സിദ്ദിഖിനും ലാലിനും വന്ന തെറ്റിദ്ധാരണ; അപ്പുക്കുട്ടനായി മറ്റൊരു നടനെ ആലോചിച്ചതിനെക്കുറിച്ച് ജഗദീഷ്
നായകൻ, സഹനടൻ, ഹാസ്യ താരം തുടങ്ങി എല്ലാ തരത്തിലുമുള്ള വേഷങ്ങൾ സിനിമയിൽ ചെയ്ത നടനാണ് ജഗദീഷ്. ജഗദീഷിന്റെ കോമഡിക്ക് അന്നും ഇന്നും ആരാധകർ ഏറെയാണ്. ഗോഡ്ഫാദർ, ഇൻ ഹരിഹർ നഗർ തുടങ്ങിയ സിനിമകളിൽ ജഗദീഷ് ചെയ്ത വേഷങ്ങൾ അന്നും പ്രേക്ഷകരുടെ മനസ്സിൽ നിലനിൽക്കുന്നു.
ശ്രദ്ധേയമായ മറ്റൊരു കാര്യമെന്തെന്നാൽ ഇത്തരം കോമഡി വേഷങ്ങൾ ചെയ്യുന്ന കാലഘട്ടത്തിൽ തന്നെയാണ് സ്ത്രീധനം, സ്ഥലത്തെ പ്രധാന പയ്യൻസ് തുടങ്ങിയ സിനിമകളിൽ ജഗദീഷ് നായകനായും അഭിനയിക്കുന്നത്.
വർഷങ്ങൾക്കിപ്പുറം ജഗദീഷിനെ തേടി വരുന്നതാവട്ടെ അതിൽ നിന്നെല്ലാം വ്യത്യസ്തമായ കഥാപാത്രങ്ങളും. റോഷാക്ക്, കാപ്പ തുടങ്ങിയ സിനിമകളിലെ ജഗദീഷിന്റെ വേഷം ഇതിന് തെളിവാണ്. മാറുന്ന സിനിമയ്ക്കൊപ്പം നടക്കുന്ന ജഗദീഷ് ഇന്ന് സിനിമകളിൽ വീണ്ടും സജീവമാവുകയാണ്.

250 ലേറെ സിനിമകളിൽ അഭിനയിച്ച ജഗദീഷ് 1984 ൽ മൈഡിയർ കുട്ടിച്ചാത്തൻ എന്ന സിനിമയിലൂടെ ആണ് സിനിമാ രംഗത്തേക്ക് കടക്കുന്നത്. നിരവധി ടെലിവിഷൻ ഷോകളിൽ ജഡ്ജായും അവതാരകനായും ജഗദീഷ് എത്തിയിട്ടുണ്ട്. നടന്റെ കരിയറിലെ ഐക്കണിക് കോമഡി റോളുകളിൽ ഒന്നാണ് ഇൻ ഹരിഹർ നഗറിലെ അപ്പുക്കുട്ടൻ എന്ന കഥാപാത്രം.
ഈ സിനിമയ്ക്ക് രണ്ടാം ഭാഗവും മൂന്നാം ഭാഗവും വന്നപ്പോഴും അപ്പുക്കുട്ടൻ ഒരുപോലെ തിളങ്ങി. മണ്ടനായ അപ്പുക്കുട്ടനെ മികച്ച രീതിയിലാണ് ജഗദീഷ് അവതരിപ്പിച്ചത്. വർഷങ്ങൾക്ക് ഇപ്പുറവും നടനെ ആ കഥാപാത്രത്തിന്റെ പേരിൽ ഓർക്കുന്നവർ ഉണ്ട്. അപ്പുക്കുട്ടന്റെ ഡയലോഗുകൾ ഇന്നും മലയാളികൾക്ക് സുപരിചിതമാണ്.

ഇപ്പോഴിതാ അപ്പുക്കുട്ടൻ എന്ന കഥാപാത്രത്തെ പറ്റി സംസാരിച്ചിരിക്കുകയാണ് ജഗദീഷ്. സിനിമ ഒരുക്കിയ സിദ്ദിഖും ലാലും ഒരു ഘട്ടത്തിൽ തനിക്ക് പകരം സിനിമയിൽ മറ്റൊരു വേഷം ചെയ്ത നടൻ സിദ്ദിഖിനെ അപ്പുക്കുട്ടൻ എന്ന കഥാപാത്രമായി ആലോചിച്ചിരുന്നു എന്നാണ് ജഗദീഷ് പറയുന്നത്.
'എന്റെ റോൾ ഞാൻ തന്നെ ചെയ്യാനായിരുന്നു അവർ ആദ്യമേ ഉദ്ദേശിച്ചിരുന്നത്. എന്റെ ഡേറ്റിന് പ്രോബ്ലം ഉണ്ടെന്ന് തെറ്റിദ്ധാരണ അവർക്ക് വന്നു. ആ സമയത്ത് ഒരു മാറ്റം അവർ ആലോചിച്ചു. പിന്നീട് എന്നെ നേരിട്ട് അവർ കണ്ടപ്പോൾ ഡേറ്റിന് പ്രോബ്ലം ഉണ്ടെന്ന് പറഞ്ഞിട്ടില്ലല്ലോ എന്ന് ഞാൻ പറഞ്ഞു. അങ്ങനെ വീണ്ടും എന്നിലെത്തി,' ജഗദീഷ് പറഞ്ഞു. ബിഹൈന്റ്വുഡ്സിനോടാണ് പ്രതികരണം.
'ഇൻ ഹരിഹർ നഗർ എന്ന സിനിമ എനിക്ക് വലിയൊരു ടേക്ക് ഓഫ് ആയിരുന്നു. ഇൻ ഹരിഹർ നഗർ ഹിറ്റായപ്പോൾ കലൂർ ഡെന്നിസും തുളസീദാസും ചേർന്ന് മിമിക്സ് പരേഡ് എന്ന ചിത്രത്തിൽ എന്നെ ഹീറോ ആക്കി. ഹീറോ ആവാൻ അന്നെനിക്ക് ആത്മവിശ്വാസം ഇല്ലായിരുന്നു. ഡെന്നിച്ചായനാണ് എനിക്ക് കോൺഫിഡൻസ് തന്നത്. മിമിക്സ് പരേഡിന്റെ 100 ദിവസം ആഘോഷിച്ചു'
'ആ സമയത്ത് വന്ന വെൽക്കം ടു കൊടെെക്കനാലും 100 ദിവസം ഓടിയ പടമാണ്. പിന്നെ ഭാര്യ, സ്ത്രീധനം തുടങ്ങിയ സെൻ്റിമെന്റ് സിനിമകളിലെ നായക വേഷങ്ങൾ വന്നു. ആ സമയത്താണ് ഷാജി കൈലാസ്, രഞ്ജി പണിക്കർ ടീം എന്നെ അപ്രോച്ച് ചെയ്യുന്നത്'
അങ്ങനെയാണ് സ്ഥലത്തെ പ്രധാന പയ്യൻസ് എന്ന സിനിമ ഉണ്ടാവുന്നതെന്നും ജഗദീഷ് പറഞ്ഞു. ആ സിനിമയുടെ ടൈറ്റിൽ താനിട്ടതാണെന്നും ജഗദീഷ് വ്യക്തമാക്കി. നടന്റെ പുതിയ സിനിമ കാപ്പയ്ക്ക് മികച്ച പ്രേക്ഷക പ്രതികരണം ആണ് ലഭിക്കുന്നത്.


Click it and Unblock the Notifications