'ട്രെയിനിലെ ബെർത്തിൽ മൂത്രമൊഴിച്ച ശങ്കരാടിയും താഴെ കിടന്ന നടിയും'; രസകരമായ സംഭവം പറഞ്ഞ് ഇന്നസെന്റ്!
നടന്‍ ശങ്കരാടിയെ മലയാള സിനിമയ്ക്ക് നഷ്ടമായിട്ട് 21 വര്‍ഷം കഴിഞ്ഞു. ഒരു വര്‍ഷം 40ലേറെ സിനിമകള്‍ ആവര്‍ത്തന വിരസതയില്ലാതെ പ്രേക്ഷകന് നല്‍കിയ മഹാനടനായിരുന്നു അദ്ദേഹം. വ്യത്യസ്തങ്ങളായ 700ലേറെ കഥാപാത്രങ്ങളാണ് ശങ്കരാടി നമുക്ക് നല്‍കി മടങ്ങിയത്.
ഇരുട്ടിന്‍റെ ആത്മാവിലെ അച്യുതന്‍ നായര്‍, ഒരു കാലഘട്ടത്തിന്‍റെ നേര്‍പകര്‍പ്പായ ചിത്രം നാടോടിക്കാറ്റിലെ പണിക്കരമ്മാവന്‍, സന്ദേശത്തിലെ താത്വികാചാര്യനാന്‍ കുമാരപിള്ള, ആ രേഖ എന്‍റെ കയ്യിലുണ്ടെന്ന് പറഞ്ഞ് പ്രേക്ഷകരെ ഏറെ ചിരിപ്പിച്ച വിയറ്റ്നാം കോളനിയിലെ കഥാപാത്രം, കുക്ക് അയ്യരായി മിന്നാരത്തിലെ പ്രകടനം അങ്ങനെ എണ്ണിയാൽ തീരാത്ത കഥാപാത്രങ്ങൾ അദ്ദേഹം നമുക്ക് സമ്മാനിച്ചിട്ടുണ്ട്.

നര്‍മവും ആത്മസങ്കര്‍ഷവും സ്നേഹവും വാത്സല്യവും നിറഞ്ഞ കഥാപാത്രങ്ങള്‍ നമുക്ക് നല്‍കി ശങ്കരാടി മണ്‍മറഞ്ഞപ്പോള്‍ മലയാളത്തിന് നഷ്ടമായത് നാട്യങ്ങളില്ലാത്ത കലാകാരനെയാണ്. കുഞ്ചാക്കോയുമായി പരിചയപ്പെട്ടതോടെയാണ് ശങ്കരാടിയുടെ ജീവിതത്തിൽ വഴിത്തിരിവുണ്ടായത്.
കടലമ്മയില്‍ സത്യന്റെ അച്ഛനായി അഭിനയിക്കാന്‍ കുഞ്ചാക്കോ അവസരം നല്‍കി. പിന്നീട് അവസരങ്ങള്‍ ശങ്കരാടിയെ തേടിയെത്തുകയായിരുന്നു. സത്യന്‍, കൊട്ടാരക്കര എന്നിവര്‍ മുതല്‍ ബോബന്‍ കുഞ്ചാക്കോ വരെയുള്ളവരുമൊത്ത് ശങ്കരാടി അഭിനയിച്ചു. 1969ലും 70ലും 71ലും സംസ്ഥാന അവാര്‍ഡ് ലഭിച്ചിരുന്നു.
മലയാളത്തില്‍ സ്വഭാവനടന്‍ എന്ന് നൂറു ശതമാനവും വിശേഷിപ്പിക്കാന്‍ കഴിയുന്ന ഒരേയൊരു നടന്‍ ശങ്കരാടിയായിരുന്നു. ഏതു റോളിലഭിനയിച്ചാലും ജീവിതത്തില്‍ നമുക്കടുത്തറിയാവുന്ന ഒരാളെന്ന അനുഭവമുണര്‍ത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു.
നാടകത്തില്‍നിന്ന് സിനിമയിലെത്തുന്ന നടന്മാര്‍ക്ക് സാധാരണയുണ്ടാകുന്ന നാടകത്തിന്‍റെ ഹാങ്ഓവര്‍ ശങ്കരാടിക്കുണ്ടായിരുന്നില്ല. റിയലിസ്റ്റിക്കായ അഭിനയ ശൈലിയുടെ ഉടമയായിരുന്നു ശങ്കരാടി. ശങ്കരാടിക്കൊപ്പം നിരവധി സിനിമകൾ ചെയ്തിട്ടുള്ള നടൻ ഇന്നസെന്റ് രസകരമായൊരു അനുഭവം പങ്കുവെച്ചിരിക്കുകയാണിപ്പോൾ.
'പണ്ട് മദ്രാസിലേക്ക് ട്രെയിനിനാണ് പോയിരുന്നത്. അങ്ങനെയൊരിക്കൽ ശങ്കരാടി ചേട്ടനൊപ്പം ട്രെയിനിൽ പോവുകയാണ്. ഒരു തമിഴ് നടിയും ഞങ്ങളുടെ ബോഗിയിൽ ഉണ്ടായിരുന്നു.'

'നടിക്ക് ഏറ്റവും താഴെയുള്ള ബർത്തും ശങ്കരാടിച്ചേട്ടന് രണ്ടാമത്തെ ബർത്തും എനിക്ക് മൂന്നാമത്തെ ബർത്തുമാണ് ലഭിച്ചത്. കയറാനുള്ള ബുദ്ധിമുട്ടും ഇടയ്ക്കിടെ മൂത്രമൊഴിക്കാനുള്ള ശങ്കയും വരുന്നതിനാൽ ആ തമിഴ് നടിയോട് സീറ്റ് എക്സേഞ്ച് ചെയ്യാമോയെന്ന് ശങ്കരാടി ചേട്ടൻ ചോദിച്ചു. പക്ഷെ അവർ അതിന് സമ്മതിച്ചില്ല. അതെ തുടർന്ന് ഇരുവരും തമ്മിൽ തർക്കമായി.'
'ഓരോ മണിക്കൂർ കൂടുമ്പോൾ ശങ്കരാടി ചേട്ടൻ എഴുന്നേറ്റ് കഷ്ടപ്പെട്ട് താഴെയിറങ്ങി മൂത്രമൊഴിക്കാൻ പോകും. അങ്ങനെ ഒരു പ്രാവശ്യം ബർത്തിൽ തന്നെ ശങ്കരാടി ചേട്ടൻ മൂത്രമൊഴിച്ചു. താഴെ കിടന്ന നടിയുടെ മുഖത്ത് അത് വീണ് ആകെ പ്രശ്നമായി. അവരെ അവസാനം ടിടി വേറൊരു ബോഗിയിലേക്ക് മാറ്റി. ഇതേകുറിച്ച് ചോദിച്ചപ്പോൾ മനപൂർവം ഒഴിച്ചതാണ് എന്നാണ് ശങ്കരാടി ചേട്ടൻ പറഞ്ഞത്' ഇന്നസെന്റ് പറഞ്ഞു.


Click it and Unblock the Notifications











