നടി കെ ആര്‍ വിജയയെ പരിചയപ്പെടാന്‍ പോയി; ഒടുവില്‍ ഉണ്ണികൃഷ്ണനും കുതിരവട്ടം പപ്പുവും അടിയായ കഥ പറഞ്ഞ് ഇന്നസെൻ്റ്
ഹാസ്യ കഥാപത്രത്തിലൂടെ മലയാളികളുടെ മനം കവര്‍ന്ന താരമാണ് ഇന്നസെന്റ്. വ്യക്തി ജീവിതത്തില്‍ പല പ്രതിസന്ധികളിലൂടെയും കടന്ന് വന്ന താരം പല രസകരമായ കാര്യങ്ങളും വെളിപ്പെടുത്താറുണ്ട്. അത്തരത്തില്‍ കൗമുദി ചാനലില്‍ ഇന്നസെന്റ് കഥകള്‍ എന്നൊരു എപ്പിസോഡിലൂടെ തന്റെ ജീവിതത്തില്‍ നടന്ന സംഭവകഥകള്‍ പറയാറുണ്ട്.
ഏറ്റവും പുതിയ എപ്പിസോഡില്‍ മുതിര്‍ന്ന നടി കെ ആര്‍ വിജയയെ പരിചയപ്പെട്ടതിനെ ചുറ്റിപ്പറ്റിയുണ്ടായ സംഭവത്തെ കുറിച്ചാണ് പറഞ്ഞത്. താനൊരു തമാശ ഒപ്പിച്ചിട്ട് രക്ഷപ്പെട്ടെങ്കിലും ഒടുവില്‍ ഉണ്ണി കൃഷ്ണനും കുതിരവട്ടം പപ്പുവും തമ്മില്‍ അടി കൂടുന്ന അവസ്ഥയിലേക്ക് ഈ സംഭവം എത്തിയെന്നാണ് ഇന്നസെന്റ് പറയുന്നത്.

'കെആര്‍ വിജയയെ ഞാന്‍ ആദ്യമായി കാണുകയാണ്. കുതിരവട്ടം പപ്പുവും ഒടുവിലുണ്ണി കൃഷ്ണനും അവിടെ നില്‍പ്പുണ്ട്. അവര്‍ കോഴിക്കോടായത് കൊണ്ട് വിജയയുമായി പരിചയമുണ്ട്. ഞാന്‍ ഒടുവിലിനോട് പറഞ്ഞു എനിക്ക് ഈ കെ ആര്‍ വിജയയുമായി പരിചയമില്ല. ഞാന്‍ ആരാണെന്ന് ഒന്ന് പറഞ്ഞിട്ട് പിന്നെ സംസാരിച്ചോളാം എന്ന് പറഞ്ഞു.
അതിനെന്താ വാ എന്ന് പറഞ്ഞ് എന്നെ കൂട്ടി പോയി. വിജയ പോവാന്‍ വേണ്ടി കാറില്‍ കയറി ഇരിക്കുവാണ്. അതേ ആളെ അറിയില്ലേ എന്ന് വിജയയോട് ഒടുവില്‍ ഉണ്ണികൃഷ്ണന്‍ പറഞ്ഞു'.
'ഇന്നസെന്റിനെ' അറിയില്ലെന്നോ? എത്ര സിനിമകള്‍ എടുത്തിട്ടുണ്ട്. ഞാനില്ലെന്നേയുള്ളു. ഇന്നസെന്റിന്റെ കുറേ സിനിമകള്‍ ഞാന്‍ കണ്ടിട്ടുണ്ട്. നല്ല രസാണ് ഇന്നസെന്റിന്റെ അഭിനയം, ഇപ്പോള്‍ പടമൊന്നും എടുക്കുന്നില്ലേ എന്നൊക്കെ ചോദിച്ച്' ഞാനും കെആര്‍ വിജയയും വലിയ സംസാരമായി. അവര്‍ കോഴിക്കോടെക്ക് പോവാന്‍ നില്‍ക്കുകയാണ്.

എല്ലാവരോടും സംസാരിച്ച് വിജയ പോവാന്‍ നില്‍ക്കുകയാണ്. ഒരു മിനുറ്റെന്ന് പറഞ്ഞ് ഞാന്‍ പപ്പുവിനെ കണ്ണടച്ച് കാണിച്ചു. നമ്മള്‍ പറയുന്ന കാര്യം പെട്ടെന്ന് മനസിലാക്കുന്ന ആളാണ് പപ്പുവേട്ടന്‍. ഞാന്‍ വിജയയോട് പറഞ്ഞു, 'നമ്മളിപ്പോള്‍ പരിചയപ്പെട്ടു. ഇനി ആരോടെങ്കിലും പറയുമ്പോള്‍ ഇന്നസെന്റിനെ പരിചയപ്പെടുത്തി തന്നത് ഒടുവില്‍ ഉണ്ണികൃഷ്ണന്‍ ആണെന്ന് ആരോടും പറയരുത്.
കാരണം അയാളൊരു കോമേഡിയനാണ്. അന്ന് ക്യാരക്ടര്‍ റോളുകളൊന്നും പുള്ളി ചെയ്തിട്ടില്ല. അയാളാണ് പരിചയപ്പെടുത്തിയതെന്ന് പറയുമ്പോള്‍ എനിക്കത് മോശമാണ്. അതേ സമയം മോഹന്‍ലാലോ, മമ്മൂട്ടിയോ, പ്രേം നസീറോ ആണെങ്കില്‍ അന്തസ്സാണ്.
ഒടുവില്‍ അത് കേട്ടു. എന്താ പറഞ്ഞതെന്ന് ചോദിച്ച് അദ്ദേഹം വന്നു. 'അല്ല, നിങ്ങള്‍ പരിചയപ്പെടുത്തിയെന്ന് പറയുന്നത് അയാള്‍ക്ക് ക്ഷീണമാണ്. അതൊന്ന് വിജയമ്മയെ ഓര്‍മ്മപ്പെടുത്തിയെന്നേയുള്ളുവെന്ന്' കുതിരവട്ടം പപ്പു പറഞ്ഞു. പിന്നെ കാണുന്നത് കുതിരവട്ടം പപ്പുവും ഒടുവില്‍ ഉണ്ണികൃഷ്ണനും തമ്മില്‍ വഴക്ക് കൂടുന്നതാണ്. ചില കാര്യങ്ങള്‍ നമ്മളങ്ങ് കത്തിച്ച് വിട്ടാല്‍ മതി. ബാക്കി അത് തന്നെത്താന്‍ കത്തിയങ്ങ് പോയിക്കോളുമെന്നും ഇന്നസെന്റ് പറയുന്നു.


Click it and Unblock the Notifications











