'ഒന്നര വർഷം അദ്ദേഹം എന്റെ മുഖത്ത് നോക്കിയില്ല, ജയം രവിക്കും കാർത്തിക്കും കൊടുക്കാതെ ഭക്ഷണം തന്നു'; ജയറാം
എത്ര മാസ് സിനിമകൾ ചെയ്താലും തെലുങ്കിൽ പോയി അഭിനയിച്ചാലും ജയറാം അന്നും ഇന്നും മലയാളികളുടെ കുടുംബനായകനാണ്. അപരൻ, മൂന്നാം പക്കം, ഇന്നലെ, പൊന്മുട്ടയിടുന്ന താറാവ്, പെരുവണ്ണാപുരത്തെ വിശേഷങ്ങൾ, പ്രാദേശിക വാർത്തകൾ തുടങ്ങി ജയറാമിന്റെ ആദ്യകാല ചിത്രങ്ങൾ എല്ലാം തന്നെ ഇന്നും മലയാളി മനസുകളിൽ നിത്യഹരിതമായി നിലനില്‍ക്കുന്നവയാണ്.
ആ മികവ് മലയാള സിനിമയിൽ തന്‍റേതായ ഒരിടം കണ്ടെത്താൻ അദ്ദേഹത്തെ സഹായിച്ചു. കരിയറിന്‍റെ തുടക്കത്തിൽ ലഭിച്ച പ്രേക്ഷക പ്രീതിയും കുടുംബ പ്രേക്ഷകർക്കിടയിൽ ഉണ്ടായിരുന്ന സ്വീകാര്യതയും ജയറാമെന്ന നടന്‍റെ പിന്നീടുള്ള യാത്രയിൽ മുതൽക്കൂട്ടായി മാറുകയായിരുന്നു.
പ്രേക്ഷകരെ നർമബോധം കൊണ്ട് ചിരിപ്പിക്കുന്ന അതിഭാവുകത്വം ഇല്ലാതെ വെള്ളിത്തിരയിൽ ജീവിക്കുന്ന ഒരുപിടി കഥാപാത്രങ്ങളായിരുന്നു ജയറാം ചിത്രങ്ങളെ വ്യത്യസ്തമാക്കിയിരുന്നത്.
സാധാരണക്കാരൻ എന്ന ഇമേജ് മമ്മൂട്ടി-മോഹൻലാൽ സ്വാധീനത്തെയും മറികടന്ന് ജയറാമിനെ മലയാളികൾക്കിടയിൽ ജനപ്രിയനാക്കി മാറ്റി. അതുകൊണ്ട് തന്നെയായിരുന്നു ജയറാം ആക്ഷൻ ഹീറോ ഇമേജിലേക്ക് മാറി പുറത്തുവന്ന രണ്ടാം വരവ് എന്ന ചിത്രം പരാജയമായത്.

പത്മരാജനിലൂടെ മലയാള സിനിമയിലേക്ക് കാലെടുത്ത് വെച്ച ജയറാമിന് മലയാളത്തിലെ തന്നെ എണ്ണം പറഞ്ഞ സംവിധായകരുടെയും എഴുത്തുകാരുടെയും സിനിമകളിൽ ഒട്ടേറെ നല്ല വേഷങ്ങൾ ചെയ്യാൻ സാധിച്ചു.
അത് തന്നെയാണ് അദ്ദേഹത്തിന്‍റെ കരിയറിൽ ഇത്രയധികം മികച്ച ചിത്രങ്ങൾ ഉണ്ടാകാൻ കാരണവും. ഇപ്പോൾ മലയാളത്തിനേക്കാൾ സിനിമകളും മികവുറ്റ വേഷങ്ങളും ജയറാമിന് ലഭിക്കുന്നത് തമിഴിലും തെലുങ്കിലുമെല്ലാമാണ്. ഇനി റിലീസ് ചെയ്യാനുള്ള ജയറാം സിനിമ മണിരത്നം സംവിധാനം ചെയ്ത പൊന്നിയൻ സെൽവനാണ്.

ബ്രഹ്മണ്ഡ ചിത്രമായി പൊന്നിയൻ സെൽവനിൽ ഐശ്വര്യ റായ് അടക്കം ഇന്ത്യൻ സിനിമയിലെ നിരവധി പ്രമുഖർ അഭിനയിച്ചിട്ടുണ്ട്. വിവിധ ഭാഷകളിൽ റിലീസിന് തയ്യാറെടുക്കുന്ന ചിത്രത്തിൽ ആഴ്‌വാര്‍ക്കടിയന്‍ നമ്പി എന്ന കഥാപാത്രത്തെയാണ് ജയറാം അവതരിപ്പിക്കുന്നത്.
പൊന്നിയൻ സെൽവനിൽ ഭാഗമായപ്പോഴുണ്ടായ അനുഭവം പങ്കുവെക്കുന്ന ജയറാമിന്റെ വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. 'മണിരത്നം സർ ഒരു കാര്യത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചാൽ നൂറ് ശതമാനം ഫലം ലഭിക്കുന്നത് വരെ അതിൽ തന്നെയായിരിക്കും.'
'അദ്ദേഹം എന്നെ നമ്പി എന്ന കഥാപാത്രം ചെയ്യുന്ന കാര്യം പറയുന്നതിനായി ഓഫീസിൽ വിളിച്ച് വരുത്തിയപ്പോൾ ആവശ്യപ്പെട്ടത് വലിയ വയറ് വേണമെന്നാണ്. ജയറാം ഇപ്പോൾ മെലിഞ്ഞിരിക്കുകയാണ്... നാല് മാസമുണ്ട് ഷൂട്ടിങ്ങിന്.'

'അതിന് മുമ്പ് ശരിയാക്കണമെന്ന് പറഞ്ഞു. ഞാൻ അതിനായി ഏറെ കഷ്ടപ്പെട്ടു. ഒന്നര വർഷത്തോളം ഷൂട്ടിങ്ങ് ഉണ്ടായിരുന്നു. ആ ഒന്നര വർഷവും അദ്ദേഹം എന്റെ മുഖത്ത് നോക്കിയിട്ടില്ല. രാവിലെ വന്ന് വയറിന് വ്യത്യാസങ്ങൾ വന്നിട്ടുണ്ടോ എന്നാണ് നോക്കുക.'
'ഷൂട്ടിങ്ങ് കഴിഞ്ഞ ശേഷമാണ് അദ്ദേഹം എന്റെ മുഖത്ത് നോക്കിയത്. ഒരു കാര്യത്തിന്റെ ഫലം കിട്ടാൻ എത്ര ദൂരം വേണമെങ്കിലും അദ്ദേഹം പോകും. അതാണ് മണിരത്‌നം.'
'സിനിമയുടെ ചിത്രീകരണ സമയത്ത് ജയം രവിയും കാർത്തിയുമെല്ലാം പതിമൂന്ന് മണിക്കൂറുകളോളം നീണ്ട് നിൽക്കുന്ന ചിത്രീകരണത്തിന് ശേഷവും വ്യായാമം ചെയ്യണമായിരുന്നു.'
Recommended Video

'എന്നാൽ എനിക്ക് മാത്രം കഴിക്കാനായി ഭക്ഷണം മണി സാർ നൽകുമായിരുന്നു. എന്തെന്നാൽ എനിക്ക് വയർ വേണം... അവർക്ക് വയർ ഉണ്ടാകാൻ പാടില്ല' ജയറാം പറഞ്ഞു.
ഇതിഹാസ സാഹിത്യകാരൻ കൽക്കിയുടെ വിശ്വ പ്രസിദ്ധമായ ചരിത്ര നോവലിനെ ആധാരമാക്കിയാണ് മണിരത്നം പൊന്നിയൻ സെൽവൻ ഒരുക്കിയിരിക്കുന്നത്. രണ്ട് ഭാഗങ്ങളിലായി എത്തുന്ന ചിത്രത്തിന്റെ ആദ്യ ലിറിക് വീഡിയോ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്.


Click it and Unblock the Notifications