അബിക്ക എനിക്ക് മമ്മൂട്ടിയാണ്, അതോടെ 'കക്ഷത്തിലെ ഇഷ്ടിക'യൊക്കെ മാറി; ജാഫര്‍ ഇടുക്കി പറയുന്നു
മിമിക്രി സ്റ്റേജ് കലാപരിപാടികളിലൂടെ ടെലിവിഷനിലേക്കും തുടര്‍ന്ന് സിനിമയിലേക്കും എത്തിയ നടനാണ് ജാഫര്‍ ഇടുക്കി. ഒരു കാലത്ത് മലയാളികളെ കോമഡി വേഷങ്ങളിലൂടെ നിറഞ്ഞ് ചിരിപ്പിച്ച ജാഫര്‍ ഇടുക്കി ഇന്ന് മലയാള സിനിമയില്‍ കാരക്ടര്‍ റോളുകള്‍ ചെയ്യുന്ന തിരക്കുള്ള നടനാണ്. കൂലി വേല ചെയ്തും മണല്‍ വാരിയുമൊക്കെയാണ് താന്‍ ആദ്യ കാലങ്ങളില്‍ ജീവിച്ചതെന്നും മിമിക്രി പഠിച്ചതാണ് ജീവിതത്തിലെ വഴിത്തിരിവെന്നും ജാഫര്‍ ഇടുക്കി പറഞ്ഞിട്ടുണ്ട്.
മികച്ച പരിപാടികള്‍ കിട്ടാതായതോടെ മിമിക്രി രംഗം വിട്ട താനിക്ക് ഒരു കടയും ഒരു ഓട്ടോറിക്ഷയുമായിരുന്നു ഉണ്ടായിരുന്നത് എന്നും ജാഫര്‍ ഇടുക്കി പറയുന്നു. മിമിക്രി ആര്‍ടിസ്റ്റ് കലാഭവന്‍ അബിയാണ് തന്നെ വീണ്ടും ഈ രംഗത്തേക്ക് എത്തിച്ചത് എന്ന് ഓര്‍ത്തെടുക്കുകയാണ് ജാഫര്‍ ഇടുക്കി. മൂവീവേള്‍ഡ് മീഡിയയോടാണ് ജാഫര്‍ ഇടുക്കി ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തുന്നത്.

തന്നെ സംബന്ധിച്ചിടത്തോളം കലാഭവന്‍ അബി മിമിക്രിയിലെ ഉസ്താദ് ആണെന്നും ജാഫര്‍ ഇടുക്കി പറയുന്നു. അബിയെക്കുറിച്ച് ജാഫര്‍ ഇടുക്കി പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ഒരു ദിവസം കുട്ടപ്പന്‍ ചേട്ടന്റെ പച്ചക്കറി കടയിലേക്ക് ഒരു കോള്‍ വന്നു. അതിനടുത്താണ് തന്റെയും കട. ജാഫര്‍ ഇല്ലേ എന്ന് ചോദിച്ചിട്ട്. ജാഫറെ അബി എന്നൊരാള്‍ വിളിച്ചിരുന്നു എന്ന് ചേട്ടന്‍ വന്ന് പറഞ്ഞു. ഒന്ന് തിരിച്ച് വിളിക്കാന്‍ പറഞ്ഞു എന്നും പറഞ്ഞു.
വിളിച്ചത് അബിക്കയായിരുന്നു. പക്ഷെ താന്‍ തിരിച്ച് വിളിച്ചില്ലെന്നാണ് ജാഫര്‍ ഇടുക്കി പറഞ്ഞത്. അത് കഴിഞ്ഞ് തന്നെ മിമിക്രി പഠിപ്പിച്ച രാജന്‍മാഷ് എന്നെ വിളിച്ചു. എന്നിട്ട് പറഞ്ഞു, എടാ അബീക്ക 'അഭയ് ഷണ്‍മുഖി' എന്ന് പറഞ്ഞ് ഒരു സംഭവം ചെയ്യുന്നുണ്ട്. അതിലേക്ക് ഒന്ന് വരണം എന്ന് വിളിച്ചു പറഞ്ഞു. താന്‍ ഇല്ലെന്ന് അപ്പോള്‍ തന്നെ പറഞ്ഞു. ഞാന്‍ ബഷീറിന് കൊടുക്കാം എന്ന് പറഞ്ഞ് കോള്‍ മൂവാറ്റുപുഴ ബഷീറിന് കൊടുത്തു രാജന്‍മാഷ്.
ഉടന്‍ അദ്ദേഹം ഫോണ്‍ എടുത്തിട്ട് ഞാന്‍ അബീക്കക്ക് കൊടുക്കാം എന്ന് പറഞ്ഞ് ഫോണ്‍ അബീക്കയ്ക്ക് കൊടുത്തുവെന്നും ജാഫര്‍ ഇടുക്കി പറയുന്നു. 'ഞാന്‍ അപ്പോഴേ ബഷീറിക്കയോട് പറയുന്നുണ്ട്, ഞാന്‍ വരുന്നില്ല, എനിക്ക് ഇവിടെ നൂറുകൂട്ടം പണിയുണ്ട് എന്നൊക്കെ. ഞാന്‍ പോവില്ല എന്ന് തീരുമാനിച്ചതായിരുന്നു. അപ്പോള്‍ അബിക്ക ഫോണ്‍ എടുത്തിട്ട് പറഞ്ഞു, നീ ഇവിടെ വരെ ഒന്ന് വന്നിട്ട് പോ.
അഭിനയിക്കുകയൊന്നും വേണ്ട. എന്റെ സെറ്റ് ഇട്ടിരിക്കുന്നത് ഇവിടെ ആലുവ ടാസ് ഓഡിറ്റോറിയത്തിലാണ്. അതൊക്കെ കണ്ട് ഒരു അഭിപ്രായം പറഞ്ഞിട്ട് പോകാം എന്ന് പറഞ്ഞു. അബിക്കയല്ലേ വിളിച്ചത്, അദ്ദേഹം എനിക്ക് അന്ന് മമ്മൂട്ടിയാണ്. അത്രയും പവര്‍ ആണ് അദ്ദേഹത്തിന് മിമിക്രിയില്‍. ഇപ്പോഴും അതെ. മരിച്ചുപോയെങ്കിലും മിമിക്രിയുടെ ഉസ്താദ് എന്നൊക്കെ പറയാന്‍ പറ്റുന്നയാളാണ്.
ഞാന്‍ അന്ന് മുറുക്കുന്ന കാലമാണ്. മുറുക്കി ചുവന്ന വായയുമായാണ് ഞാന്‍ അബിക്ക വിളിച്ചതുകൊണ്ട് ടാസ് ഓഡിറ്റോറിയത്തില്‍ എത്തുന്നത്. അവിടെ എത്തുന്ന വരെ എന്റെ മനസില്‍ അവിടെ ചെല്ലുക, അബിക്കയോട് സംസാരിക്കുക, നേരെ തിരിച്ച് വീട്ടിലേക്ക് വരിക. ഇത്ര മാത്രമേ ഉണ്ടായിരുന്നുള്ളു,' ജാഫര്‍ ഇടുക്കി പറഞ്ഞു. പക്ഷെ അവിടെ എത്തിയപ്പോള്‍ അതായിരുന്നില്ല സ്ഥിതി.

താന്‍ ഇതൊന്നും വേണ്ടെന്ന് വെച്ച് ഒരിക്കല്‍ ഇട്ടിട്ട് പോയതാണ്. പക്ഷെ അവിടെ എത്തിയപ്പോള്‍ ഡാന്‍സ്, പാട്ട്, അഭിനയിക്കുന്നവര്‍ തുടങ്ങി കുറെ പേര്‍. സ്റ്റേജും കര്‍ട്ടണും മൈക്ക് സെറ്റും ഒക്കെ കണ്ടപ്പോഴേക്കും തന്റെ കക്ഷത്തിലെ ഇഷ്ടിക ഒക്കെ ഇറക്കി. താന്‍ ആകെ ലൂസ് ആയി. പെട്ടെന്ന് അബിക്ക പറഞ്ഞു, ഞാന്‍ ഇവിടുന്ന പറയുന്ന ഡയലോഗ് ഒന്ന് നീ ഇവിടെ നിന്ന് പറഞ്ഞേടാ എന്ന്. അതോടെ താന്‍ ട്രാപ്പ് ആയെന്ന് മനസിലായി.
അങ്ങനെ ആ കോമഡി ഡ്രാമ അങ്ങ് ഹിറ്റ് ആയി. പിന്നീട് പല സ്ഥലത്ത് നിന്നും കളിക്ക് വിളിക്കലുകളും ഷോകളുമൊക്കെയായി. അങ്ങനെ വീണ്ടും കലപരിപാടിയിലേക്ക് തിരിച്ച് എത്തിയതോടെ പതുക്കെ സീരിയലും സിനിമയുമൊക്കെ കിട്ടാന്‍ തുടങ്ങി. അതോടെ കയ്യില്‍ ഉണ്ടായിരുന്ന ഓട്ടോറിക്ഷയും കടയുമൊക്കെ കൊടുത്തു ഇതില്‍ തന്നെ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തുടങ്ങി. അങ്ങനെയാണ് ടെലിവിഷനിലേക്കും സിനിമയിലേക്കുമൊക്കെ എത്തിയതെന്നും ജാഫര്‍ ഇടുക്കി പറയുന്നു.


Click it and Unblock the Notifications











