'മുഖത്ത് വിവിധ ഭാവങ്ങൾ, ഇലക്ഷൻ പ്രചരണത്തിനിടെ അസ്ഥാനത്ത് പുളിയുറുമ്പ് കടിച്ചപ്പോൾ'; ഇന്നസെന്റ് പറയുന്നു!
ഇന്നസെന്റ് കഥകൾ കൾക്കാൻ അന്നും ഇന്നും മലയാളികൾക്ക് പ്രിയമാണ്. ഒരു കഥ പറഞ്ഞ് പോകും പോലെയോ അല്ലെങ്കിൽ ഒരു സിനിമ കണ്ട അനുഭവമോ ആണ് അദ്ദേഹം തന്റെ അനുഭവങ്ങൽ വിവരിച്ച് തരുന്നത് കേൾക്കുമ്പോൾ കേൾവിക്കാരന് തോന്നുക. സിനിമാ ജീവിതത്തിലേയും രാഷ്ട്രീയ ജീവിതത്തിലും ഉണ്ടായ രസകരമായ സംഭവങ്ങൾ എല്ലാം അദ്ദേഹം അഭിമുഖങ്ങൾ വഴിയും ചെറിയ വീഡിയോകളിലൂടെയും ആരാധകരുമായി എപ്പോഴും പങ്കുവെക്കാറുണ്ട്. സീരിയസ് വിഷയങ്ങളിൽ പോലും നർമം കണ്ടെത്താൻ ശ്രമിക്കുന്ന വ്യക്തി കൂടിയാണ് ഇന്നസെന്റ്.
കാൻസർ ബാധിച്ച് കീമോയും മറ്റുമായി കിടക്കുമ്പോൾ പോലും അദ്ദേഹം ചിരികൊണ്ടും നർമം നിറഞ്ഞ കഥകൾ എഴുതിയും മറ്റുമാണ് രോഗാവസ്ഥയെ മറികടന്നത്. മലയാള സിനിമയിൽ ശുദ്ധഹാസ്യം പറഞ്ഞ് ആരാധകരെ സമ്പാദിച്ച ചുരുക്കം ചില അഭിനേതാക്കളിൽ ഒരാൾ കൂടിയാണ് ഇന്നസെന്റ്. നെല്ല് എന്ന ചിത്രത്തിൽ ചെറിയൊരു വേഷവും ചെയ്തുകൊണ്ടാണ് ഇന്നസെന്റിന്റെ സിനിമാ ജീവിതം ആരംഭിച്ചത്. ഇടയിൽ ടൈഫോയിഡ് ബാധിച്ച താരം സിനിമയോട് തൽക്കാലത്തേക്ക് വിട പറഞ്ഞ് ബിസിനസിലേക്ക് ഇറങ്ങി. അക്കാലത്ത് ഏതാനും നാടകങ്ങളിലും അദ്ദേഹം അഭിനയിച്ചു.

1970കൾ മുതൽ ഇന്നസെൻറ് രാഷ്ട്രീയത്തിലുണ്ട്. ഇരിങ്ങാലക്കുട മുനിസിപ്പൽ കൗൺസിലറായും അക്കാലത്ത് അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. മുൻസിപ്പൽ കൗൺസിലറായിരിക്കുമ്പോഴും ഇന്നസെന്റ് അഭിനയത്തോടാണ് താൽപര്യം കണിച്ചത്. അങ്ങനെയാണ് ഇന്നസെന്റ് അവതരിപ്പിക്കാറുണ്ട്. 500ൽ ഏറെ മലയാള സിനിമകളിൽ ഇതിനകം ഈ നടൻ അഭിനയിച്ച് കഴിഞ്ഞു. മലയാള ചലച്ചിത്ര അഭിനേതാക്കളായ അമ്മ സംഘടനയുടെ പ്രസിഡൻറ് ആയി 12 വർഷത്തോളമാണ് ഇന്നസെൻറ് സേവനം അനുഷ്ഠിച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പിന്തുണയോടെ ചാലക്കുടി നിയോജക മണ്ഡലത്തിൻറെ പ്രതിനിധിയായും അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് നടന്ന രസകരമായ ഒരു അനുഭവം കൗമുദി മൂവിസിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോൾ ഇന്നസെന്റ്.

'എം.പിയായി മത്സരിക്കുന്ന സമയമാണ്. പ്രചാരണം നടക്കുന്നുണ്ട്. ചാലക്കുടി വലിയ മണ്ഡലം ആയതിനാൽ കാലത്ത് എഴുന്നേറ്റ് വോട്ടർമാരെ കാണാനായി ഇറങ്ങും. അന്ന് കീമോയൊക്കെ കഴിഞ്ഞിരിക്കുന്ന സമയമാണ്. നമ്മുടെ വണ്ടിയിൽ കയറി പ്രചാരണത്തിനുള്ള തുറന്ന വാഹനത്തിന് അടുത്തേക്ക് ചെല്ലും. വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ മുതൽ വഴിയിൽ ആരെ കണ്ടാലും പരിചയമില്ലെങ്കിൽ പോലും ചിരിച്ച് കാണിക്കുകയും കൈ വീശി കാണിക്കുകയുമെല്ലാം വേണം. നമ്മൾ അത് ചെയ്യാതിരുന്നാൽ കൂടെയുള്ളവർ അത് ചെയ്യാൻ നിർബന്ധിച്ച് കൊണ്ടിരിക്കും. ചിലപ്പോൾ ചിരിച്ച് ചിരിച്ച് മടുക്കുന്ന അവസ്ഥയുണ്ടാകും. തുറന്ന ജീപ്പിൽ വോട്ടർമാരെ കൈ കാണിച്ചും അഭിസംബോധന ചെയ്തും സഞ്ചരിക്കുകയാണ്. തുറന്ന ജീപ്പാണ്.... എഴുന്നേറ്റ് നിൽക്കുകയാണ്. അങ്ങനെ ഒരു കവല എത്താനായപ്പോഴേക്കും വണ്ടി ഒരു കശുമാവിന് സമീപത്ത് കൂടി പോയതും പുളിയുറുമ്പിന്റെ കൂട് ജീപ്പിലേക്കും ദേഹത്തേക്കും വീണു.'
Recommended Video

'വീണത് മനസിലാക്കിയപ്പോഴേക്കും കവല എത്താനായിരുന്നു. പുളിയുറുമ്പ് ദേഹത്ത് കേറരുതെ എന്ന് അടുത്ത സെക്കന്റ് മുതൽ പ്രാർഥിച്ച് തുടങ്ങിയെങ്കിലും പ്രാർഥനകൾ ഏറ്റില്ലെന്ന് മാത്രമല്ല സ്ഥാനത്തും അസ്ഥാനത്തുമെല്ലാം ഉറുമ്പ് കടിക്കാനും തുടങ്ങി. ആളുകൾ എല്ലാം എന്റെ പ്രസംഗത്തിന് കാത്തുനിൽക്കുകയാണ്. എന്ത് ചെയ്യണമെന്നറിയില്ല. ഉറുമ്പ് കടിക്കുമ്പോൾ ചെറിയണമെന്നുണ്ട് ആളുകൾ നോക്കി നിൽക്കുന്നതിനാൽ അതിനും കഴിഞ്ഞില്ല. അങ്ങനെ വളരെ വിഷമിച്ച് ഉറുമ്പ് കടിയും സഹിച്ച് രണ്ട് വാക്ക് പ്രസംഗം പറഞ്ഞു. എന്റെ ഒപ്പമുണ്ടായിരുന്നവർക്കും കണ്ടുനിന്നവർക്കുമെല്ലാം എന്റെ പ്രസംഗം വശപിശകുള്ള പ്രസംഗമായിട്ടാണ് തോന്നിയത്. ആ സമയത്ത് വിവിധ മുഖഭാവങ്ങളാണ് എന്റെ മുഖത്ത് വന്ന് പോയത്. അന്ന് ഉറമ്പുകൾ കടിച്ച സംഭവം ഇന്നും ഞാൻ മറന്നിട്ടില്ല' ഇന്നസെന്റ് പറയുന്നു.


Click it and Unblock the Notifications