'എല്ലാവരും എന്നെ തനിച്ചാക്കി യാത്രയാവുകയാണ്, അസുഖ ബാധിതയായിയെന്ന് അറിഞ്ഞിരുന്നു പോകാൻ പറ്റിയില്ല'; ജനാർദ്ദനൻ
അസുഖം മൂർച്ഛിച്ച് ആശുപത്രിയിലാണെന്ന് അറിഞ്ഞപ്പോൾ മുതൽ കവിയൂർ പൊന്നമ്മ ജീവിതത്തിലേക്ക് മടങ്ങി വരുന്നുവെന്ന വാർത്ത കേൾക്കാനായി പ്രാർത്ഥനയിലായിരുന്നു മലയാളികൾ. അമ്പത് വർഷത്തിലേറെയായി കാണുന്ന മുഖമായതിനാൽ അഭിനേത്രി എന്നതിലുപരിയായി ഒരു അമ്മയ്ക്ക് നൽകുന്ന സ്നേഹവും ബഹുമാനവും എവിടെ ചെന്നാലും പൊന്നമ്മയ്ക്ക് ലഭിക്കുമായിരുന്നു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ശാരീരിക അവശതകൾ സാരമായി അലട്ടിയിരുന്നതിനാൽ സിനിമയിൽ നിന്നും മാറി വിശ്രമ ജീവിതം നയിക്കുകയായിരുന്നു.
ഇക്കഴിഞ്ഞ മാർച്ചിൽ നടന്മാരായ ജഗദീഷും ബൈജു സന്തോഷും കവിയൂർ പൊന്നമ്മയെ വീട്ടിൽ പോയി സന്ദർശിച്ചിരുന്നു. അന്ന് വളരെ ആരോഗ്യത്തോടെ ചുവന്ന വട്ടപൊട്ടുമായി ചിരിതൂകിയിരുന്ന പൊന്നമ്മയുടെ ഫോട്ടോയും വൈറലായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് മെയ് മാസത്തിൽ പൊന്നമ്മയ്ക്ക് അർബുദം സ്ഥിരീകരിച്ചിരുന്നു.

അപ്പോഴേക്കും രോഗം നാലാം ഘട്ടത്തിലേക്ക് കടന്നിരുന്നു. സെപ്തംബർ മൂന്നിന് തുടർ പരിശോധനകൾക്കും ചികിത്സക്കുമായിട്ടാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് എറണാകുളം ലിസി ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. അതിനിടയിലാണ് അന്ത്യം സംഭവിച്ചത്. ഇപ്പോഴിതാ പ്രിയ സഹപ്രവർത്തകയുടെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തി മുതിർന്ന നടൻ ജനാർദ്ദനൻ പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്.
എല്ലാവരും തന്നെ തനിച്ചാക്കി യാത്രയാവുകയാണെന്നാണ് വൺ ടു ടോക്ക് എന്ന യുട്യൂബ് ചാനലിനോട് സംസാരിക്കവെ ജനാർദ്ദനൻ പറഞ്ഞത്. എന്റെ സ്കൂൾ കാലഘട്ടം മുതൽ എനിക്ക് ചേച്ചിയെ അറിയാം. കാരണം വളരെ നേരത്തെ തന്നെ ചേച്ചി നാടകത്തിൽ എത്തിയിരുന്നു. എന്റെ സഹോദരനൊപ്പം ചേച്ചി നാടകത്തിൽ അഭിനയിച്ചിട്ടുണ്ട്. അങ്ങനെയാണ് എനിക്ക് ചേച്ചിയെ അറിയാവുന്നത്.
പിന്നീട് ഞാൻ സിനിമയിൽ വന്നശേഷം അടുത്ത കുടുംബങ്ങളെപ്പോലെയായിരുന്നു. ഇടയ്ക്കിടെ കാണും. ചേച്ചിയുടെ വിയോഗത്തിൽ എനിക്ക് ഭയങ്കരമായ വിഷമമുണ്ട്. പക്ഷെ എന്ത് ചെയ്യാനാണ്... നമ്മുടെ ആയുസിനെ പറ്റി നമുക്ക് പറയാൻ സാധിക്കില്ലല്ലോ. അസുഖ ബാധിതയായിയെന്ന് അറിഞ്ഞിരുന്നു. പക്ഷെ പോകാൻ പറ്റിയില്ല. ഈ അടുത്ത കാലത്തായി വളരെ അടുത്ത ആളുകളെല്ലാം പോവുകയാണ്. സുകുമാരിയമ്മയൊക്കെ പോയി.
അതാണ് ഒരു ദുഖം. ഞങ്ങൾ എല്ലാവരും വലിയ പ്രായവ്യത്യാസമില്ലാത്തവരാണല്ലോ... അതുകൊണ്ട് ഇങ്ങനെ മരണ വാർത്ത കേൾക്കുമ്പോൾ എല്ലാവരും എന്നെ തനിച്ചാക്കി പോകുന്നപോലെയാണ് തോന്നുന്നത്. വളരെ വിഷമമുണ്ട്. പ്രാർത്ഥിക്കാൻ അല്ലേ പറ്റുകയുള്ളു.... എന്നാണ് വികാരഭരിതനായി ജനാർദ്ദനൻ പറഞ്ഞത്. വന്ദനം അടക്കം നിരവധി സിനിമകളിൽ ഒരുമിച്ച് പ്രവർത്തിച്ചിട്ടുള്ളവരാണ് കവിയൂർ പൊന്നമ്മയും ജനാർദ്ദനനും.

ജനാർദ്ദനനും വളരെ സെലക്ടീവായി മാത്രമാണ് ഇപ്പോൾ സിനിമകൾ ചെയ്യുന്നത്. ഏറ്റവും അവസാനം ജനാർദ്ദനനെ മലയാളികൾ കണ്ടത് വോയ്സ് ഓഫ് സത്യനാഥനെന്ന ദിലീപ് സിനിമയിലാണ്. അടുത്തിടെ ലൈഫ് ടൈം അച്ചീവ്മെന്റ് നേടിയ ജനാർദനനെപ്പറ്റി വികാരഭരിതനായി സംസാരിക്കുന്ന നടൻ മമ്മൂട്ടിയുടെ വീഡിയോ വൈറലായിരുന്നു. സീ ടിവിയാണ് ജനാർദ്ദനനെ ആദരിച്ചത്. ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു മമ്മൂട്ടി.
അതേസമയം കവിയൂർ പൊന്നമ്മയുടെ മൃതദേഹം താരം ചികിത്സയിൽ കഴിഞ്ഞിരുന്ന ആശുപത്രിയുടെ ഹാളിൽ പൊതുദർശനത്തിന് വെച്ചിരിക്കുകയാണിപ്പോൾ. ഇവിടെ എത്തുന്ന ആളുകൾക്ക് അവസാനമായി കവിയൂർ പൊന്നമ്മയെ കാണാനാകും. കളമശ്ശേരി മുനിസിപ്പൽ ഹാളിൽ നാളെ പൊതുദർശനം ഉണ്ടാകും. സിനിമാ താരം ദിലീപ്, സംവിധായകൻ ബി.ഉണ്ണികൃഷ്ണൻ, സിബി മലയിൽ തുടങ്ങിയവർ ആശുപത്രിയിൽ മൃതദേഹത്തിന് അരികിലുണ്ട്.
നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയും ആദരാഞ്ജലി അർപ്പിക്കാൻ എത്തിയിരുന്നു. നാന്നൂറിലധികം സിനിമകളിൽ അഭിനയിച്ച പ്രിയ താരത്തിന്റെ മൃതദേഹം ആലുവ കരുമാലൂരിൽ സംസ്കരിക്കും. കവിയൂർ പൊന്നമ്മയുടെ ഏക മകൾ ബിന്ദു കുടുംബസമേതം അമേരിക്കയിലാണ് താമസം.


Click it and Unblock the Notifications