'സലിം കുമാറിന് ദേശീയ അവാർഡ് ലഭിച്ചപ്പോൾ ആ നടൻ പ്രകോപിതനായി'; മോശമായി സംസാരിച്ചു; ഇന്നസെന്റ്
മലയാള സിനിമയിൽ അമ്പരപ്പിക്കുന്ന ഭാവമാറ്റം വന്ന നടനാണ് സലിം കുമാർ. ആദ്യ കാലത്ത് കോമഡി കഥാപാത്രങ്ങൾ മാത്രം ചെയ്ത സലിം കുമാർ പിന്നീട് വളരെ വൈകാരികതയുള്ള കഥാപാത്രങ്ങളെ തൻമയത്വത്തോടെ ബിഗ് സ്ക്രീനിലെത്തിച്ചു. അച്ചനുറങ്ങാത്ത വീട്, ആദാമിന്റെ മകൻ അബു, തുടങ്ങിയ സിനിമകൾ ഇതിനുദാഹരണം ആണ്. ആദാമിന്റെ മകൻ അബു എന്ന സിനിമയ്ക്ക് മികച്ച നടനുള്ള ദേശീയ പുരസ്കാരവും 2011 ൽ സലിം കുമാറിന് ലഭിച്ചു.

സലിം കുമാറിന്റെ കരിയറിലെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട വേഷമായിരുന്നു ഇത്. നടന് ഗൗരവമുള്ളതും അഭിനയ പ്രാധാന്യമുള്ളതുമായ വേഷങ്ങൾ ലഭിച്ച് തുടങ്ങിയത് ഈ സിനിമയ്ക്ക് ശേഷമാണ്.
ഇപ്പോഴിതാ സലിം കുമാറിന് ദേശീയ പുരസ്കാരം ലഭിച്ചപ്പോൾ ഒരു നടൻ പൊട്ടിത്തെറിച്ചതിനെ പറ്റി സംസാരിച്ചിരിക്കുകയാണ് ഇന്നസെന്റ്. ദേശീയ അവാർഡ് ലഭിക്കാത്തതിന്റെ ദേഷ്യമായിരുന്നു അതെന്നും ഇന്നസെന്റ് പറഞ്ഞു.

'എനിക്കിപ്പോഴും ഓർമ്മയുണ്ട്, ഞങ്ങൾ ഒരു ടൂർ പോയിരിക്കുകയാണ്, ഇന്ത്യക്ക് പുറത്താണ്. എന്റെ കൂടെ നടൻമാർ ഉണ്ടായിരുന്നു. അന്ന് സലിം കുമാറിന് നാഷണൽ അവാർഡ് കിട്ടി. കിട്ടിയ അന്ന് രാത്രി ആ നടൻ വയലന്റ് ആയി. എന്നോട് വളരെ മോശമായി സംസാരിച്ചു. രണ്ട് മൂന്ന് ദിവസം ആ കുഴപ്പം ഉണ്ടായിരുന്നു. ഞാനദ്ദേഹത്തെ കുറ്റം പറയുകയല്ല. കാരണം അയാൾ അസ്സലായിട്ട് അഭിനയിക്കാനറിയുന്ന ആളാണ്. ചില സമയങ്ങളിൽ ചില കുഴപ്പങ്ങൾ അങ്ങനെ വന്ന് പെടും'

'തൃശൂരുള്ള ഒരു നടൻ സിനിമയിൽ അഭിനയിച്ച് അദ്ദേഹത്തിന് നാഷണൽ അവാർഡ് കിട്ടി. അന്തരിച്ച നടൻ പ്രേംജി ആയിരുന്നു ആ നടൻ. ആ സിനിമയിൽ ആരെങ്കിലും വന്ന് കഴിഞ്ഞാൽ അദ്ദേഹം പതുക്കെ എഴുന്നേൽക്കും.അദ്ദേഹം നടന്നതും ഇരുന്നതും ഒന്നും അഭിനയമായിരുന്നില്ല. അദ്ദേഹം അങ്ങനെയാണ്. ഒരിക്കൽ അദ്ദേഹം തന്നെ പറഞ്ഞു'
'എന്റെ ചേഷ്ഠകൾ അഭിനയമാണ് എന്ന് തെറ്റിദ്ധരിച്ച് എനിക്ക് തന്ന അവാർഡ് ആണെന്ന്. ചിലപ്പോൾ അയാൾക്ക് കൊടുത്താൽ പ്രശ്നം ഇയാൾക്ക് കൊടുത്താൽ പ്രശ്നം, എന്നാൽ പിന്നെ ഇയാൾക്കിരിക്കട്ടെ എന്ന് പറഞ്ഞും നാഷണൽ അവാർഡ് കൊടുക്കാറുണ്ട്,' ഇന്നസെന്റ് പറഞ്ഞു.

സിനിമകളിൽ മിക്കവരും തന്റെ സിനിമ വിജയിക്കണമെന്നാണ് കരുതുകയെന്നും ഇന്നസെന്റ് പറഞ്ഞു. റാംജീറാവു സ്പീക്കിംഗ് ഇറങ്ങുന്ന സമയത്ത് മോഹൻലാലിന്റെ സിനിമയും ഇറങ്ങിയിരുന്നു. മോഹൻലാലിന്റെ സുഹൃത്ത് ആണെങ്കിലും അദ്ദേഹത്തിന്റെ സിനിമ വിജയിക്കട്ടെ, റാംജി റാവു സ്പീക്കിംഗ് അവിടെ നിൽക്കട്ടെ എന്ന് കരുതില്ലെന്നും ഇന്നസെന്റ് പറഞ്ഞു.
പത്താംനിലയിലെ തീവണ്ടി എന്ന സിനിമയ്ക്ക് തനിക്ക് ദേശീയ പുരസ്കാരം നഷ്ടമായപ്പോൾ പട്ടികയിൽ ഉണ്ടായിരുന്ന മമ്മൂട്ടിക്കും പുരസ്കാരം ലഭിക്കരുതെന്ന് കുറച്ച് സമയത്തേക്ക് ആഗ്രഹിച്ചെന്നും ഇന്നസെന്റ് പറഞ്ഞു. കൗമുദി മൂവീസിനോടാണ് പ്രതികരണം.


Click it and Unblock the Notifications