'ഉർവശിയെ അന്ന് ഒരുപാട് പേർ പരിഹസിച്ചു, പക്ഷെ നിങ്ങളൊരു ഹീറോ ആണെന്ന് പറഞ്ഞ് കൂടെ നിന്നു'; ജഗദീഷ്
മലയാള സിനിമ കണ്ട ഏറ്റവും മികച്ച നടിമാരിലൊരാളായാണ് ഉർവശിയെ പ്രേക്ഷകർ കാണുന്നത്. അഭിനയിച്ച മിക്ക കഥാപാത്രങ്ങളിലും തന്റേതായ കൈയൊപ്പ് ചാർത്തിയ ഉർവശി മലയാളത്തിന് പുറമെ തമിഴിലും അറിയപ്പെടുന്ന നടിയാണ്. അഞ്ച് തവണ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരം കരസ്ഥമാക്കിയ നടിയാണ് ഉർവശി. ഇതിൽ മൂന്ന് പ്രാവിശ്യം തുടർച്ചയായാണ് ഉർവശി മികച്ച നടിയായത്.

ആറ് വർഷത്തെ ഇടവേളയ്ക്ക് ശേഷം ബിഗ് സ്ക്രീനിലേക്ക് തിരിച്ചെത്തിയപ്പോഴും ഉർവശിയെ തേടി നിരവധി അവസരങ്ങളെത്തി. തിരിച്ചു വരവിൽ അഭിനയിച്ച അച്ചുവിന്റെ അമ്മ എന്ന സിനിമയ്ക്ക് മികച്ച സഹനടിക്കുള്ള ദേശീയ പുരസ്കാരവും ഉർവശി സ്വന്തമാക്കി. ഇതിന് പുറമെ മറുഭാഷകളിലും ഉർവശിയെ ഇരു കൈയും നീട്ടി പ്രേക്ഷകർ സ്വീകരിച്ചു. മികച്ച നടിക്കുള്ള തമിഴ്നാട് സർക്കാരിന്റെ പുരസ്കാരം രണ്ട് തവണയാണ് ഉർവശി സ്വന്തമാക്കിയത്.

80 കളിലും 90 കളിലും സൂപ്പർ ഹിറ്റ് നായികയായ ഉർവശി സൂപ്പർ സ്റ്റാറുകളുടെ നായിക എന്നതിലുപരി സംവിധായകരുടെ പ്രിയപ്പെട്ട നടിയായിരുന്നു. സൂപ്പർ സ്റ്റാറുകളുടെ ഒപ്പം മാത്രമേ അഭിനയിക്കൂ എന്ന വാശിയും ഉർവശിക്കുണ്ടായിരുന്നില്ല.
അന്ന് കോമഡി വേഷങ്ങൾ ചെയ്തിരുന്ന നടൻ ജഗദീഷ്, ശ്രീനിവാസൻ തുടങ്ങിയവരുടെ നായികയായി ഉർവശി അഭിനയിച്ചിട്ടുണ്ട്. അന്ന് കരിയറിനെ ബാധിക്കുമെന്ന് പലരും പറഞ്ഞെങ്കിലും ഉർവശി ഇത്തരം മാനദണ്ഡങ്ങളൊന്നും കരിയറിൽ വെച്ചില്ല.

ജീവിതത്തിൽ വലിയ കടപ്പാടുള്ള നടിയും സുഹൃത്തുമാണ് ഉർവശിയെന്നാണ് ഒരുവേള നടൻ ജഗദീഷ് പറഞ്ഞത്. ഇരുവരും ഒരുമിച്ച് ഭാര്യ, സ്ത്രീധനം തുടങ്ങി ആറോളം സിനിമകളിൽ നായികാ നായകൻമാരായി അഭിനയിച്ചിരുന്നു.
'എനിക്കേറ്റവും അടുപ്പമുള്ള നടി ഉർവശി ആണ്. ഞാനൊരു കൊമേഡിയനാണെന്നുള്ള ധാരണ മാറ്റിയിട്ട് നിങ്ങൾക്കൊരു ഹീറോ ആവാനാവും നിങ്ങളൊരു ഹീറോ ആണ് എന്ന് പറഞ്ഞ് എനിക്ക് കോൺഫിഡൻസ് തന്നിട്ടുള്ളത് ഉർവശി ആണ്. കാരണം ഉർവശി വളരെ സീനിയറായ ഒരു ഹീറോയിനാണ്. മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും കമൽ ഹാസന്റെയും ടോപ് ഹീറോയിൻ'

'അവരോടാെപ്പമഭിനയിച്ച് ജഗദീഷിന്റെ ഹീറോയിനായിട്ട് വരുമ്പോൾ ഇൻഡസ്ട്രിയിൽ മുഴുവൻ സംസാരമായിരുന്നു. ഉർവശി താഴോട്ട് പോയി, ജഗദീഷിന്റെ ഹീറോയിനായി എന്ന് പറഞ്ഞു'
'ആ സമയത്ത് അത് മെെൻഡ് ചെയ്യാതെ എന്റെ ഹീറോയിനായി ആറേഴ് സിനിമകളിൽ അഭിനയിച്ച ഉർവശിയോട് എനിക്ക് ജീവിതത്തിൽ വലിയ കടപ്പാടുണ്ട്. എന്റെയും ശ്രീനിവാസന്റെയും നായികയായി അഭിനയിച്ചതിന്റെ പേരിൽ ഉർവശിയെ ഒരുപാട് പേർ പരിഹസിച്ചു,' ജഗദീഷ് പറഞ്ഞതിങ്ങനെ. ജെബി ജംഗ്ഷനിൽ വെച്ചായിരുന്നു പരാമർശം.


Click it and Unblock the Notifications