ചോര പൊടിഞ്ഞ പോറലും കൊണ്ട് ക്യൂ നിന്നു, പെട്ടെന്ന് മോഹന്‍ലാല്‍ എന്ന ആരവം കേട്ടു! ആദ്യാനുഭവം പങ്കുവെച്ച് ഇർഷാദ്

ഒരു കാലത്ത് മലയാള സിനിമയിലെ ഏറ്റവും ഭാഗ്യ ജോഡികളായിരുന്നു മോഹന്‍ലാലും ശോഭനയും. ഇരുവരും നായിക, നായകന്മാരായി അഭിനയിച്ചത് അമ്പതിന് മുകളില്‍ സിനിമകളിലാണ്. ഇന്നും ആ കഥാപാത്രങ്ങള്‍ പ്രേക്ഷക ഹൃദയത്തില്‍ നിറഞ്ഞ് നില്‍ക്കുന്നതുമാണ്. ഒത്തിരി വര്‍ഷമായി അഭിനയത്തില്‍ നിന്നും മാറി നില്‍ക്കുകയായിരുന്നു ശോഭന. ഇതിനിടയില്‍ മോഹന്‍ലാലിനൊപ്പം വീണ്ടും നായികയായി ശോഭന അഭിനയിച്ചു.

തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത തുടരും എന്ന സിനിമയിലൂടെയാണ് വീണ്ടും താരജോഡി ഒരുമിക്കുന്നത്. ഏപ്രില്‍ 25 ന് റിലീസിനൊരുങ്ങുന്ന സിനിമയില്‍ നടന്‍ ഇര്‍ഷാദ് അലിയും പ്രധാനപ്പെട്ടൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഇന്ന് റിലീസിനൊരുങ്ങുന്ന സിനിമയെ കുറിച്ച് സംസാരിക്കുന്നതിനിടെ നടന്‍ മോഹന്‍ലാലിനെ ആദ്യമായി കണ്ട സാഹചര്യത്തെ കുറിച്ച് പറയുകയാണ് താരം. ആള്‍ക്കൂട്ടത്തിനിടയില്‍ കണ്ട അദ്ദേഹത്തിനൊപ്പം പിന്നീട് ഒരുമിച്ച് അഭിനയിക്കാന്‍ സാധിച്ചതിനെ പറ്റിയുമൊക്കെ ഫേസ്ബുക്കിലൂടെ പങ്കുവെച്ച കുറിപ്പിലൂടെ ഇര്‍ഷാദ് വ്യക്തമാക്കുന്നു...

irshad-ali-mohanlal

ഇര്‍ഷാദ് പറയുന്നതിങ്ങനെയാണ്... '1987 മെയ് മാസത്തിലെ ചുട്ടു പൊള്ളുന്നൊരു പകല്‍. സൂര്യന്‍ ഉച്ചിയില്‍ തന്നെയുണ്ട്. വെയിലിനെ വകവെക്കാതെ തടിച്ചു കൂടി നില്‍ക്കുന്നവരുടെ കൂട്ടത്തിലെ ഒരാളായി എം ജി റോഡിന് അഭിമുഖമായ തൃശ്ശൂര്‍ രാംദാസ് തിയേറ്ററിന്റെ മെയിന്‍ ഗേറ്റില്‍ വിയര്‍ത്തു നനഞ്ഞൊട്ടിയ ഉടുപ്പമായി അക്ഷമനായി ഞാനും!

'ഇരുപതാം നൂറ്റാണ്ട്'എന്ന മോഹന്‍ലാല്‍ സിനിമ കാണാന്‍ തിക്കിത്തിരക്കി വന്നവരാണ്. ഗേറ്റ് തുറന്ന് ഓട്ടത്തിനിടയില്‍ വീണപ്പോള്‍ കിട്ടിയ മുട്ട് പൊട്ടിയ നീറ്റലോടെ ഞാന്‍ ടിക്കറ്റ് ഉറപ്പായൊരു പൊസിഷനില്‍ എത്തിയിരുന്നു. ചോര പൊടിഞ്ഞ പോറലും കൊണ്ട് ക്യൂ നില്‍ക്കുമ്പോള്‍ പെട്ടെന്ന് മോഹന്‍ലാല്‍ മോഹന്‍ലാല്‍ എന്നൊരു ആരവം. തീയേറ്ററിന്റെ എതിര്‍വശത്തെ തറവാട്ടുവീട്ടില്‍ തൂവാനത്തുമ്പികള്‍ ഷൂട്ട് നടക്കുന്നെന്നോ മോഹന്‍ലാല്‍ എത്തിയിട്ടുണ്ടെന്നോ ആരോ പറയുന്നത് അവ്യക്തമായ് കേട്ടു. ആള്‍ക്കൂട്ടത്തിനിടെ ഏന്തി വലിഞ്ഞും കൊണ്ട് നോക്കി.

ആ നട്ടുച്ച വെയിലിലാണ്, ഒരു ലോങ്ങ് ഷോട്ടില്‍ മിന്നായം പോലെ ഞാനാ രൂപം ആദ്യമായ് കാണുന്നത്. പിന്നീട് കാണുന്നത് നരസിംഹത്തിന്റെ സെറ്റില്‍ വെച്ച്. അപ്പോഴേക്കും സിനിമയാണെന്റെ അന്നം എന്ന് ഞാന്‍ തീരുമാനിച്ച് ഉറപ്പിച്ചിരുന്നു. ചെറിയ വേഷങ്ങളിലൂടെ എങ്ങനെയെങ്കിലും സിനിമയില്‍ കാലുറപ്പിക്കാനുള്ള തീവ്ര ശ്രമത്തിനിടെ രഞ്ജിത്ത് എന്ന മനുഷ്യന്റെയും അഗസ്റ്റിന്റെയും സ്‌നേഹ സമ്മാനമായിരുന്നു ആ വേഷം. കൂട്ടത്തിലൊരാളായ് ചെന്നു. ആദ്യത്തെ കൂടിക്കാഴ്ച്ച വെച്ച് ചെറിയൊരു വ്യത്യാസമുണ്ട്. ഇക്കുറി മോഹന്‍ലാല്‍ എന്നെയും കണ്ടു. അതു കഴിഞ്ഞും പ്രജയില്‍ സാക്കിര്‍ ഹുസൈനിന്റെ ഡ്രൈവറായി നിന്ന് ഒടുവില്‍ ഒറ്റിക്കൊടുത്തിട്ടുണ്ട്.

പരദേശിയില്‍ സ്‌നേഹ നിധിയായ അച്ഛനെ അതിര്‍ത്തി കടത്തേണ്ടി വന്നിട്ടുണ്ട്. ദൃശ്യത്തില്‍ ജോര്‍ജ്ജ് കുട്ടിയുടെ നേരറിഞ്ഞ പോലീസ് ഓഫിസറായിട്ടുണ്ട്. പിന്നീട് ബോക്‌സ് ഓഫീസില്‍ പരാജയമായിരുന്നെങ്കിലും ബിഗ് ബ്രദറില്‍ സച്ചിദാനന്ദന്റെ സന്തതസഹചാരിയുടെ വേഷവും ചെയ്യാന്‍ പറ്റി. ഒടുവിലിപ്പോള്‍ തരുണ്‍ മൂര്‍ത്തിയുടെ ഷാജിയായ് ഷണ്മുഖനൊപ്പം വളയം പിടിക്കാന്‍!

mohanlal

കഴിഞ്ഞ വേനലില്‍, തുടരും സിനിമയുടെ ഷൂട്ടിനിടയില്‍ പരിക്ക് പറ്റിയ കാലുമായ് 'വെയിലില്‍ നനഞ്ഞും മഴയില്‍ പൊള്ളിയും' എന്ന എന്റെ പുസ്തകം കൊടുക്കാന്‍ വേച്ചു വേച്ച് മുറിയില്‍ ചെന്ന എന്നെ നോക്കിക്കൊണ്ട് സ്‌നേഹം നിറഞ്ഞ ശാസനയോടെ 'എന്താ ഇര്‍ഷാദേ ഇത്, ചെരുപ്പിടാതെയാണോ നടക്കുന്നതെന്ന്' പറഞ്ഞു സ്വന്തം ചെരിപ്പഴിച്ചു തന്നപ്പോഴും, പിറ്റേന്ന് അത്രയും ചേര്‍ന്നു നിന്ന് എണ്ണമറ്റ ഫോട്ടോസ് എടുത്തപ്പോഴും ലാലേട്ടന്റെ പിറന്നാള്‍ മധുരം വായില്‍ വെച്ചു തന്നപ്പോഴും ഞാനോര്‍ക്കുകയായിരുന്നു.

ഒക്കെയും ഒരേ വേനലില്‍.
ഒരേ പൊള്ളുന്ന ചൂടില്‍...

പക്ഷേ ഒരു മാറ്റമുണ്ട്.അന്ന് ആള്‍ക്കൂട്ടത്തെ വകഞ്ഞു മാറ്റിക്കൊണ്ട് മോഹന്‍ലാലിനെ ഒരു നോട്ടം കണ്ടെന്ന് വരുത്തിയ മെലിഞ്ഞുന്തിയ ചെറുക്കന്‍, പിന്നീടുള്ള ഓരോ കൂടികാഴ്ചയിലും കണ്ടത് ലാലേട്ടനെയാണ്. എന്നിട്ടും, പണ്ട് നീറ്റുന്ന കാലുമായ് നോക്കി നിന്ന അതേ അതിശയം തന്നെ, എനിക്ക് മോഹന്‍ലാല്‍!

പ്രിയമുള്ളവരേ... സിനിമ ശ്വസിച്ചും സിനിമയെ പ്രണയിച്ചും ഞങ്ങളിവിടെ തുടരാന്‍ തുടങ്ങിയിട്ട് നാളുകളായി. നിങ്ങളുടെ സ്‌നേഹവും പിന്തുണയുമാണ് ഞങ്ങളെ ഇവിടെ നിലനിര്‍ത്തുന്നത് നിങ്ങളുടെ ചേര്‍ത്തുപിടിക്കല്‍ 'തുടര്‍'ന്നാല്‍ ഞങ്ങളിവിടെ 'തുടരു'ക തന്നെ ചെയ്യും. സ്‌നേഹപൂര്‍വ്വം... ഇര്‍ഷാദ് അലി' എന്നും പറഞ്ഞാണ് നടന്‍ എഴുത്ത് അവസാനിപ്പിക്കുന്നത്.

മോഹന്‍ലാലിനെയും ശോഭനയെയും പ്രധാന കഥാപാത്രങ്ങളാക്കി തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന ക്രൈം ഡ്രാമ ചിത്രമാണ് തുടരും. ചിത്രത്തില്‍ മണിയന്‍പിള്ള രാജു, ഫര്‍ഹാന്‍ ഫാസില്‍, ബിനു പപ്പു, തുടങ്ങിയ താരങ്ങളും അണിനിരക്കുന്നുണ്ട്.

Read more about: mohanlal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X