'അമ്മയെ കാണുമ്പോൾ എല്ലാം മറക്കും, അശ്വതി മോളെ എന്റെ മോന് കൊടുക്കണേ എന്നും പറഞ്ഞ് കൊടുത്തുവിട്ടതാണ്'; ജയറാം!
ഒരാഴ്ച മുമ്പാണ് മാതാ അമൃതാനന്ദമയിയുടെ സപ്തതി ആഘോഷം വിപുലമായി കൊല്ലത്ത് നടന്നത്. മാതാ അമൃതാനന്ദമയിക്ക് ആശംസകൾ നേരാനും നേരിട്ട് കണ്ട് അനുഗ്രഹം വാങ്ങാനും നടൻ മോഹൻലാൽ അടക്കമുള്ള പ്രമുഖർ എത്തിയിരുന്നു.
അമൃതാനന്ദമയിക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന മോഹന്‍ലാല്‍ ഹാരമര്‍പ്പിച്ച് അനുഗ്രഹം വാങ്ങിയതിന്റെ വീഡിയോകളും വൈറലായിരുന്നു. ഏറെ നേരം താരം ആഘോഷത്തിൽ പങ്കെടുത്തശേഷമാണ് മോഹൻലാൽ മടങ്ങിയത്. അമൃതപുരിയിലെ അമൃത വിശ്വവിദ്യാപീഠം ക്യാംപസിലെ പ്രത്യേക വേദിയിലാണ് ചടങ്ങ് സംഘടിപ്പിച്ചത്.
കോവിഡ് മൂലം കഴിഞ്ഞ മൂന്ന് വർഷവും വിപുലമായ ആഘോഷം ഒഴിവാക്കിയിരുന്നു. ജന്മദിനമായ സെപ്റ്റംബർ 27നാണ് എല്ലാ വർഷവും ആഘോഷമെങ്കിലും ഇക്കുറി അത് ജന്മനക്ഷത്രമായ കാർത്തിക നാളിലാണ് നടത്തിയത്. 'അമ്മയ്ക്ക് ജന്മദിനത്തില്‍ താൽപര്യമില്ല. ആശ്രമത്തിൽ പല സേവനപ്രവർത്തനങ്ങളും തുടങ്ങുന്നത് ഈ ദിവസമാണ്.'

'അതുകൊണ്ടാണ് അമ്മ എതിരൊന്നും പറയാത്തത്. അമ്മയ്ക്കായി പ്രത്യേകമൊരു സന്തോഷമില്ല. മക്കളുടെ സന്തോഷം കാണുമ്പോൾ അമ്മ സന്തോഷിക്കുന്നു. മക്കളുടെ ദുഖത്തിൽ അമ്മയും ദുഖിക്കുന്നു. ദൈവമായും അവതാരമായുമല്ല ഞാൻ എന്നെ ഒരു അമ്മയെന്ന് മാത്രമെ കരുതുന്നുള്ളു. പക്ഷെ എന്റെ മുന്നിൽ വരുന്നവരെ ഈശ്വരനായിട്ടാണ് ഞാൻ കരുതുന്നത്.'
'അതുകൊണ്ട് ദൈവത്തിനോട് എന്നപോലെ ഞാൻ അവരോട് പെരുമാറുന്നു. അവർ എന്നെ എന്തായി കാണുന്നുവെന്ന് ഞാൻ നോക്കാറില്ലെന്നാണ്', അടുത്തിടെ വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ മാതാ അമൃതാനന്ദമയി പറഞ്ഞത്.
ആൾദൈവം എന്ന പേരിൽ ഏറെ വിമർശിക്കപ്പെട്ടിട്ടുള്ള വ്യക്തി കൂടിയാണ് മാതാ അമൃതാനന്ദമയി. അതുകൊണ്ട് തന്നെയാണ് മാതാ അമൃതാനന്ദമയിയുടെ സപ്തതി ആഘോഷത്തിൽ പങ്കെടുക്കാൻ മോഹൻലാൽ പോയപ്പോഴും കാലിൽ വീണ് നമസ്കരിക്കുന്ന വീഡിയോ പ്രചരിച്ചപ്പോഴും നടന് വിമർശനം കേൾക്കേണ്ടി വന്നത്.
മോഹൻലാൽ മാത്രമല്ല നടൻ ജയറാമും മാതാ അമൃതാനന്ദമയിയുമായി ആത്മബന്ധം സൂക്ഷിക്കുന്ന വ്യക്തിയാണ്. പലതവണ ആശ്രമത്തിൽ ചെന്ന് മാതാ അമൃതാനന്ദമയിയെ ജയറാം സന്ദർശിച്ചിട്ടുമുണ്ട്. ഇപ്പോഴിതാ മാതാ അമൃതാനന്ദമയിയെ കുറിച്ച് ജയറാം പറയുന്നൊരു വീഡിയോയാണ് വൈറലാകുന്നത്.

അമ്മയെ കാണുമ്പോൾ താൻ എല്ലാം മറക്കും എന്നാണ് ജയറാം പറയുന്നത്. അമ്മ തന്ന സമ്മാനത്തെ കുറിച്ചും ജയറാം വീഡിയോയിൽ സംസാരിക്കുന്നുണ്ട്. 'ജീവിതത്തിലെ ചില കാര്യങ്ങൾ അല്ലെങ്കിൽ അനുഭവങ്ങൾ മറ്റൊരാളോട് പറയുമ്പോൾ നമ്മൾ അനുഭവിച്ചത് എന്തും ആയിക്കോട്ടെ അത് സങ്കടമോ സന്തോഷമോ എന്തും... അത് മറ്റൊരാളോട് നമുക്ക് പറഞ്ഞറിയിക്കാനാകും.'
'പക്ഷെ എന്നെ സംബന്ധിച്ചിടത്തോളം ഇക്കാര്യങ്ങൾ ഒരാളോട് പറയാൻ ബുദ്ധിമുട്ട് തോന്നിയിട്ടില്ല. അങ്ങനെ ഒരു നിമിഷം എന്റെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട് എങ്കിൽ അത് അമ്മയെ കാണുന്ന നിമിഷം മാത്രമായിരിക്കും. ഞാൻ അമ്മയെ ഒരുപാട് തവണ കണ്ടിട്ടുണ്ട് വള്ളിക്കാവിൽ പോയി കണ്ടിട്ടുണ്ട്. മദ്രാസിൽ പോയി അമ്മയെ കണ്ടിട്ടുണ്ട്.'
'ഫ്ലൈറ്റിൽ അമ്മയ്ക്ക് തൊട്ട് അടുത്തിരുന്ന് യാത്ര ചെയ്യാൻ ആയിട്ടുണ്ട്. അങ്ങനെ ഒരുപാട് സന്ദർഭങ്ങളുണ്ട് ഓർത്തെടുക്കാൻ. അമ്മയെ കാണുന്ന നിമിഷം അമ്മ എന്നെ കെട്ടിപ്പിച്ചു കൊണ്ട് മോനെ എന്ന് വിളിക്കുന്ന നിമിഷം. ആ ഒരു സമയം ഞാൻ എല്ലാം മറന്നുപോകും. ഞാൻ ആകെ ബ്ലാങ്കായി നിന്നുപോകും.'
'ഇനി അമ്മയെ കാണുമ്പോൾ അങ്ങനെയാകില്ല എന്നൊക്കെ വിചാരിച്ചുകൊണ്ട് ഞാൻ നിൽക്കും. എന്നാൽ എനിക്ക് അറിയില്ല അമ്മയോട് ചേർന്ന് നിൽക്കുമ്പോൾ ഞാൻ അങ്ങനെ ആയിപ്പോകും. എന്റെ കൈയ്യിൽ കിടക്കുന്ന ഈ ബ്രേസ്ലെറ്റ് പോലും അമ്മ അടുത്തിടക്ക് എനിക്ക് കൊടുത്തുവിട്ടതാണ്. അമ്മക്ക് ഓർമ്മ ഉണ്ടാകുമോ എന്ന് എനിക്ക് അറിയില്ല.'
'അശ്വതി പോയിരുന്നു വള്ളിക്കാവിൽ. അശ്വതി മോളെ... എന്റെ മോന് ഇത് കൊടുക്കണേ എന്നും പറഞ്ഞ് കൊടുത്തിവിട്ടതാണ് ഇത്. ഒരു മാസമെ ആയിട്ടൊള്ളൂ ഇത് തന്നിട്ട്. അമ്മ എനിക്ക് ഒപ്പം തന്നെയുണ്ട്. എപ്പോഴും അമ്മ എന്റെ കൂടെ തന്നെയുണ്ട്. അമ്മയ്ക്ക് എഴുപത് വയസായെന്ന് എനിക്ക് വിശ്വസിക്കാൻ വയ്യ. എന്റെ എല്ലാ പ്രാർത്ഥനകളും അമ്മക്ക് ഒപ്പമുണ്ട്. ആയുരാരോഗ്യസൗഖ്യങ്ങളും അമ്മയ്ക്ക് കിട്ടട്ടെ', എന്നാണ് ജയറാം അനുഭവം പങ്കുവെച്ച് പറഞ്ഞത്.


Click it and Unblock the Notifications











