'കവിളിലൊന്നും ദശയില്ലല്ലോടാ, സോഡാകുപ്പി പോലെയുണ്ടല്ലോ, അന്ന് സിഗരറ്റ് വലിക്കുമായിരുന്നു'; ജയറാം
മിമിക്രിയിൽ നിന്നും സിനിമയിലേക്ക് എത്തി വളരെ വർഷങ്ങളായി സൗത്ത് ഇന്ത്യൻ സിനിമയിൽ നിറഞ്ഞ് നിൽക്കുന്ന നടനാണ് ജയറാം. 1980 കളിൽ കലാഭവന്‍റെ സ്റ്റേജ് ഷോകളിൽ സജീവ സാന്നിധ്യമായിരുന്ന വെളുത്ത് മെലിഞ്ഞ ചെറുപ്പക്കാരനെ പത്മരാജൻ അപരിനിലൂടെ മലയാള സിനിമയിലേക്ക് അവതരിപ്പിച്ചപ്പോൾ മറ്റൊരു സൂപ്പർ താരത്തിന്‍റെ ഉദയത്തിന് തുടക്കം കുറിക്കുകയായിരുന്നു.
അപരന്‍റെ ടൈറ്റിലുകൾ എഴുതിക്കാണിക്കുമ്പോൾ ഉള്ള നിഴൽ രൂപത്തിൽ തുടങ്ങി ക്ലൈമാക്സിലെ നിഗൂഢമായ ആ പുഞ്ചിരിയിൽ വരെ തന്‍റെതായ കയ്യൊപ്പ് പതിപ്പിച്ച് കൊണ്ട് ജയറാം മലയാള സിനിമാലോകത്തിന് താനൊരു മുതൽക്കൂട്ടായിരിക്കും എന്ന് തെളിയിച്ചു.
നായകനായി വന്ന് നായകനായി തന്നെ തുടരുന്ന മൂന്ന് പതിറ്റാണ്ടുകളോളം നീളുന്ന അഭിനയ ജീവിതത്തിൽ അദ്ദേഹത്തിന് ഉയർച്ചകളും താഴ്ചകളും ഒട്ടനവധി ഉണ്ടായിട്ടുണ്ട്.
കരിയറിന്‍റെ ആദ്യ മൂന്ന് വർഷക്കാലം പുതുമുഖത്തിന്‍റെ ആശയക്കുഴപ്പങ്ങൾ ഇല്ലാതെ ജയറാം പ്രേക്ഷകരിലേക്കെത്തിച്ച ചിത്രങ്ങൾ പരിശോധിച്ചാൽ മതിയാകും ഒരു നടനെന്ന നിലയിൽ അദ്ദേഹത്തിന്‍റെ വ്യാപ്തി.

അപരൻ, മൂന്നാം പക്കം, ഇന്നലെ, പൊന്മുട്ടയിടുന്ന താറാവ്, പെരുവണ്ണാപുരത്തെ വിശേഷങ്ങൾ, പ്രാദേശിക വാർത്തകൾ തുടങ്ങി ആദ്യകാല ചിത്രങ്ങൾ എല്ലാം തന്നെ ഇന്നും മലയാളി മനസുകളിൽ നിത്യഹരിതമായി തന്നെ നിലനില്‍ക്കുന്നവയാണ്.
ആ മികവ് മലയാള സിനിമയിൽ തന്‍റെതായ ഒരിടം കണ്ടെത്താൻ അദ്ദേഹത്തെ സഹായിച്ചു. 1988 മേയ് 12നായിരുന്നു പത്മരാജൻ സംവിധാനം ചെയ്ത അപരന്‍ പുറത്തിറങ്ങിയത്.

മധു, എം.ജി സോമന്‍, ശോഭന, പാര്‍വതി, മുകേഷ്, സുകുമാരി, ജഗതി, ഇന്നസെന്‍റ് തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിലുണ്ടായിരുന്നത്. ഇപ്പോഴത സിനിമയിലേക്ക് എത്തിയ തുടക്ക സമയത്തെ ചില അനുഭവങ്ങൾ വെളിപ്പെടുത്തിയ ജയറാമിന്റെ പഴയൊരു വീഡിയോ ഇപ്പോൾ വീണ്ടും ശ്രദ്ധിക്കപ്പെടുകയാണ്.
അന്തരിച്ച സംവിധായകൻ പത്മരാജനെ കാണാൻ പോയപ്പോഴുള്ള അനുഭവമാണ് ജയറാം ഈ വൈറൽ വീഡിയോയിൽ പറയുന്നത്. 'ഞാൻ സിനിമയിലേക്ക് വരുന്ന തുടക്കസമയത്ത് എന്റെ കവിളുകൾ രണ്ടും കുഴിഞ്ഞിരിക്കുകയായിരുന്നു.'

'പത്മരാജൻ സാർ കണ്ടിട്ട് എന്നോട് പറഞ്ഞു. ദശയൊന്നും കവിളിൽ ഇല്ലല്ലോടാ... സോഡാകുപ്പിപോലെയാണല്ലോ ഇരിക്കുന്നതെന്ന്. എനിക്ക് ആ സമയത്ത് സിഗരറ്റ് വലിക്കുന്ന ശീലവുമുണ്ടായിരുന്നു. അദ്ദേഹം അങ്ങനെ പറഞ്ഞ ശേഷം സിഗരറ്റ് വലി നിർത്തി.'
'ശേഷം അമ്പലത്തിൽ പോയി നേർച്ചയിട്ട് പ്രാർഥിക്കാൻ തുടങ്ങി കവിളൊന്ന് വീർക്കണേയെന്ന്. പ്രായത്തിനനുസരിച്ച് ഓരോ മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്. ഇരുപത്തിമൂന്നാമത്തെ വയസിലാണ് ഞാൻ ആദ്യമായി നായകനായി അഭിനയിച്ചത്.'

'പ്രായത്തിന് അനുസരിച്ച് പക്ഷെ സ്വഭാവത്തിൽ മാറ്റം വന്നിട്ടില്ലെന്നാണ് എനിക്ക് തോന്നിയത്. ഒരു മെച്യൂരിറ്റി ലൈഫിൽ എനിക്ക് ഇതുവരേയും വരാത്തതുപോലെ തോന്നിയിച്ചുണ്ട്', ജയറാം പറഞ്ഞു. അപരൻ സിനിമയുടെ സെറ്റ് മുതലാണ് പാർവതിയുമായുള്ള ജയറാമിന്റെ സൗഹൃദവും പ്രണയവുമെല്ലാം ആരംഭിച്ചത്.
നാല് വർഷത്തെ പ്രണയത്തിന് ശേഷം 1992ൽ ആയിരുന്നു ജയറാമും പാർവതിയും വിവാഹിതരായത്. 1992 സെപ്റ്റംബര്‍ ഏഴിനായിരുന്നു ഇരുവരുടെയും വിവാഹം നടന്നത്. വിവാഹത്തോടെ സിനിമ അഭിനയം പാർവതി ഉപേക്ഷിച്ചു. അപരന് ശേഷവും നിരവധി പത്മരാജൻ സിനിമകളിൽ അഭിനയിക്കാനും ജയറാമിന് ഭാഗ്യം ലഭിച്ചിട്ടുണ്ട്.

ഏറ്റവും അവസാനം ജയറാം അഭിനയിച്ച് തിയേറ്ററുകളിലെത്തിയ സിനിമ പൊന്നിയൻ സെൽവനാണ്. മണിരത്നമായിരുന്നു ചിത്രം സംവിധാനം ചെയ്തത്.
അടുത്തിടെ പൊന്നിയൻ സെൽവൻ ഓഡിയോ ലോഞ്ചിനിടെ ജയറാം അവതരിപ്പിച്ച മിമിക്രിയുെട വീഡിയോയും നവരാത്രി ആഘോഷങ്ങൾക്കിടെ ജയറാം ആലപിച്ച ഗാനവും വൈറലായിരുന്നു. സത്യൻ അന്തിക്കാട് ചിത്രം മകളാണ് മലയാളത്തിൽ ഏറ്റവും അവസാനം റിലീസ് ചെയ്ത ജയറാം സിനിമ.


Click it and Unblock the Notifications