പൊന്നപ്പാപ്പ, ഞങ്ങൾ അതിനൊന്നുമല്ല വാർത്താസമ്മേളനം കാണുന്നത്, ഞെട്ടിച്ച തമാശയുമായി ഇന്നസെന്റ്
മുഖ്യമന്ത്രിയുടെ കൊറോണ അപ്ഡേറ്റ്സ് അറിയിച്ചു കൊണ്ടുള്ള പത്രസമ്മേളനം കാണാത്ത ആളുകൾ വിരളമാണ്. ജനങ്ങൾ ഏറെ ആകാംക്ഷയോടെ വാർത്തസമ്മേളനത്തിനായി കാത്തിരിക്കുന്നത്. വൈറസ് വ്യാപനത്തെ കറിച്ചും കൊവിഡ് ബാധിതരുടെ എണ്ണം തുടർനടപടികളെ കുറിച്ച് വൈകുന്നേരങ്ങളിൽ ചേരുന്ന പത്രസമ്മേളനത്തിലൂടൊയാണ് ജനങ്ങളിൽ എത്തിക്കുന്നത്. ആദ്യ ഘട്ടത്തിൽ എല്ലാദിവസവും 6 മ മണിയ്ക്ക് നടത്തി വന്നിരുന്ന പത്രസമ്മേളനം, രോഗികളുടെ എണ്ണത്തിൽ കുറവ് സംഭവിച്ചതിനെ തുടർന്ന് ഇടവിട്ട ദിവസങ്ങളിലേയ്ക്ക് ചുരുക്കുകയായിരുന്നു.
മുഖ്യമന്ത്രിയുടെ വാർത്ത സമ്മേളനം ഏറെ പ്രശംസിക്കപ്പെട്ടിരുന്നു . പ്രായവ്യത്യാസമില്ലാതെ എല്ലാവരും ഇത് കാണുകയും ചെയ്യുമായിരുന്നു. ഇപ്പോഴിത മുഖ്യമന്ത്രിയുടെ വാർത്ത സമ്മേളനവുമായി ബന്ധപ്പെട്ടുള്ള ഒരു രസകരമായ സംഭവം വെളിപ്പെടുത്തുകയാണ് നടൻ ഇന്നസെന്റ്. തന്റെ വീട്ടിൽ നടന്ന സംഭവമായിരുന്നു താരം വ്യക്തമാക്കിയത്. തന്റെ മകന്റെ കുട്ടികൾ വൈകുന്നേരങ്ങളിലുള്ള പത്രസമ്മേളനം കാണാറുണ്ട്. ഇതിന്റെ പിന്നിലെ രഹസ്യമാണ് വനിതയ്ക്ക് നൽകിയ അഭിമുഖത്തിലൂടെ വെളിപ്പെടുത്തിയത്.

എന്റെ മകൻ സോണറ്റിന് ഇരട്ടക്കുട്ടികളാണ്. ഇന്നസെന്റും അന്നയും. രണ്ട് പേരും മുഖ്യമന്ത്രിയുടെ വാർത്ത സമ്മേളനം കേൾക്കാൻ വരും. ഹാവൂ എന്റെ പേരട്ടക്കുട്ടികൾക്ക് ഇത്രയും സാമൂഹിക ബോധമോ. അഭിമാനം സഹിക്ക വയ്യാതെ ഞാൻ നാലഞ്ചാളോട് ഈ വിവരം പറഞ്ഞു. ഇത് കേട്ട് ഒരു ദിവസം അവർ എന്നോട് കാര്യം പറഞ്ഞു.

എന്റെ പൊന്നപ്പാപ്പ സമൂഹിക ബോധം കൊണ്ടൊന്നുമല്ല. സ്കൂൾ എങ്ങാനും തുറക്കുമോ എന്ന് അറിയാൻ വേണ്ടിട്ടാണ് ഞങ്ങൾ വന്നിരിക്കുന്നത്. അത് കേട്ടപ്പോൾ എനിയ്ക്ക് ഒരു കാര്യം ഉറപ്പായി. ഇവർ അപ്പാപ്പന് ചേർന്ന പേരക്കുട്ടികൾ തന്നെയാണെന്ന്- ഇന്നസെന്റ് വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ലോക്ക് ഡൗണുമായി ബന്ധപ്പെട്ട മറ്റൊരു സംഭവവും ഇന്നസെന്റ് നർമത്തിൽ ചാലിച്ച് വെളിപ്പെടുത്തിയിരുന്നു.

ലോക്ക് ഡൗൺ കാലത്ത് ഏറ്റവും കൂടുതൽ ചർച്ചയായ സംഭവമായിരുന്നു സിനിമ താരങ്ങൾ ഫ്രീ റേഷൻ വാങ്ങാനായി പോയത്. അതുമായി ബന്ധപ്പെട്ടുളള ഒരു സംഭവമാണ് ഇന്നസെന്റും വെളിപ്പെടുത്തുന്നത്.എന്റെ വീട്ടിൽ നിന്ന് നാലഞ്ച് കടകൾക്ക് അപ്പുറം ആണ് ഞങ്ങളുടെ റേഷൻകട. ഒരു ദിവസം ഞാൻ സഞ്ചിയും റേഷൻകാർഡും എടുത്തു വീട്ടിൽ നിന്നിറങ്ങിയപ്പോൾ മകൻ സോണറ്റ് ചോദിച്ചു 'അപ്പൻ ഇത് എങ്ങോട്ടാ?'. ഞാൻ പറഞ്ഞു 'റേഷൻ വാങ്ങാൻ. സർക്കാർ എല്ലാവർക്കും സൗജന്യമായി അരി കൊടുക്കുന്നുണ്ടല്ലോ.'അപ്പൻ ഇപ്പോ പോകണ്ട'. പെട്ടെന്ന് സോണറ്റിന്റെ മുഖം മണിച്ചിത്രത്താഴിലെ സുരേഷ് ഗോപിയെ പോലെ. ഞാനും വിട്ടില്ല. തിരിച്ചു ചോദിച്ചു. 'അതെന്താ ഞാൻ പോയാല്'...

അത് ശരിയാകില്ല.' സോണറ്റ് കടുപ്പിച്ച് തന്നെയാണ്. അങ്ങനെ യാത്ര മുടങ്ങി. രണ്ടു ദിവസം കഴിഞ്ഞ് ഞാൻ അവനോടു ചോദിച്ചു. 'ഡാ, സൊണറ്റേ, നീ എന്തിനാടാ അപ്പന്റെ റേഷൻ കടയിൽ പോക്ക് മുടക്കിയത്?''അപ്പന്റെ ഉദ്ദേശം എനിക്ക് മനസ്സിലായി. അപ്പൻ റേഷൻ വാങ്ങാൻ പോയി എന്ന് പറഞ്ഞ് നാളെ പത്രത്തിൽ വാർത്ത വരണം. കുറച്ച് പബ്ലിസിറ്റി കിട്ടണം. അതു കഴിഞ്ഞ് മന്ത്രി സുനിൽകുമാർ അപ്പനെ കാണാൻ ഇവിടെ വരും. അതും വാർത്തയാക്കണം. അപ്പൻ അങ്ങനെ ആൾ ആകേണ്ട എന്ന് കരുതി തന്നെയാണ് ഞാൻ പോകണ്ട എന്നു പറഞ്ഞത്...'

മകന്റെ പറച്ചിൽ കേട്ട് ഞാൻ ഞെട്ടിപ്പോയി.'എന്റെ ഈശോയെ...' എന്നു വിളിച്ച് ഒരു നിമിഷം പകച്ചു നിന്നെങ്കിലും സമനില വീണ്ടെടുത്ത് ഞാൻ ഭാര്യയെ വിളിച്ചു പറഞ്ഞു. 'ആലീസേ, നമ്മുടെ ഒരു ഉരുപ്പടിയും മോശല്ലാട്ടോ' ഇന്നസെന്റ് വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. കുടുംബത്തിനൊപ്പം ഇന്നസെന്റ് ചാലക്കുടിയിലെ വീട്ടിലാണുള്ളത്.


Click it and Unblock the Notifications