'ജയറാമിന്റെ വീട്ടിലെ പട്ടിക്കും എസിയുണ്ട്, പട്ടരേ എന്നുള്ള വിളികേട്ടപ്പോൾ പ്രേമം ഞാൻ മനസിലാക്കി'; ഇന്നസെന്റ്
നടനായും നിർമാതാവായും എഴുത്തുകാരനായും എം.പിയായുമെല്ലാം നമ്മുടെ ജീവിതത്തിൽ നിറഞ്ഞുനിൽക്കുന്ന ഇന്നസെന്റ് സിനിമയിലൂടെ മലയാളിയെ ചിരിപ്പിക്കാൻ തുടങ്ങിയിട്ട് അരനൂറ്റാണ്ട് തികഞ്ഞു.
എല്ലാവിധ കഷ്ടപ്പാടുകളും താണ്ടിയാണ് നടനാവുക എന്ന തന്റെ സ്വപ്നത്തിന്റെ പൂർത്തീകരണത്തിലേക്ക് അദ്ദേഹം എത്തിയത്. അന്നും ഇന്നും ഇന്നസെന്റ് സിനിമകളും കഥാപാത്രങ്ങളും മലയാളികളെ ധാരാളം ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
തന്റെ ഷൂട്ടിങ് അനുഭവങ്ങളും സിനിമാ സുഹൃത്തുക്കൾക്കൊപ്പമുള്ള അനുഭവങ്ങളും പലപ്പോഴായി തന്റെ പ്രേക്ഷകരോട് പങ്കുവെക്കാറുള്ള ഇന്നസെന്റ് ഇപ്പോഴിത നടൻ ജയറാമിന്റേയും പാർവതിയുടേയും പ്രണയം താൻ എപ്പോഴാണ് പൊക്കിയതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോൾ.
ജയറാമും പാർവതിയും തമ്മിലുള്ള പ്രണയം പാർവതിയുടെ വീട്ടുകാർക്ക് തീരെ താൽപര്യമുണ്ടായിരുന്നില്ല. അതിനാൽ തന്നെ വളരെക്കാലം ആരെയും അറിയാക്കാതെ ഇരുവരു പ്രണയം കൊണ്ട് നടന്നു.

സിനിമയിലെ തന്നെ സുഹൃത്തുക്കൾ ഇരുവർക്കും ഇടയിൽ ദൂതന്മാരായി പ്രവർത്തിച്ചിട്ടാണ് ആ പ്രണയം പൂവണിഞ്ഞത്. ക്ലാസിക്കായ വളരെ കുറച്ച് സിനിമകളിൽ മാത്രം അഭിനയിച്ച് പ്രേക്ഷക ഹൃദയം കീഴടക്കി കുടുംബജീവിതത്തിലേക്ക് പോയ നടിയാണ് പാർവതി.
അന്ന് പാർവതിക്ക് നിരവധി പേർ ആരാധകരായി ഉണ്ടായിരുന്നു. പല അഭിമുഖങ്ങളിലും ഒരു കാലത്ത് നിരന്തരമായി ജയറാം കേട്ടിരുന്ന ചോദ്യമായിരുന്നു പാർവതിയെ എന്തുകൊണ്ടാണ് അഭിനയിക്കാൻ വിടാത്തതെന്ന്.

അഭിനയം നിർത്താമെന്നത് തന്റെ തന്നെ തീരുമാനമായിരുന്നുവെന്ന് പാർവതിയും വെളിപ്പെടുത്തിയിട്ടുണ്ട്. ഇരുവരുടേയും മക്കളായ കാളിദാസനും മാളവികയും അച്ഛന്റേയും അമ്മയുടേയും പാത പിന്തുടർന്ന് സിനിമയിലേക്ക് എത്തിയിട്ടുണ്ട്.
'ജയറാമിന്റെ അച്ഛനായും സുഹൃത്തായുമെല്ലാം ഞാൻ ഒരുപാട് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. അഭിനയത്തിൽ വളരെ ആത്മാർഥതയുള്ള ആളാണ് ജയറാം. കൂടെ അഭിനയിക്കുന്നവർ കൂടി നന്നായി അഭിനയിക്കാൻ വേണ്ടത് ജയറാം ചെയ്യും. പക്ഷെ ചില ബുദ്ധിയില്ലാത്തവർ അങ്ങനെ ചെയ്യില്ല. കലാഭവനിൽ ജയറാം കുറെ കാലം ഉണ്ടായിരുന്നു.'

'പാർവതിയും ജയറാമും തമ്മിൽ പ്രണയമാണെന്നത് പെരുവണ്ണാപുരത്തെ വിശേഷങ്ങൾ എന്ന സിനിമയുടെ ഷൂട്ടിങ് ഷൊർണ്ണൂർ വെച്ച് നടക്കുമ്പോഴാണ് ഞാൻ ആദ്യം മനസിലാക്കിയത്.'
'ആ സിനിമയുടെ ലൊക്കേഷനിൽ ഞാനും ജയറാമുമിരുന്ന് സംസാരിക്കുമ്പോൾ പെട്ടന്ന് ഒരു വിളി കേട്ടു... എടോ പട്ടരേയെന്ന്... പാർവതിയാണ് ആ വിളി വിളിച്ചത്. വിളിച്ചിട്ട് പാർവതി ഒളിച്ച് നിന്നു. അന്ന് എനിക്ക് മനസിലായി ഇവർ തമ്മിൽ പ്രണയമാണെന്നത്. ഞാൻ അത് അപ്പോൾ തന്നെ ജയറാമിനോട് ചോദിക്കുകയും ചെയ്തു.'

'ജയറാം സമ്മതിക്കുകയും ചെയ്തു. എവിടേയും പോയി പറയരുതെന്ന് പാർവതി എന്നോട് നിർദേശിക്കുകയും ചെയ്തിരുന്നു. പിന്നീട് ഒരിക്കൽ മനസിനക്കരെ സിനിമയുടെ ഡബ്ബിങിന് വേണ്ടി ഞാൻ മദ്രാസിൽ പോയപ്പോൾ ജയറാം വീട്ടിലേക്ക് ക്ഷണിച്ച് കൊണ്ടുപോയിരുന്നു.'
'അവിടെ ചെന്നപ്പോൾ കണ്ടത് വളർത്ത് നായയ്ക്ക് വരെ എസി കൊള്ളാനുള്ള സൗകര്യം വെച്ചിരിക്കുന്നതാണ്. കാരണം ചോദിച്ചപ്പോൾ വിദേശ രാജ്യത്ത് നിന്ന് കൊണ്ടുവന്ന പട്ടിയാണെന്നും അതിന് തണുപ്പ് ആവശ്യമാണെന്നുമാണ് ജയറാം പറഞ്ഞത്.'

'ശേഷം ഊണൊക്കെ കഴിച്ച ശേഷം വീട് ചുറ്റി കണ്ടപ്പോൾ അടുക്കളയിലും എസി ഫിറ്റ് ചെയ്തിരിക്കുന്നത് കണ്ടു. അത് എന്തിനാണെന്ന് ചോദിച്ചപ്പോൾ പാർവതിക്ക് അടുക്കളയിൽ നിന്ന് ജോലി ചെയ്യുമ്പോൾ തണുപ്പ് കൊള്ളാനാണെന്നാണ് ജയറാം പറഞ്ഞത്' ഇന്നസെന്റ് പറഞ്ഞു.
അമ്പത്തിയേഴുകാരനായ ജയറാം അടുത്തിടെയാണ് മുപ്പതാം വിവാഹ വാർഷികം പാർവതിക്കൊപ്പം ആഘോഷിച്ചത്. ഇന്നസെന്റും ജയറാമും ഒന്നിച്ച് അഭിനയിച്ച് അവസാനമായി തിയേറ്ററുകളിലെത്തിയ സിനിമ മകളാണ്. സത്യൻ അന്തിക്കാടായിരുന്നു സിനിമ സംവിധാനം ചെയ്തത്.


Click it and Unblock the Notifications