദിക്കുന്നത്. അതോടെ അയാളും ഇന്ദ്രൻസായി. പിന്നെ കൊടക്കമ്പിയായി, നെത്തോലിയായി, ഒരു മനുഷ്യ ശരീരത്തിന് താങ്ങാൻ കഴിയുന്നതിനും അപ്പുറത്തെ അവഹേളനങ്ങളുടെ അവമതിപ്പുകളുടെ അതിക്രൂരമായ പൊട്ടിച്ചിരികളായി. യൂണിഫോമിന് വകയില്ലാത്തത് കൊണ്ട് നാലാം ക്ലാസിൽ പഠിപ്പ് നിർത്തിയ ഒരുപാട് താരങ്ങൾക്ക് കോട്ടും സ്യൂട്ടും തയ്ച്ചുകൊടുത്ത അയാൾ. അയാൾക്കുവേണ്ടി ആദ്യമായി ഒരു കോട്ടും സ്യൂട്ടും തുന്നി ഷാങ്‌ഹായ്‌ ഫിലിം ഫെസ്റ്റിവലിന്റെ ചുവന്ന പരവതാനി നടക്കാൻ പോയി.'

ഒഴിവാക്കപ്പെട്ട നടൻ

'ഗൗരവമേറിയ സീനുകൾ വരുമ്പോൾ സീനിന്റെ മുറുക്കം നഷ്ടപ്പെടാതിരിക്കാൻ ഒരുപാട് സീനുകളിൽ നിന്നും ഒഴിവാക്കപ്പെട്ട അയാൾ മികച്ച നടനുള്ള സംസ്ഥാന അവാർഡ് പിടിച്ചുവാങ്ങുന്ന അഭിനയ സാന്ദ്രതയായി. ഈ ലോകത്തൊരു എട്ടാമത്തെ അത്ഭുതമുണ്ടെങ്കിൽ അത് തന്റെ ജീവിതമാണെന്നും ഞാൻ ആരുമല്ലെന്നും കാര്യമായിട്ടൊന്നും ചെയ്തിട്ടില്ലെന്നും പരിഭവങ്ങളില്ലാതെ അയാൾ പിന്നിലോട്ട് നീങ്ങിനിൽക്കുന്നു. എത്ര നിഷ്പ്രയാസമാണ് ഈ മനുഷ്യൻ നമ്മളുടെ ആത്മബോധങ്ങളുടെ നെറുകയിൽ ചുറ്റിക കൊണ്ട് ആഞ്ഞടിക്കുന്നത്' എന്നായിരുന്നു വൈറൽ കുറിപ്പിൽ എഴുതിയിരുന്നത്. അമ്മയുടെ കണ്ണീരിൽ നിന്നാണ് മലയാളി ഇന്നറിയുന്ന താനുണ്ടായതെന്ന് ഇന്ദ്രൻസ് മുമ്പ് പറഞ്ഞിട്ടുണ്ട്.

അമ്മയുടെ സമ്മാനമായിരുന്നു എല്ലാം

അമ്മേയെന്ന് വിളിക്കാത്ത ആ വാക്ക് നാവിൽ വരാത്ത ഒരു നേരവുമില്ലെന്നും ഇന്ദ്രൻസ് മദേഴ്സ് ഡേയോട് അനുബന്ധിച്ച് നൽകിയ പ്രത്യേക അഭിമുഖത്തിൽ പറഞ്ഞിരുന്നു. ചെറുപ്പത്തിൽ ദീനക്കാരനും സർവോപരി കുരുത്തംകെട്ടവനുമായ തന്നെ കൊണ്ട് അമ്മ അനുഭവിച്ച ബുദ്ധിമുട്ടുകൾക്ക് കയ്യും കണക്കുമില്ലെന്ന് ഇന്ദ്രൻസ് പറഞ്ഞിരുന്നു. വളർത്തി വലുതാക്കിയത് മുതൽ ഉപജീവന മാർഗം വരെ അമ്മയുടെ സമ്മാനമായിരുന്നുവെന്നും ഇന്ദ്രൻസ് പറഞ്ഞിരുന്നു. ദൂരദർശനിൽ സംപ്രേഷണം ചെയ്ത കളിവീട് എന്ന സീരിയലിലൂടെയാണ് ഇന്ദ്രൻസ് അഭിനയ ജീവിതം തുടങ്ങുന്നത്. കാൽ പതിറ്റാണ്ടോളമായി സിനിമാ മേഖലയിൽ സജീവമായ ഇന്ദ്രൻസ് അഞ്ഞൂറോളം ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട്.

Read more about: indrans
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X