'മദ്യം കഴിക്കാത്തത് വലിയൊരു കാര്യമായി പറയരുതെന്ന് നെടുമുടി വേണു ചേട്ടൻ പറഞ്ഞു, മിഡിൽ ക്ലാസ് ലൈഫാണ് ഇഷ്ടം'
കഴിഞ്ഞ കുറച്ച് വർഷങ്ങൾക്കിടയിൽ സിനിമയിൽ പുതിയ പരീക്ഷണങ്ങൾ നടത്തി വിജയിപ്പിച്ച ചുരുക്കം ചില നടന്മാരിൽ ഒരാളാണ് ജഗദീഷ്. 2024 ജഗദീഷിന്റേത് കൂടിയായിരുന്നു. കാരണം അത്രയും വൈവിധ്യങ്ങൾ കഥാപാത്രങ്ങളിൽ കൊണ്ടുവരാൻ മറ്റൊരു സ്വഭാവ നടനും അടുത്ത കാലത്ത് കഴിഞ്ഞിട്ടില്ല. എല്ലാ കഥാപാത്രങ്ങളും ഒന്നിനൊന്ന് വ്യത്യസ്തമായിരുന്നു. തന്നെ തേടി വരുന്ന ഒരോ കഥാപാത്രത്തിനും എന്തെങ്കിലും വ്യത്യസ്തത കൊണ്ട് വരാനുള്ള ആത്മാർത്ഥ ശ്രമം അദ്ദേഹത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നുണ്ട്.
നാനൂറിലധികം മലയാള സിനിമകളിൽ ഇതുവരെയുള്ള സിനിമാ ജീവിതത്തിനിടയിൽ നടൻ അഭിനയിച്ചിട്ടുണ്ട്. മാർക്കറ്റ് വാല്യുവുള്ള നടനുമാണെങ്കിലും പൊതുവെ സിനിമാ താരങ്ങൾക്കുള്ള ആഢംബര ലൈഫ് സ്റ്റൈൽ ജഗദീഷിന് ഇല്ല. എല്ലായിടത്തും എപ്പോഴും സിംപിളാണ്. ഇത്രയും വലിയൊരു നടനായിട്ടും എന്തുകൊണ്ട് ജഗദീഷ് സഹനടന്മാരെപോലെ ആഢംബര ജീവിതരീതി പിന്തുടരുന്നില്ലെന്നത് എപ്പോഴും പ്രേക്ഷകരെ അത്ഭുതപ്പെടുത്താറുള്ള ഒന്നാണ്.

അതിനുള്ള ഒരു മറുപടി ഇപ്പോഴിതാ താരം തന്നെ നൽകിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം പുതിയ സിനിമയുടെ പ്രമോഷന്റെ ഭാഗമായി മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം. മിഡിൽ ക്ലാസ് ലൈഫിൽ സുഖം കണ്ടുപിടിക്കുന്നയാളാണ് താനെന്ന് ജഗദീഷ് പറയുന്നു. നടന്റെ വാക്കുകളിലൂടെ തുടർന്ന് വായിക്കാം... അതൊരു വലിയ കാര്യമായിട്ട് ഞാൻ കണക്കാക്കുന്നില്ല.
കാരണം നെടുമുടി വേണു ചേട്ടൻ എന്നോട് പറഞ്ഞിട്ടുണ്ട് മദ്യം കഴിക്കാത്തത് ജഗദീഷ് വലിയൊരു കാര്യമായി പറയരുതെന്ന്. ജഗദീഷിന് മദ്യം ഇഷ്ടമല്ല. അതുകൊണ്ട് ജഗദീഷ് കഴിക്കുന്നില്ല. അതൊരു ത്യാഗമല്ല. ജഗദീഷിന് മദ്യം ഇഷ്ടമുണ്ടായിട്ടും അത് വേണ്ടെന്ന് വെച്ചാലാണ് ത്യാഗം. ഇതുപോലെ തന്നെയാണ് ആഡംബര ജീവിതവും. അങ്ങനെ ആഡംബര ജീവിതം നയിക്കാത്തത് വലിയൊരു കാര്യമായി എനിക്ക് തോന്നുന്നില്ല.
എനിക്ക് ആഡംബര ജീവിതം ഇഷ്ടമല്ല. അതുകൊണ്ട് ഞാൻ അതിന്റെ ഭാഗമാകുന്നില്ലെന്ന് മാത്രം. അതുകൊണ്ട് തന്നെ അതൊരു വലിയ ത്യാഗമായി തോന്നുന്നില്ല. എന്നെ കണ്ട് പഠിക്കൂവെന്ന് ഞാൻ പറയുന്നുമില്ല. എനിക്ക് ഇതാണ് വളരെ കംഫർട്ടബിൾ. അവനവന് കംഫർട്ടബിളായിട്ടുള്ള കാര്യങ്ങളിൽ അവനവൻ ഏർപ്പെടുക. എങ്ങനെയാണ് അളിയാ... ഫസ്റ്റ് ഡെ സിനിമ കാണാൻ പോകുന്നതെന്ന് മണിയൻ പിള്ള രാജു ചോദിക്കാറുണ്ട്. എനിക്ക് കംഫർട്ടബിളാണ്.
എനിക്ക് പ്രശ്നമില്ലെന്ന് ഞാൻ പറയും. തിരുവനന്തപുരത്ത് ഞാൻ ഉണ്ടെങ്കിൽ പുതിയ സിനിമയുടെ റിലീസുണ്ടെങ്കിൽ ഏറ്റവും ആദ്യം ഏത് തിയേറ്ററിലാണ് ഷോ തുടങ്ങുന്നതെന്ന് നോക്കിയിട്ടാണ് ഞാൻ കാണാൻ പോകുന്നത്. ഇപ്പോഴും അങ്ങനെയാണ്. ഫസ്റ്റ് ഡെ ഫ്രീയാണെങ്കിൽ സിനിമ കാണാൻ പോകും. വേറൊരു എൻഗെജ്മെന്റുമില്ല.

രാവിലെ ഒമ്പത് മണിക്ക് ഷോ തുടങ്ങുന്ന തിയേറ്ററുണ്ടെങ്കിൽ അവിടെയും സമയം നോക്കി പോകും. മോഹൻലാലും മണിയൻപിള്ള രാജുവുമൊക്കെ എങ്ങനെ ഫസ്റ്റ് ഡെ സിനിമ കാണാൻ പോകുന്നുവെന്ന് അത്ഭുതത്തോടെ ചോദിക്കാറുണ്ട്. എനിക്ക് അതിലൊന്നും പ്രശ്നം തോന്നിയിട്ടില്ല. കൂടി പോയാൽ ഒരു പത്തുപേർ സെൽഫി എടുത്തോട്ടെയെന്ന് ചോദിക്കും. അതും എനിക്ക് സാരമില്ല. ഞാൻ ഹാപ്പിയാണ്. എന്നാൽ എല്ലാ താരങ്ങൾക്കും എന്നെപ്പോലെ ഫസ്റ്റ് ഡെ കണ്ടൂടെയെന്ന് ചോദിക്കാനും പറ്റില്ല.
കാരണം ചിലപ്പോൾ അവർക്ക് സൗകര്യം സെക്കന്റ് ഷോ കാണുന്നതായിരിക്കും. അല്ലെങ്കിൽ തിയേറ്ററിൽ ലൈഫ് ഓഫായശേഷം കേറിയിരുന്ന് കാണുന്നതാകും ഇഷ്ടം... സൗകര്യം. അതുകൊണ്ട് നമ്മുടേത് മാത്രമാണ് ശരിയെന്ന അഭിപ്രായം എനിക്കില്ല. കുട്ടിക്കാലം മുതൽ ഇപ്പോൾ വരെയും എനിക്ക് പോഷ് ലൈഫും സ്റ്റാർ ഹോട്ടൽ ജീവിതവും ഒന്നും താൽപര്യമില്ല. ഞാൻ ഒരു ഫുഡ്ഡിയുമല്ല. ഏത് ഐറ്റം വേണെമെന്ന് ചോദിച്ചാൽ എനിക്ക് അറിയില്ല.
കുട്ടികളും വൈഫുമായി പുറത്ത് പോയാൽ മെനുവെല്ലാം നോക്കിയ ശേഷം അവസാനം ഫ്രൈഡ് റൈസും ചില്ലി ചിക്കനും ഓർഡർ ചെയ്യുന്നവരാണ്. ആ ഒരു ട്രെഡീഷനിൽ നിന്നും ഞാൻ ഒരു പരിധി വരെ മോചിതനല്ല. ഒരു മിഡിൽ ക്ലാസ് ലൈഫ് സുഖം കണ്ടുപിടിക്കുന്നയാളാണ് ഞാൻ എന്നും പറഞ്ഞാണ് ജഗദീഷ് അവസാനിപ്പിച്ചത്.


Click it and Unblock the Notifications











