'പട്ടിക്കൂട്ടില്‍ അടച്ചിടുന്നതുപോലെ തോന്നും, എന്താ അയാള്‍ക്ക് ഇരുന്നാല്‍ മനോഭാവമുള്ളിടത്ത് പെടും'; ഇന്ദ്രൻസ്!
ദേശീയ ചലച്ചിത്ര പുരസ്കാര തിളക്കത്തില്ലാണ് നടൻ ഇന്ദ്രന്‍സ്. കഴിഞ്ഞ ദിവസമാണ് ഹോം എന്ന സിനിമയിലെ പ്രകടനത്തിന് ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ സ്പെഷ്യൽ ജൂറി പരാമർശം താരത്തിന് ലഭിച്ചത്. ഇന്ദ്രൻസിന് ദേശീയ പുരസ്കാരം ലഭിച്ചുവെന്നത് ഇരട്ടി മധുരമാണ് മലയാളികൾക്ക് നൽകിയത്.
എന്തുകൊണ്ടും അർഹമായ കൈകളാണ് ഇന്ദ്രൻസിന്റേത് എന്നാണ് ഭൂരിഭാഗം സോഷ്യൽമീഡിയയിൽ കുറിച്ചത്. കൊമേഡിയനായി അറിയപ്പെട്ടിടത്ത് നിന്നുമാണ് ആഴമുള്ള വേഷങ്ങൾ ഇന്ദ്രൻസ് ചെയ്ത് തുടങ്ങിയത്.
ഇന്ദ്രൻസിന്റെ ഭാവാഭിയം നിറഞ്ഞ പ്രകടനങ്ങൾ കാണുമ്പോൾ ഇദ്ദേഹം ഇത്ര മനോഹരമായി അഭിനയിക്കുമോ എന്നാണ് ആളുകൾ പരസ്പരം ചോദിക്കുന്നത്. സഹനടനായി ഒതുങ്ങിയിരുന്ന താരം ഇപ്പോൾ നായകനായും ടൈറ്റിൽ റോളിലുമെല്ലാം സിനിമകളിൽ പ്രത്യക്ഷപ്പെടുന്നുണ്ട്.

ഇപ്പോഴിതാ ഷൂട്ടിങ് സെറ്റുകളിലെ കാരവാൻ ജീവിതത്തോട് തനിക്ക് താൽപര്യമില്ലെന്ന് പറയുകയാണ് ഇന്ദ്രൻസ്. വളരെ വർഷങ്ങളായി സിനിമയിലുള്ളത് കൊണ്ട് തന്നെ കാരവാൻ ലൈഫുമായി പെട്ടന്ന് ഒത്തുപോകാൻ കഴിയുന്നില്ലെന്നാണ് ഇന്ദ്രൻസ് പറയുന്നത്.
കാരവാന്‍ പട്ടിക്കൂട് പോലെയാണ് തോന്നുന്നതെന്നും എന്താണ് അതിനകത്ത് ഇരുന്നാല്‍ എന്ന് ചോദിക്കുന്നവരുണ്ടെന്നും ഇന്ദ്രൻസ് പറയുന്നു. മൂവി വേള്‍ഡ് മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സിനിമാ സെറ്റുകളിൽ വന്ന മാറ്റത്തെ കുറിച്ച് ഇന്ദ്രൻസ് സംസാരിച്ചത്. 'പണ്ടൊക്കെ ഷൂട്ടിങ്ങിന് പോകുമ്പോള്‍ ഷൂട്ട് നടക്കുന്നതിന് അടുത്തുള്ള വീട്ടില്‍ പോയി മാനേജര്‍മാര്‍ സംസാരിക്കും.'
'ഇവിടെ ആര്‍ടിസ്റ്റുകള്‍ വന്നിരുന്നോട്ടെ... മേക്കപ്പ് ചെയ്‌തോട്ടെ... ഭക്ഷണം കഴിച്ചോട്ടെ... എന്നൊക്കെ ചോദിക്കും. അവര്‍ സന്തോഷത്തോടെ നമ്മളോട് സഹകരിക്കും. സഹകരണം ഇല്ലാത്തവരുമുണ്ട്. അങ്ങനെ കിട്ടുന്ന ഒരു സുഖം കാരവനില്‍ കിട്ടില്ല.'
'ഇന്നത്തെ കാലത്ത് വളരെ അപൂര്‍വമായിട്ടാണ് അങ്ങനെ വീടുകള്‍ കിട്ടുക. ഇന്ന് അതില്‍ നിന്നൊക്കെ മാറി കാരവനായി. രാവിലെ സെറ്റിലെത്തിയാല്‍ ഒരു കൂട്ടിലടച്ച് ഇടയ്ക്കിടയ്ക്ക് വന്ന് ഭക്ഷണവും തള്ളിത്തരുക എന്ന് പറയുമ്പോള്‍ പട്ടിക്കൂട്ടില്‍ നമ്മളെ അടച്ചിടുന്നതുപോലെയാണ് എനിക്ക് തോന്നാറ്.'

'നമുക്ക് ഒന്നും കാണാന്‍ സാധിക്കില്ലല്ലോ. അതിന്റെ സുഖം എനിക്ക് അനുഭവിക്കാന്‍ കഴിഞ്ഞിട്ടില്ല. റോഡിലൊക്കെയാണ് ഷൂട്ട് നടക്കുന്നതെങ്കില്‍ ഒന്ന് ഡ്രസ് മാറാനോ ഒരു കഥ ചര്‍ച്ച ചെയ്യാനോ ഇരിക്കുകയല്ലാതെ മുഴുവന്‍ സമയവും അതിനകത്ത് ബുദ്ധിമുട്ടാണ്. എന്താ അയാള്‍ക്ക് ഇരുന്നാല്‍ കാരവാനില്‍ അല്ലേ എന്നൊക്കെ മനോഭാവം ഉള്ളിടത്ത് നമ്മള്‍ പെട്ടുപോകും.'
'ഇന്ന് വീടുകള്‍ കിട്ടാനൊക്കെ ബുദ്ധിമുട്ടാണ്. ചില വീട്ടുകാര്‍ വീടുകള്‍ തരില്ല. അവര്‍ ചില കഥകളൊക്കെ കേട്ടിട്ടുണ്ടാകും. ഈ കാരവാനില്‍ മാത്രം ഇരുന്ന് കഴിഞ്ഞാല്‍ നമുക്ക് സഹിക്കാന്‍ പറ്റാത്ത ചില അവസ്ഥ വരും. പത്തുപേര്‍ ചുറ്റും കൂടിയാല്‍ ശ്വാസം മുട്ടുന്ന അവസ്ഥയിലേക്ക് നമ്മള്‍ മാറിപ്പോകുമെന്നും', ഇന്ദ്രന്‍സ് പറയുന്നു.
ഇന്ന് മലയാളത്തിലെ ഒട്ടുമിക്ക താരങ്ങൾക്കും അത്യാധുനിക സംവിധാനങ്ങളോട് കൂടിയ വിലയേറിയ കാരവാനുകളുണ്ട്. ഭൂരിഭാഗം പണവും താരങ്ങൾ ചിലവഴിക്കുന്നത് കാരവാനിന് വേണ്ടിയാണ്. കാരവാനിനെ ചൊല്ലി തർക്കങ്ങൾ പോലും സെറ്റിൽ നടക്കുന്നകാലമാണിത്.
സിനിമയിൽ വസ്ത്രാലങ്കാരം ചെയ്തുകൊണ്ടാണ് ഇന്ദ്രൻസിന്റെ തുടക്കം. ഇന്ദ്രൻസ് തനിക്ക് തുന്നിതന്ന ഷർട്ടിനെ കുറിച്ച് എപ്പോഴും വാചാലനാകാറുള്ള ഒരു നടൻ സുരേഷ് ഗോപിയാണ്.


Click it and Unblock the Notifications











