'അധികാര മോഹമാണെന്ന് ഭാര്യ പറയും, നടന്മാരുടെ ഈഗോ കാരണം ട്വന്റി ട്വന്റി എടുക്കാൻ പാടുപ്പെട്ടു'; ഇന്നസെന്റ്
സിനിമാ നടൻ, നിർമാതാവ്, രാഷ്ട്രീയ നേതാവ് എന്നീ നിലകളിൽ പ്രസിദ്ധനാണ് ഇന്നസെന്റ്. ലിറ്റിൽ ഫ്ലവർ കോൺവെന്റ് ഹൈസ്കൂൾ, നാഷനൽ ഹൈസ്കൂൾ, ഡോൺബോസ്കോ എസ്എൻഎച്ച് സ്കൂൾ എന്നിവിടങ്ങളിലായിരുന്നു ഇന്നസെന്റിന്റെ പഠനം. നൃത്തശാലയാണ് ഇന്നസെന്റ് അഭിനയിച്ച ആദ്യ സിനിമ. ഡേവിഡ് കാച്ചപ്പിള്ളിയുമായി ചേർന്ന് ശത്രു കംബൈൻസ് എന്ന സിനിമ നിർമാണ കമ്പനി നടത്തിയിരുന്നു. ഇരിങ്ങാലക്കുട മുനിസിപ്പൽ കൗൺസിലറായും പ്രവർത്തിച്ചിട്ടുണ്ട്. മഴവിൽക്കാവടി എന്ന സിനിമയിലെ അഭിനയത്തിന് സംസ്ഥാന അവാർഡും ഇന്നസെന്റിന് ലഭിച്ചിട്ടുണ്ട്.
ഏറെക്കാലം അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ പ്രസിഡന്റായിരുന്നു. അറുന്നൂറിലേറെ ചിത്രങ്ങളിൽ അഭിനയിച്ച അദ്ദേഹം അർബുദ രോഗത്തിൽ നിന്ന് മുക്തനായ ശേഷം പെയിൻ ആൻഡ് പാലിയേറ്റീവ് പ്രവർത്തനങ്ങളിൽ സജീവമാണ്. ഞാൻ ഇന്നസെന്റ്, മഴക്കണ്ണാടി, ദൈവത്തെ ശല്യപ്പെടുത്തരുത്, കാൻസർ വാർഡിലെ ചിരി, ചിരിക്ക് പിന്നിൽ തുടങ്ങി നിരവധി കൃതികളും ഇന്നസെന്റ് എഴുതിയിട്ടുണ്ട്. പൊതുവേദിയിൽ പ്രസംഗിക്കാൻ എത്തുമ്പോൾ പോലും കാഴ്ചക്കാരന് ബോറടിക്കാത്ത തരത്തിൽ കാര്യങ്ങൾ അവതരിപ്പിക്കാൻ ഇന്നസെന്റിന് കഴിയും.

എത്ര കണ്ടാലും ഇന്നസെന്റിന്റെ കോമഡി സീനുകൾ ആളുകളെ ബോറടിപ്പിക്കാത്തതിന് കാരണവും അദ്ദേഹത്തിന്റെ സ്വതസിദ്ധമായ ശൈലിയാണ്. മനുഷ്യനിൽ നിന്നും ജീവിതത്തിൽ നിന്നും പഠിക്കാൻ തന്നെ പഠിപ്പിച്ചത് പിതാവ് തെക്കേത്തല വറീതാണെന്ന് ഇന്നസെന്റ് പലപ്പോഴും പറഞ്ഞിട്ടുണ്ട്. ചെറിയ വേഷങ്ങളിലൂടെ മലയാള സിനിമയിലെ താരമായി വളർന്ന ഇന്നസെന്റ് മഴവിൽക്കാവടി, രാംജിറാവു സ്പീക്കിങ്, കിലുക്കം, ദേവാസുരം, ഗോഡ് ഫാദർ, വിയറ്റ്നാം കോളനി, രാവണപ്രഭു, ഹിറ്റ്ലർ, മനസ്സിനക്കരെ തുടങ്ങി അനവധി സിനിമകളിലൂടെയാണ് പ്രേക്ഷകരുടെ ഹരമായി മാറിയത്. ഇപ്പോൾ അമ്മയുടെ പ്രസിഡന്റായിരുന്ന കാലത്ത് നടന്ന ചില രസകരമായ അനുഭവങ്ങൾ കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ തുറന്ന് പറഞ്ഞിരിക്കുകയാണ് ഇന്നസെന്റ്.

'തുടരെ തുടരെ അമ്മയുടെ പ്രസിഡന്റ് സ്ഥാനത്ത് ഞാൻ ഇരിക്കുന്നത് എന്റെ ഭാര്യ ആലീസിന് ഇഷ്ടമായിരുന്നില്ല. മൂന്ന് വർഷത്തോളം തുടർച്ചയായി ഞാൻ ആ പദവി വഹിച്ചു. അങ്ങനെ പുതിയ തെരഞ്ഞെടുപ്പ് വന്നു. അന്ന് അമ്മയുടെ മീറ്റിങിന് പോകാനിറങ്ങുമ്പോൾ ആലീസ് എന്നോട് പറഞ്ഞത് ഇനി പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കരുത് എന്നാണ്. മറ്റുള്ളവരും ആ സ്ഥാനം അലങ്കരിക്കട്ടെ എന്ന പക്ഷമായിരുന്നു ആലീസിന്. ഞാനും അത് ശരിവെച്ച് മത്സരിക്കില്ലെന്ന് പറഞ്ഞാണ് വീട്ടിൽ നിന്ന് ഇറങ്ങിയത്. അമ്മയുടെ ഓഫീസിലെത്തിയപ്പോഴേക്കും എല്ലാവരും കൂടെ തെരഞ്ഞെടുപ്പ് പോലും നടത്താതെ എന്നെ വീണ്ടും പ്രസിഡന്റാക്കി. ഞാൻ തിരികെ വീട്ടിലെത്തി. ഒപ്പം ഇടവേള ബാബുവും ഉണ്ടായിരുന്നു. വീട്ടിൽ എത്തിയതും ഇടവേള ബാബു ആലീസിനോട് പറഞ്ഞു. ഞാൻ വീണ്ടും പ്രസിഡന്റായി എന്ന് അന്ന് അവൾ എന്ന നോക്കിയ നോട്ടം കണ്ട് ഇടവേള ബാബു പറ പറന്നു. ആ വഴിക്ക് പിന്നെ അവൻ വന്നിട്ടില്ല. ഞാൻ ഒരു അധികാരമോഹിയാണെന്ന് വരെ ആലീസ് പറഞ്ഞു.'
Recommended Video

'അമ്മയിലെ മുതിർന്ന അംഗങ്ങളെ സഹായിക്കുന്നതിന് പെൻഷൻ, ഇൻഷൂറൻസ് പോലുള്ളവയുണ്ട്. അതിന് പണം കണ്ടെത്താൻ വേണ്ടിയാണ് കൂടിയാലോചിച്ച് ട്വന്റി ട്വൻി സിനിമ എടുത്തത്. ദിലീപാണ് നിർമാണം ഏറ്റെടുത്തത്. മുൻനിര താരങ്ങളടക്കം നിരവധി പേർ സിനിമയുടെ ഭാഗമായിട്ടുണ്ട്. എന്നാൽ താരങ്ങൾക്ക് തമ്മിൽ തമ്മിൽ ഈഗോയുണ്ട്. അതുകൊണ്ട് ഒരാൾ വരുമ്പോൾ മറ്റെയാൾ ഒഴിവ് പറഞ്ഞ് പിന്മാറുന്ന സ്ഥിതിയുണ്ടായി. അങ്ങനെ ഷൂട്ടിങ് മുടങ്ങുമെന്ന സ്ഥിതിയായി. അന്ന് ആന്റണി പെരുമ്പാവൂർ ചോദിച്ചിരുന്നു ദിലീപിന് ബുദ്ധിമുട്ടാണെങ്കിൽ താൻ നിർമിക്കാമെന്ന് പറഞ്ഞു. പക്ഷെ ദിലീപ് സമ്മതിച്ചില്ല. അന്ന് ഷൂട്ടിങ് മുടങ്ങുമെന്ന് ആയപ്പോൾ ഞാനാണ് മോഹൻലാലിന്റെ പേര് പറഞ്ഞ് നടന്മാരെ വിരട്ടി ഷൂട്ടിങിനെത്തിച്ചത്. ഞാൻ എന്ത് ഐഡിയ ഉപയോഗിച്ചാണ് നടന്മാരെ ഒരുമിപ്പിച്ച് ഷൂട്ടിങിനെത്തിച്ചതെന്ന് ഇടവേള ബാബു പലവട്ടം ചോദിച്ചിരുന്നു' ഇന്നസെന്റ് പറയുന്നു.


Click it and Unblock the Notifications