മൂന്നാം തവണയും എന്നെ തേടി കാൻസർ വന്നു, ആലീസിനെ കൊവിഡും, ഏറ്റവും വലിയ സങ്കടം മറ്റൊന്ന്
തന്റേതായ അഭിനയ ശൈലിയിലൂടെ പ്രേക്ഷകരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന താരമാണ് ഇന്നസെന്റ്. കോമഡി, സഹനടൻ, സ്വഭാവനടൻ എന്നിങ്ങനെ ഒരുപിടി മികച്ച കഥാപാത്രങ്ങളാണ് പ്രിയതാരം പ്രേക്ഷകർക്കായി സമ്മാനിച്ചിട്ടുള്ളത്. സിനിമയിൽ മാത്രമല്ല ജീവിതത്തിലും ഹാസ്യത്തിന്റെ അകമ്പടിയോടെയാണ് ഇന്നസെന്റിന്റെ ഓരോ വാക്കുകളും.
കാൻസറിനെ പോലും ചിരിയിൽ ഒതുക്കിയ ഇന്നസെന്റ് ഇപ്പോഴിത മൂന്നാം തവണയും കാൻസർ വന്നതിനെ കുറിച്ച് പങ്കുവെക്കുകയാണ്. കൂടാതെ ആറ് മാസത്തിനിടെയുണ്ടായ ഏറ്റവും വലിയ ദുഃഖത്തെ കുറിച്ചും മനസ് തുറക്കുകയാണ്. മനോരമ ഓൺലൈനിലൂടെയാണ് താരം ഇത് പങ്കുവെച്ചിരിക്കുന്നത്. ഭാര്യയുടെ കൊവിഡ് ബാധയെ കുറിച്ചും ഇന്നസെന്റ് വാചാലനാകുന്നുണ്ട്. എല്ലാത്തവണത്തേയും പോലെ ഏറെ രസകരമായിട്ടാണ് താരം ഇത് അവതരിപ്പിച്ചിരിക്കുന്നത്.

എന്റെ വീട്ടിൽ 8 വർഷമായി ഒരു അതിഥിയുണ്ട്. എത്രയും ബഹുമാനപ്പെട്ട കാൻസർ. കുട്ടിക്കാലത്ത് ഒളിച്ചുകളിക്കുമ്പോൾ പുതിയ സ്ഥലം നാം കണ്ടുപിടിക്കും. അത് അത് പൊളിയുന്നതോടെ വേറെ സ്ഥലം കണ്ടെത്തും ഡോക്ടർമാർ എന്റെ ദേഹത്ത് കാൻസർ കണ്ടുപിടിക്കും. കക്ഷി പുതിയ സ്ഥലം കണ്ടു പിടിക്കും. അവിടെന്ന് ഓടിക്കുന്നതോടെ മറ്റൊരു സ്ഥലം കണ്ടെത്തും. ഇപ്പോൾ മൂന്നാം തവണയും വന്നു. ചികിത്സ തുടരുകയാണ്. ഡോ. ഗംഗാധരൻ പറഞ്ഞത് ഇന്നസന്റിന്റെ ശരീരത്തിൽ വീണ്ടും ‘കോമഡി' വന്നല്ലോ എന്നാണ്.

രണ്ട് ദിവസം മുൻപ് ഭാര്യയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ കുറിച്ചും ഇന്നസെൻന്റ് പറയുന്നുണ്ട്. ക്യാൻസർ കൂടെയുള്ളതുകൊണ്ടാകാം പുതിയ അതിഥി വന്നത് ഭാര്യ ആലീസിനെ അന്വേഷിച്ചാണ്. കൊവിഡ് കെട്ടിപ്പിടിച്ച ആലീസ് ആശുപത്രിയിൽ കിടക്കുന്നു. ചിരിച്ച് എല്ലാവരേയും ഫോൺ ചെയ്യുന്നു. ആലീസിനോട് കളിച്ചു തോറ്റുപോയ ആളാണ് കാൻസർ. അതുപോലെ 10 ദിവസം കൊണ്ട് ഇതും പോകും.

ആറ് മാസത്തിനിടെ എനിക്ക് വലിയൊരു സങ്കടമുണ്ടായിട്ടുണ്ട്. സിനിമയില്ലാതെ വീട്ടിലിരിക്കുന്നതുകൊണ്ടോ പ്രസംഗിക്കാൻ മൈക്ക് കിട്ടാത്തതുകൊണ്ടോ അല്ല. പേരക്കുട്ടികളായ ഇന്നസന്റും അന്നയും കംപ്യൂട്ടർ നോക്കി പഠിക്കുമ്പോൾ വരുന്ന സങ്കടമാണ്. സ്കൂളിൽ പോകേണ്ട, പരീക്ഷയ്ക്കു പുസ്തകം നോക്കി എഴുതാം. എനിക്കുള്ള സങ്കടം ഞാൻ പഠിക്കുന്ന കാലത്ത് ഇതുണ്ടായില്ലല്ലോ എന്നാണ്. അന്ന് പുസ്തകം നോക്കി എഴുതാൻ പറ്റുമായിരുന്നെങ്കിൽ ഞാൻ എംബിബിഎസ് വരെ പാസായേനെ- ഹാസ്യരൂപേണേ ഇന്നസെന്റ് പറയുന്നു. ഞാൻ നാലാം ക്ലാസിൽ പഠിക്കുമ്പോഴാണ് വള്ളത്തോൾ നാരായണ മേനോൻ മരിച്ചത്. സ്കൂൾ ഗേറ്റിൽ എത്തിയപ്പോഴാണ് കുട്ടികൾ പറയുന്നത് ഇന്ന് അവധിയാണെന്ന്. അന്ന് അദ്ദേഹത്തോടു തോന്നിയ സ്നേഹം ചെറുതല്ല. പഠന വീട്ടിലായപ്പോൾ സത്യത്തിൽ ഈ കുട്ടികളെ ഓർത്തു സങ്കടം തോന്നുന്നു. കാരണം, ഇങ്ങനെ പോയാൽ അവർക്കു വയസ്സാകുമ്പോൾ ഓർമകളുണ്ടാകില്ല.

ആറ് മാസത്തിനിടെ തന്നെ വേദനിപ്പിച്ച സംഭവത്തെ കുറിച്ചും ഇന്നസെന്റ് പറയുന്നുണ്ട്. കൊവിഡ് വന്ന ഒരാളുടെ വീടിന് നേരെ കല്ലെറിഞ്ഞ വാർത്ത കേട്ടു. ആറ് മാസത്തിനിടെ തന്നെ വേദനിപ്പിച്ചത് അതാണ്. കൊവിഡിനെ കല്ലെറിയുകയും ഒഴിവാക്കുകയും ചെയ്യുമ്പോൾ ഓർക്കുക, രോഗം ആരുടെ വീടിന്റെ വാതിലിലും എപ്പോൾ വേണമെങ്കിലും മുട്ടിയേക്കാം.
Recommended Video

ആശുപത്രിക്കിടക്കയിൽ ആയിരിക്കുമ്പോൾ സുഖമല്ലേ എന്നൊരു ചോദ്യം കൊണ്ട് ലഭിക്കുന്ന സന്തോഷം എത്രയാണെന്ന് എനിക്കറിയാം. അത് മരുന്നിനെ പോലെ ശകതിയുള്ളതാണ്. ഇപ്പോൾ ആശുപത്രിയിലുള്ള എല്ലവരോടും എനിക്ക് ചോദിക്കാനുള്ളത് അതാണ്. സുഖമല്ലേ നമുക്ക വീണ്ടും കാണാം. മനസ്സിൽ പണ്ടു പറഞ്ഞതു മാത്രം ഓർത്താൽ മതി. ‘ഇതല്ല, ഇതിനപ്പുറവും ചാടിക്കടന്നവനാണീ...' നമുക്ക് ഒരുമിച്ച് ചാടാം. ഞാൻ പലതവണ ചാടിയതാണ്... ഇന്നസെന്റ് പറയുന്നു.


Click it and Unblock the Notifications