'അവിടെ നിന്നവർ മുഴുവൻ ചിരിയായിരുന്നു, ഞങ്ങളേയും അവൻ പരിചയപ്പെടുത്തി, അശ്വതിക്കൊപ്പം ഞാനും വേദന സഹിച്ചു'
ജയറാമിനേയും പാർവതിയേയും പോലെ തന്നെ അവരുടെ മക്കളായ കാളിദാസും മാളവികയും പ്രേക്ഷകർക്ക് പ്രിയപ്പെട്ടവരാണ്. അച്ഛന്റെ വഴിയെ സിനിമയിലേക്ക് എത്തിയ കാളിദാസിന് ഏറെയും അവസരങ്ങൾ ലഭിക്കുന്നത് തമിഴിലാണ്. ഒരിടവേളയ്ക്കുശേഷം ആശകൾ ആയിരം എന്ന സിനിമയിലൂടെ മലയാളത്തിലേക്ക് മടങ്ങി എത്താൻ ഒരുങ്ങുകയാണ് ജയറാമും കാളിദാസും. മക്കളെ കുറിച്ച് സംസാരിക്കുമ്പോൾ എപ്പോഴും നൂറ് നാവാണ് ജയറാമിന്.
ഇപ്പോഴിതാ ആദ്യമായി മികച്ച ബാലതാരത്തിനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം കാളിദാസ് രാഷ്ട്രപതിയിൽ നിന്നും സ്വീകരിച്ചപ്പോൾ വേദിയിൽ നടന്ന രസകരമായ സംഭവവും മകനെ ആദ്യമായി കയ്യിൽ കിട്ടിയപ്പോഴുള്ള അനുഭവവും വിവരിക്കുകയാണ് നടൻ ജയറാം. എന്റെ വീട് അപ്പൂന്റേം സിനിമയിലെ പ്രകടനത്തിനാണ് മികച്ച ബാലതാരത്തിനുള്ള പുരസ്കാരം ഇരുപത് വർഷം മുമ്പ് കാളിദാസിന് ലഭിച്ചത്.

കണ്ണൻ കാരണം അന്ന് പുരസ്കാരം വാങ്ങാൻ എത്തിയവരും അവിടെ നിന്ന ആൾക്കാർ മുഴുവനും ചിരിയായിരുന്നുവെന്ന് ജയറാം പറയുന്നു. എന്റെ വീട് അപ്പൂന്റേം സിനിമയ്ക്കുള്ള നാഷണൽ അവാർഡ് സ്വീകരിക്കാൻ പോയപ്പോഴുള്ളതാണ് അബ്ദുൾ കലാം സാറിനൊപ്പമുള്ള ഫോട്ടോ. അന്ന് അവിടെ നടന്ന സംഭവം ഞാൻ പലയിടത്തും പറഞ്ഞിട്ടുണ്ട്.
പ്രസിഡന്റാണ് പുരസ്കാരം നൽകുന്നത് എന്നതുകൊണ്ട് തന്നെ എങ്ങനെ പോയി എങ്ങനെ മേടിക്കണം തിരിച്ച് വരണം എന്നത് സംബന്ധിച്ചെല്ലാം റിഹേഴ്സൽ കിട്ടിയിരുന്നു. ഷേക്ക് ഹാന്റ് കൊടുക്കാനൊന്നും പാടില്ല. പ്രോട്ടോക്കോൾ പ്രകാരമെ പ്രവർത്തിക്കാൻ പാടുള്ളു. കണ്ണൻ പക്ഷെ ഒരു കാര്യം ചെയ്തു. ഡയറിപോലൊരു ചെറിയ ബുക്ക് ആരുടെയോ കയ്യിൽ നിന്നും വാങ്ങിയശേഷം അത് കോട്ടിന്റെ പോക്കറ്റിൽ ഒളിപ്പിച്ചു.
അബ്ദുൾ കലാം സാറിന്റെ കയ്യിൽ നിന്നും അവാർഡ് വാങ്ങിയശേഷം അവൻ അത് ഉടനെ അടുത്ത് നിന്നയാളെ ഏൽപ്പിച്ചിട്ട് അവന്റെ കോട്ടിനുള്ളിൽ കയ്യിട്ട് ആ ചെറിയ ബുക്കും ഒരു പേനയും എടുത്തു. എന്ത് വേണമെങ്കിലും സംഭവിക്കാം. പ്രസിഡന്റിന്റെ ഗൺമാൻ അടക്കം അവിടെ നിൽക്കുന്നുണ്ട്. അസ്വാഭാവികമായി കോട്ടിനുള്ളിൽ കയ്യിടുന്നത് കണ്ട് പ്രസിഡന്റിന്റെ ഗൺമാന് വേണമെങ്കിൽ ഷൂട്ട് ചെയ്യാം. കലാം സാർ ഇവന്റെ പ്രവൃത്തി കണ്ട് എന്താണെന്ന തരത്തിൽ നോക്കി.
അവൻ ബുക്കും പേനയും പ്രസിഡന്റിന് നേരെ നീട്ടി ഓട്ടോഗ്രാഫ് ചോദിച്ചു. അവിടെ നിന്ന ആൾക്കാർ മുഴുവൻ ചിരിയായിരുന്നു. ശേഷം അബ്ദുൾ കലാം സാർ അവനോട് സംസാരിച്ചു. തമിഴാണോ?, തമിഴ് അറിയാമോ എന്നൊക്കെ ചോദിച്ചു. പദ്മശേഷാദ്രിയിലാണ് പഠിക്കുന്നതെന്നും അബ്ദുൾ കലാം സാർ ഒരിക്കൽ തന്റെ സ്കൂളിൽ വന്നിട്ടുണ്ടെന്നുമെല്ലാം കണ്ണൻ പറഞ്ഞു.

പേര് അടക്കം അദ്ദേഹം ചോദിച്ചു. അച്ഛനും അമ്മയും ഒപ്പം വന്നിട്ടുണ്ടെന്ന് പറഞ്ഞ് ഞങ്ങളെ അവൻ സാറിന് ചൂണ്ടി കാണിച്ച് കൊടുക്കുകയും എല്ലാം ചെയ്തു. ഞാനും അശ്വതിയും എഴുന്നേറ്റ് നിന്ന് തൊഴുതു. ഇപ്പോഴും സാറിന്റെ ഫോട്ടോയുടെ താഴെ ആ ഓട്ടോഗ്രാഫ് ഞങ്ങൾ ഫ്രെയിം ചെയ്ത് സൂക്ഷിച്ചിട്ടുണ്ട്. ഏറ്റവും വലിയ ഭാഗ്യമാണ് അദ്ദേഹത്തിന്റെ കയ്യിൽ നിന്നും അവാർഡ് വാങ്ങാൻ സാധിച്ചുവെന്നത്.
ഇന്നത്തെ കാലത്ത് പ്രസവ സമയത്ത് ഭാര്യയ്ക്കൊപ്പം ഭർത്താവിനും ഡെലിവറി റൂമിൽ കയറാം. പക്ഷെ കണ്ണനൊന്നും ജനിക്കുന്ന സമയത്ത് ഇതൊന്നും അനുവദിക്കില്ലായിരുന്നു. അന്ന് ഞാൻ അശ്വതിയെ നോക്കുന്ന ഡോക്ടറോട് ചോദിച്ച് അനുവാദം വാങ്ങി ഒപ്പം കയറി. അന്ന് പ്രസവ വേദനയിൽ അശ്വതി എന്റെ കയ്യൊക്കെ മാന്തിക്കീറി. ആ വേദന മുഴുവൻ ഒപ്പം നിന്ന് ഞാൻ സഹിച്ചു.
കുട്ടി വരുന്ന സമയത്ത് അത് കണ്ടാൽ തലകറങ്ങുമെന്ന തോന്നലുണ്ടെങ്കിൽ ഓപ്പോസിറ്റ് കണ്ണാടിയുണ്ട് അതിലേക്ക് നോക്കിക്കോളൂവെന്ന് ഡോക്ടറും എന്നോട് പറഞ്ഞു. എനിക്ക് അങ്ങനൊന്നും ചെയ്യേണ്ടി വന്നില്ല. പൊക്കിൾ കൊടി കട്ട് ചെയ്തശേഷം അവനെ എന്റെ കയ്യിലേക്ക് ഡോക്ടർ വെച്ച് തന്നു ജയറാം പഴയ ഓർമകൾ പൊടി തട്ടിയെടുത്ത് പറഞ്ഞു.


Click it and Unblock the Notifications











