ഉമ്മ തരാന്‍ തനിക്ക് ആരുമില്ലെന്ന് അദ്ദേഹം പറഞ്ഞു! ശേഷം ചെവിയില്‍ പറഞ്ഞത് രഹസ്യമാണ്; ഇന്ദ്രന്‍സ്
മലയാള സിനിമയ്ക്ക് ഏറ്റവും പ്രിയപ്പെട്ട നടനാണ് ഇന്ദ്രന്‍സ്. ഒരു കാലത്ത് ഏറ്റവുമധികം ബോഡി ഷെയിമിങ്ങ് നേരിടേണ്ടി വന്ന നടന്മാരുടെ ലിസ്റ്റില്‍ ആദ്യം ഇന്ദ്രന്‍സുണ്ടാവും. കൊടക്കമ്പി എന്ന പേരിലായിരുന്നു പലരും നടനെ വിശേഷിപ്പിച്ചിരുന്നത്. സിനിമയില്‍ വസ്ത്രാലങ്കാര ജോലികള്‍ ചെയ്തിരുന്ന ഇന്ദ്രന്‍സ് പിന്നീട് ചെറിയ ചെറിയ വേഷങ്ങളില്‍ അഭിനയിച്ചാണ് ശ്രദ്ധേയനാവുന്നത്.
വര്‍ഷങ്ങള്‍ക്കിപ്പുറം അഭിനയ പ്രധാന്യമുള്ള കഥാപാത്രത്തെ അവതരിപ്പിച്ച് ഇന്ദ്രന്‍സ് ശ്രദ്ധേയനായി. ഇപ്പോള്‍ വില്ലന്‍ വേഷങ്ങളടക്കം ചെയ്ത് സിനിമാസ്വാദകരെ ഞെട്ടിക്കാനും താരത്തിന് സാധിച്ചിരുന്നു. സിനിമയിലെ വിശേഷങ്ങള്‍ അങ്ങനെയാണെങ്കിലും ജീവിതത്തില്‍ വളരെ സാധാരണക്കാരനാണ് ഇന്ദ്രന്‍സ്.

കഴിഞ്ഞ ദിവസങ്ങളില്‍ നടന്‍ മോഹന്‍ലാലിനൊപ്പമുള്ള ഇന്ദ്രന്‍സിന്റെ ഒരു വീഡിയോ വൈറലായി മാറിയിരുന്നു. താരസംഘടനയായ അമ്മയുടെ വാര്‍ഷിക യോഗത്തില്‍ നടന്‍ മോഹന്‍ലാലിന് ഉമ്മ കൊടുക്കുന്നൊരു വീഡിയോയാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചത്. ഉമ്മ കൊടുത്തതിന് ശേഷം മോഹന്‍ലാല്‍ രഹസ്യമായി ചെവിയില്‍ പറഞ്ഞതിനെ കുറിച്ച് പറയുകയാണ് താരമിപ്പോള്‍. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ സംസാരിക്കുകയായിരുന്നു ഇന്ദ്രന്‍സ്.
ഇത്രയും സുന്ദരി ഇയാളെ എങ്ങനെ കെട്ടി? പണം നോക്കിയാണ്! വീണ്ടും ആറ്റ്‌ലിയെയും ഭാര്യയെയും പരിഹസിച്ച് സോഷ്യൽ മീഡിയ
'ഉമ്മ തരാന്‍ തനിക്ക് ആരുമില്ലെന്ന് അദ്ദേഹം പറഞ്ഞു. ഉമ്മ കൊടുത്ത ശേഷം അദ്ദേഹം ചെവിയില്‍ പറഞ്ഞ കാര്യം രഹസ്യമാണ്. അഭിനയ ജീവിതത്തില്‍ എനിക്കു പ്രചോദനമായ നടനാണ് ലാല്‍ സാര്‍. അതുപോലെ മമ്മൂട്ടി സാറും. അധികം സിനിമകളില്‍ ലാല്‍ സാറിനൊപ്പം അഭിനയിക്കാന്‍ സാധിച്ചിട്ടില്ല.
ഞാന്‍ വസ്ത്രാലങ്കാര ജോലി ചെയ്യുന്ന കാലം മുതല്‍ അദ്ദേഹത്തെ അറിയാം. ഹാസ്യം ഇത്രയും ഒതുക്കി ചെയ്യുന്നതിനുള്ള ശേഷി അപാരമാണ്. ജഗതിച്ചേട്ടനാണ് മറ്റൊരാള്‍.
മമ്മൂട്ടി സാര്‍ ഒരിക്കല്‍ തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്കുള്ള കാര്‍ യാത്രയില്‍ കൂട്ടി. അദ്ദേഹമാണ് വണ്ടിയോടിച്ചത്. വായന, സഞ്ചാരം, എഴുത്തുകാര്‍ അങ്ങനെ സിനിമയ്ക്കു പുറത്തുള്ള കാര്യങ്ങളാണ് ഞങ്ങള്‍ സംസാരിച്ചതെന്ന്' ഇന്ദ്രന്‍സ് പറയുന്നു.
പത്താം ക്ലാസ് തുല്യത പരീക്ഷ എഴുതാന്‍ തീരുമാനിച്ചതിനെ പറ്റിയും അഭിമുഖത്തില്‍ ഇന്ദ്രന്‍സ് സംസാരിച്ചിരുന്നു. 'വീട്ടിലെ പരാധീനതകള്‍ മൂലം പഠനം നിര്‍ത്തി തൊഴില്‍ ചെയ്യാന്‍ ഇറങ്ങിയ ആളാണ് ഞാന്‍. ചടങ്ങുകളിലൊക്കെ സ്വയം പരിചയപ്പെടുത്താന്‍ പോലും ബുദ്ധിമുട്ടുന്ന സന്ദര്‍ഭങ്ങള്‍ ജീവിതത്തില്‍ ഉണ്ടായിട്ടുണ്ട്.

സിനിമാ ജീവിതത്തില്‍ പല അംഗീകാരങ്ങളും തേടിയെത്തിയപ്പോഴും സംസാരിക്കാനാകാതെ ഉള്‍വലിയേണ്ടി വന്നു. പഠിക്കണം എന്ന ചിന്ത കാലങ്ങളായി മനസ്സിലുണ്ടായിരുന്നെങ്കിലും തിരക്കുകള്‍ മൂലം അതിന് സാധിക്കാതെ വന്നു. വിദ്യാഭ്യാസം നല്‍കുന്ന ആത്മവിശ്വാസം വലുതാണ്.
പുസ്തകങ്ങള്‍ വായിച്ച് ലോകത്തെ കുറിച്ചും മനുഷ്യരെ കുറിച്ചും പൊതുവായ ധാരണയുണ്ടായിരുന്നു. പക്ഷേ അതുമാത്രം പോരല്ലോ. ലൊക്കേഷനില്‍ പുസ്തകങ്ങള്‍ കൊണ്ടു പോകാറുണ്ട്. ഇപ്പോള്‍ അധികവും പാഠപുസ്തകങ്ങളാണ് കൊണ്ട് പോകുന്നത്.
സാക്ഷരതാമിഷന്റെ ഏഴാംതരം തുല്യതാ പരീക്ഷ പാസായ ശേഷം എസ്എസ്എല്‍സി തുല്യതാ പരീക്ഷ എഴുതും. പഠിക്കാന്‍ കഴിയാത്തതിന്റെ വിഷമം അങ്ങനെ ഉള്ളില്‍ നിന്നു പോകുമെന്നാണ്' ഇന്ദ്രന്‍സ് പറയുന്നത്.


Click it and Unblock the Notifications











