'അമ്മയെ ഓർക്കാതെ ഒന്നിനും പുറപ്പെടാറില്ല, കണ്ണന്റെ വിവാഹം ഡിസംബറിൽ, എല്ലാം ദൈവത്തിന്റെ കയ്യിൽ അല്ലേ'; ജയറാം
നടൻ ജയറാമിനെ കാണുമ്പോൾ മലയാളികളുടെ മനസിലേക്ക് ആദ്യം ഓടി വരുന്നത് മൂന്ന് കാര്യങ്ങളാണ്... ചെണ്ട, പ്രേം നസീർ, ആന. ചെന്നൈയിൽ സെറ്റിൽഡായിയെങ്കിലും ഒരു തനി മലയാളിയായി തന്നെയാണ് നടന്റെ ജീവിതം. ചെണ്ടയോടുള്ള അതിയായ അഭിനിവേശം കൊണ്ട് എല്ലാ തിരക്കുകളും മാറ്റിവെച്ച് പതിനൊന്നാം തവണയും ചോറ്റാനിക്കര ദേവീക്ഷേത്രത്തിലെ പവിഴമല്ലിത്തറ മേളത്തില്‍ മേള പ്രമാണിയായി കൊട്ടിക്കയറി നടന്‍.
നവരാത്രി ഉത്സവത്തിന്റെ ഭാഗമായി എല്ലാവർഷവും നടക്കുന്നതാണ് പവിഴമല്ലിത്തറമേളം. ഇത്തവണയും പതിവ് തെറ്റിക്കാതെ എത്തി ആരാധകരുടെ മനം കുളിർപ്പിച്ചാണ് നടൻ മടങ്ങിയത്. മൂന്ന് മണിക്കൂറോളം നീണ്ടുനിന്ന മേളം ആസ്വദിക്കാൻ ആയിരക്കണക്കിന് ജനങ്ങളാണ് എത്തിയത്. 151ലധികം വാദ്യകലാകാരന്‍മാരാണ് ജയറാമിനൊപ്പം അണിനിരന്നത്.

പവിഴമല്ലിത്തറ മേളത്തില്‍ പങ്കെടുത്ത് മടങ്ങാനൊരുങ്ങിയ നടനെ സ്നേഹപ്രകടനത്തിനായി വളയുന്ന ആരാധകരുടെ വീഡിയോയും വൈറലാണ്. ചോറ്റാനിക്കര അമ്മയെ ഓർക്കാത്ത ഒരു ദിവസം പോലുമില്ലെന്നും അമ്മയുടെ സന്നിധിയിൽ എത്തുമ്പോൾ പ്രത്യേക ഊർജമാണെന്നും താരം മാധ്യമങ്ങളോട് വിശേഷങ്ങൾ പങ്കിട്ട് സംസാരിക്കവെ പറഞ്ഞു. മകന്റെ വിവാഹ തിയ്യതിയും ജയറാം പുറത്തുവിട്ടു.
മകൾ മാളവികയുടെ വിവാഹം നടന്ന ഗുരുവായൂരമ്പലത്തിൽ വെച്ച് തന്നെയാണ് നടൻ കൂടിയായ കാളിദാസിന്റെ വിവാഹം നടത്താൻ ജയറാം തീരുമാനിച്ചിരിക്കുന്നത്. എന്റെ കുട്ടിക്കാലം മുതൽ ഞാൻ എത്തുന്ന അമ്പലമാണ് ചോറ്റാനിക്കര. പെരുമ്പാവൂരിലാണ് ജനിച്ച് വളർന്നത് എന്നതുകൊണ്ട് തന്നെ എളുപ്പത്തിൽ ഇവിടേക്ക് എത്താൻ കഴിയുമായിരുന്നു. അമ്മയെ ഓർക്കാതെ അമ്മയെ പ്രാർത്ഥിക്കാതെ ഒന്നിനും പുറപ്പെടുന്ന ആളല്ല ഞാൻ.
അതുകൊണ്ട് തന്നെ ആ ശക്തി എന്റെ കൂടെ തന്നെയുണ്ടെന്ന് വിശ്വസിക്കുന്ന ആളാണ്. ദേവിയുടെ നടയിൽ കൊട്ടാൻ ആകുമ്പോൾ എന്തോ ഒരു പ്രത്യേക ശക്തി എവിടെ നിന്നോ കിട്ടും പോലെയാണ്. മകളെ വിവാഹം കഴിപ്പിച്ചത് പാലക്കാടാണ്. നവനീതിന്റെ അച്ഛനും അമ്മയും ദാ ഇപ്പോൾ ഇവിടെയുണ്ട്. കാളിദാസിന്റെ വിവാഹമാണ്. അത് ഡിസംബർ 11ന് ആണ്.
എട്ടിന് ഗുരുവായൂർ കണ്ണന് മുമ്പിൽ താലികെട്ടും. പതിനൊന്നിന് ചടങ്ങുകൾ ചെന്നൈയിൽ വെച്ചാണ് നടക്കുന്നത്. പിന്നെ എല്ലാം ദൈവത്തിന്റെ കൈയ്യിൽ അല്ലേ... അവിടുന്ന് തീരുമാനിക്കും അതുപോലെ നടക്കുമെന്ന് ജയറാം പറഞ്ഞു. ഓസ്ലറിനുശേഷം മലയാളത്തിൽ പുതിയ സിനിമകളിലൊന്നും ജയറാം അഭിനയിച്ചിട്ടില്ല. മലയാളത്തിലേക്കുള്ള തിരിച്ചുവരവിനെ കുറിച്ച് ചോദിച്ചപ്പോൾ മറുപടി ഇങ്ങനെ... ഓസ്ലറിനുശേഷം നല്ല ഓഫർ ഒന്നും വന്നിരുന്നില്ല.

അതാണ് മലയാളത്തിലേക്ക് വരാതെ ഇരുന്നത്. ഇപ്പോൾ നല്ല സ്പാർക്ക് കിട്ടുന്ന ഒരു പ്രോജക്ട് വന്നിട്ടുണ്ട് എല്ലാം ആയിട്ട് പറയാം. മലയാളത്തിൽ ഇല്ലെങ്കിൽ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിൽ എല്ലാം ചെയ്യുന്നുണ്ട്. കാന്താര 2 ൽ നല്ലൊരു വേഷം കിട്ടി എന്നാണ് ജയറാം പറഞ്ഞത്. അതേസമയം കഴിഞ്ഞ ദിവസം മകന്റെ വിവാഹത്തിനുള്ള ക്ഷണം ജയറാമും കുടുംബവും ആരംഭിച്ചു.
ആദ്യത്തെ ക്ഷണകത്ത് നല്‍കിയത് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനാണ്. മകനും ഭാര്യ പാര്‍വതിക്കുമൊപ്പം എത്തിയാണ് മുഖ്യമന്ത്രിയേയും കുടുംബത്തേയും ജയറാം ക്ഷണിച്ചത്. ജയറാമാണ് ഇന്‍വിറ്റേഷന്‍ മുഖ്യമന്ത്രിക്ക് കൈമാറിയത്.


Click it and Unblock the Notifications











