'അവർ പ്രതീക്ഷിക്കുന്ന മാറ്റങ്ങൾ പപ്പയ്ക്ക് വന്നിട്ടില്ല, അദ്ദേഹത്തെ അങ്ങനെ ശല്യം ചെയ്യാറില്ല'; പാർവതി ഷോൺ!
മലയാളത്തിന്റെ ഹാസ്യ സാമ്രാട്ട് എന്ന വിശേഷണം അന്നും ഇന്നും നടൻ ജഗതി ശ്രീകുമാറിന് സ്വന്തമാണ്. 1951 ജനുവരി അഞ്ചിന് ജഗതിയിലാണ് അദ്ദേഹത്തിന്റെ ജനനം. മൂന്നാം വയസിലാണ് ആദ്യമായി സിനിമയിൽ അദ്ദേഹം മുഖം കാണിച്ചത്.
ജഗതി എൻ കെ ആചാരി തിരക്കഥ എഴുതിയ അച്ഛനും മകനും എന്ന സിനിമയിലായിരുന്നു അത്. അടൂർ ഭാസിയുടെ ശിങ്കിടി പയ്യന്റെ വേഷത്തിൽ ചട്ടമ്പിക്കല്യാണി എന്ന ചിത്രത്തിലാണ് ആദ്യമായി ഹാസ്യ വേഷം അഭിനയിച്ചത്.
2012 മാർച്ച് മാസത്തിൽ വാഹനാപകടത്തിന്റെ രൂപത്തിൽ എത്തിയ ദുരന്തം കഴിഞ്ഞ എട്ട് വർഷമായി ഈ അതുല്യ പ്രതിഭയെ ബിഗ് സ്ക്രീനിൽ നിന്ന് അകറ്റി നിർത്തിയിരിക്കുകയാണ്. അപകടത്തിന് ശേഷം സംസാരിക്കുന്നതിനും നടക്കുന്നതിനുമെല്ലാ അദ്ദേഹം ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ട്.
അദ്ദേഹത്തിന് അപകടം സംഭവിച്ച അന്ന് മുതൽ സിനിമാപ്രേമികളെല്ലാം അദ്ദേഹത്തിന്റെ തിരിച്ച് വരവിനായി പ്രാർഥിക്കുന്നുണ്ട്. കുറച്ച് മാസങ്ങൾക്ക് മുമ്പ് റിലീസ് ചെയ്ത സിബിഐ 5 എന്ന ചിത്രത്തിൽ തന്റെ പ്രശസ്തമായ വിക്രം എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് സിനിമയിലേക്ക് തിരിച്ചുവരവ് നടത്തിയിരുന്നു.

പക്ഷെ അതിൽ ചെറിയ സീനുകൾ മാത്രമാണ് അദ്ദേഹത്തിനുണ്ടായിരുന്നുള്ളൂ. ആരോഗ്യ സ്ഥിതിവെച്ച് വലിയ റോളുകൾ കൈകാര്യം ചെയ്യാനോ ഡയലോഗുകൾ പറയാനോ അദ്ദേഹത്തിന് സാധിക്കില്ല. സിബിഐ സീരിസിൽ മമ്മൂട്ടിയുടെ സേതുരാമയ്യരെ പോലെ തന്നെ ജഗതിയുടെ ചാക്കോയ്ക്കും ആരാധകരുണ്ട്.
എല്ലാ താരങ്ങളും പലപ്പോഴായി പറയാറുണ്ട് മലയാള സിനിമയിൽ ജഗതി ശ്രീകുമാർ വരുത്തിയ വിടവിനെ കുറിച്ച്. ഇന്നും അദ്ദേഹത്തിന്റെ സ്ഥാനത്ത് ഇരിക്കാൻ ഒരു കലാകാരനും കഴിഞ്ഞിട്ടില്ല.

ഇപ്പോഴിത മകൾ പാർവതി ഷോൺ ജഗതി ശ്രീകുമാറിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. സീ മലയാളത്തിന് നൽകിയ അഭിമുഖത്തിലാണ് അച്ഛനെ കുറിച്ച് പാർവതി വാചാലയായത്.
ഇപ്പോഴും ജഗതി ശ്രീകുമാർ ക്യാമറക്ക് മുമ്പിൽ വരുമ്പോൾ മുമ്പ് എങ്ങനെ ആയിരുന്നോ അതെപോലെയാണ് ഇപ്പോഴും അദ്ദേഹം എന്നാണ് പാർവതി പറയുന്നത്. 'ക്യാമറക്ക് മുമ്പിൽ നിൽക്കുമ്പോൾ അദ്ദേഹത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ നേരിട്ട് കണ്ടവർക്ക് മനസിലാകും.'

'മുമ്പത്തെ പോലെ ആയി എന്നൊന്നും ഞാൻ പറയില്ല. പക്ഷെ ഒരുപാട് മാറ്റങ്ങൾ അദ്ദേഹത്തിൽ ഉണ്ടായിട്ടുണ്ട്. ഇവിടെ സ്ഥിരമായി അദ്ദേഹത്തെ കാണുന്ന ആളുകൾ പോലും പപ്പ ഇപ്പോൾ അഭിനയിച്ച ചിത്രത്തിന്റെ ഭാഗം കണ്ടിട്ട് പഴയ ജഗതിയെ നമ്മൾക്ക് കാണാൻ ആയി എന്നാണ് പറഞ്ഞത്.'
'ഉറപ്പായും നല്ല കഥാപാത്രങ്ങൾ വന്നുകഴിഞ്ഞാൽ ഇനിയും എടുക്കണം എന്ന് തന്നെയാണ്. പക്ഷെ പപ്പയുടെ ഇപ്പോഴത്തെ ആരോഗ്യനില അനുസരിച്ചുള്ള കഥാപാത്രങ്ങൾ ആയാലാണ് കൂടുതൽ സൗകര്യം.'

'ഒരുപാട് ഓഫറുകൾ വരുന്നുണ്ട്. അവർ എന്തൊക്കെയോ പ്രതീക്ഷിച്ച് വരുന്നതാണ്. പക്ഷെ അവർ പ്രതീക്ഷിക്കുന്ന പോലെയുള്ള മാറ്റങ്ങൾ വന്നിട്ടില്ല. നമ്മൾ അദ്ദേഹത്തെ അങ്ങനെ ശല്യം ചെയ്യാൻ നിക്കാറില്ല.'
'ഇപ്പോഴത്തെ സാഹചര്യങ്ങൾ അനുസരിച്ചുകൊണ്ട് പപ്പ ഓക്കെയാണോ അദ്ദേഹം കംഫർട്ടാണോ എന്നൊക്കെ നോക്കിയിട്ട് മാത്രമെ നമ്മൾ കഥാപാത്രങ്ങൾ ഏറ്റെടുക്കാൻ നിക്കാറുള്ളൂ' പാർവതി ഷോൺ പറഞ്ഞു. പാർവതിയും ഒരിടയ്ക്ക് കുക്കറിഷോയും അവതാരകയുമെല്ലാമായി ടെലിവിഷനിൽ സജീവമായിരുന്നു.

ജെ.ശരത് ചന്ദ്രൻ നായർ സംവിധാനം ചെയ്ത കബീറിന്‍റെ ദിവസങ്ങൾ എന്ന സിനിമ ആയിരുന്നു ജഗതിയുടെ മടങ്ങിവരവിലെ ആദ്യ ചിത്രം.
സിബിഐ 5ആം ഭാഗത്തിന്റെ ഷൂട്ടിങ് പോലും ജഗതിക്ക് കൂടുതൽ സൗകര്യപ്രദമായ സ്ഥലങ്ങളിലാണ് നടന്നത്. ചില പരസ്യ ചിത്രങ്ങളിലും അദ്ദേഹം ഇതിനകം തന്നെ അഭിനയിച്ച് കഴിഞ്ഞു.


Click it and Unblock the Notifications