'എന്തുവാടേയിത്... മരിച്ചാണോ ചെയ്യേണ്ടതെന്ന് പറഞ്ഞ് ദേഷ്യപ്പെടും, മദ്യപിച്ചുള്ള ഡയലോഗ് ലാൽ ഇംപ്രവൈസ് ചെയ്തു'
കെ. മധുവിന്റെ സംവിധാനത്തിൽ മോഹൻലാൽ, ബാലൻ.കെ.നായർ, ജനാർദ്ദനൻ, മണിയൻപിള്ള രാജു, പാർവതി, മോനിഷ എന്നിവർ പ്രധാനവേഷത്തിൽ അഭിനയിച്ച് 1989ൽ പുറത്തിറങ്ങിയ ചിത്രമാണ് അധിപൻ. ആക്ഷൻ മൂവി എന്ന വിശേഷണം ചേരുന്ന സിനിമയിൽ ആക്ഷനൊപ്പം പ്രണയവും ഹാസ്യവും ഒരേ പോലെ നിറഞ്ഞ് നിന്നിരുന്നു. പാർവതിയോട് പ്രണയം തുറന്ന് പറയുന്ന സീൻ മലയാള സിനിമയിലെ തന്നെ മികച്ച പ്രണയ രംഗങ്ങളിൽ ഒന്നാണ്.
അതുപോലെ തന്നെ ദൂരദർശനിൽ വിളിച്ച് അവിടെയുള്ള ഒരാളുടെ അപ്പന് പറയുന്ന സീൻ ഏറ്റവും മികച്ച കോമഡി സീനിൽ ഒന്നുമായാണ് മലയാളികൾ പറയാറുള്ളത്. ഞാൻ നിന്റെ തന്തയാടാ തന്ത... എന്ന ഡയലോഗ് മലയാളികൾ ഒരിക്കലും മറക്കാത്ത ഒന്നാണ്. ജഗദീഷിന്റേതായിരുന്നു സിനിമയുടെ സ്ക്രിപ്റ്റ്.

മദ്യപിച്ച് ഫോൺ വിളിക്കുന്ന സീനിൽ സ്ക്രിപ്റ്റിനുള്ളതിനേക്കാൾ മോഹൻലാൽ ഇംപ്രവൈസ് ചെയ്താണ് മനോഹരമാക്കിയതെന്ന് പറയുകയാണ് ഇപ്പോൾ ജഗദീഷ്. കുറച്ച് വർഷങ്ങൾക്ക് മുമ്പ് ലാൽ സലാം എന്ന അമൃത ടിവിയിലെ പരിപാടിയിൽ അതിഥിയായി എത്തിയപ്പോഴാണ് മോഹൻലാലിനൊപ്പമുള്ള ഓർമകൾ ജഗദീഷ് പങ്കിട്ടത്.
വർഷങ്ങളുടെ പരിചയം ഉള്ളവരാണ് ജഗദീഷും മോഹൻലാലും. മോഹൻലാലിന്റെ സഹോദരനൊപ്പമാണ് ജഗദീഷ് പഠിച്ചത്. അവിടെ തുടങ്ങിയ സൗഹൃദം പിന്നീട് സിനിമയിലേക്കും നീളുകയായിരുന്നു. ഇന്നും അധിപനിലെ ഗാനങ്ങളും ഡയലോഗുകളുമെല്ലാം പ്രേക്ഷകർക്ക് കാണാപാഠമാണ്. അധിപനിലെ ഫസ്റ്റ് ഹാഫിലെ ഹ്യൂമർ ഇന്നും എല്ലാവരും ഇഷ്ടപ്പെടുന്ന ഒന്നാണ്.
ലാൽ മദ്യപിച്ച് ദൂരദർശനിലേക്ക് ഫോൺ വിളിക്കുന്ന രംഗമായിരിക്കും ഒരു പക്ഷെ ടിവിയിൽ കോമഡി ക്ലിപ്പിങ്സായി ഏറ്റവും കൂടുതൽ വന്നിട്ടുള്ളത്. സ്ക്രിപ്റ്റിൽ ഉള്ളതിനേക്കാൾ ഇംപ്രവൈസേഷൻ സ്ക്രിപ്റ്റിൽ ലാൽ നടത്തിയിട്ടുണ്ട്. അതിന്റെ എല്ലാ ക്രെഡിറ്റും ലാലിന് തന്നെയാണ്. അതുപോലെ ലാലിന്റെ ചേട്ടനൊപ്പം പഠിച്ചയാളാണ് ഞാൻ. അതുപോലെ ലാൽ എംജി കോളേജിൽ നിന്നും ബികോം പഠിച്ച് പുറത്തിറങ്ങിയതിന്റെ അടുത്ത വർഷമാണ് ഞാൻ അവിടെ അധ്യാപകനായി ജോയിൻ ചെയ്തത്.
അല്ലെങ്കിൽ ലാലിനെ കോമേഴ്സ് പഠിപ്പിക്കാനുള്ള അവസരം എനിക്ക് കിട്ടുമായിരുന്നു. പിന്നെ എന്റെ ചിന്തകളും അദ്ദേഹത്തിന്റെ ചിന്തകളും പലപ്പോഴും പൊരുത്തപ്പെട്ടിട്ടില്ല. പ്രൊഫഷണലി നോക്കുമ്പോൾ ഡെഡിക്കേഷൻ എന്നതിനുള്ള ഏറ്റവും നല്ല ഉദാഹരണമായി ഞാൻ കണക്കാക്കുന്നത് ലാലിനെയാണ്.

ഞങ്ങൾ ഒരുമിച്ച് ഒരുപാട് സ്റ്റേജ് ഷോ നടത്തിയിട്ടുണ്ട്. അപ്പോൾ ലാൽ പാട്ട്, ഡാൻസ്, സ്കിറ്റ് തുടങ്ങി എല്ലാത്തിലുമുണ്ട്. ഒന്നിന്റെ റിഹേഴ്സൽ കഴിഞ്ഞാൽ ഉടൻ തന്നെ അടുത്തതിന്റെ ചെയ്യാൻ ലാൽ തയ്യാറാണ്. അതുകൊണ്ട് തന്നെ ഞാൻ ലാലിന്റെ കൂടെ നിൽക്കും. പക്ഷെ മുകേഷിന് ദേഷ്യം വരും എന്നിട്ട് ചോദിക്കും... എടേ ഈ മനുഷ്യൻ തളരില്ലേ... എന്തുവാടേയിത്... മരിച്ചാണോ ചെയ്യേണ്ടതെന്ന് പറഞ്ഞ് ദേഷ്യപ്പെടും. നീ ചെയ്യ് വേണമെങ്കിൽ ഞാൻ അഞ്ച് മിനിറ്റ് കഴിഞ്ഞെ ചെയ്യുന്നുള്ളുവെന്ന് പറഞ്ഞ് മുകേഷ് അവിടെയിരിക്കും.
സ്റ്റേജ് ഷോ ചെയ്യുമ്പോൾ നമുക്കൊക്കെ വിശ്രമിക്കാൻ ടൈം കിട്ടും. ലാലിന് പക്ഷെ അത് കിട്ടാറില്ല. പെട്ടന്ന് കോസ്റ്റ്യൂം മാറി അടുത്തതിന് കേറേണ്ടി വരും. സ്പീഡ് വിത്ത് ആക്യുറസി എന്ന കാര്യത്തിൽ ഇന്നത്തെ ആർട്ടിസ്റ്റുകൾക്ക് ഏറ്റവും നല്ല റോൾ മോഡലാണ് മോഹൻലാൽ എന്നാണ് ജഗദീഷ് പറഞ്ഞത്.
ജീത്തു ജോസഫ് സംവിധാനം ചെയ്ത നേരിലാണ് ഏറ്റവും അവസാനം മോഹൻലാലും ജഗദീഷും ഒരുമിച്ച് അഭിനയിച്ചത്. ചിത്രം വലിയ ഹിറ്റായിരുന്നു. സഹനടൻ വേഷങ്ങളിലൂടെ അഭിനയ രംഗത്ത് കഴിഞ്ഞ കുറച്ച് വർഷങ്ങളായി ജഗദീഷ് വളരെ സജീവമാണ്. താരമില്ലാത്ത മലയാള സിനിമകൾ തന്നെ കുറവാണ്.


Click it and Unblock the Notifications