'ആ സംഭവത്തിന് ശേഷമാണ് മലയാള സിനിമ ചെയ്യുന്നില്ലെന്ന് തീരുമാനിച്ചത്, വീട്ടിലിരുന്നോളാൻ മക്കളും പറഞ്ഞു'; ജയറാം
മലയാളികൾക്ക് അത്രമേൽ പ്രിയപ്പെട്ട ഒരുപിടി സിനിമകൾ സമ്മാനിച്ച പ്രിയ കുടുംബ നായകനായിരുന്നു ജയറാം. ഒരു നിയോഗം പോലെ പത്മരാജൻ കണ്ടെത്തിയ നായകൻ പിന്നീട് കുടുംബങ്ങൾക്ക് പ്രിയപ്പെട്ട താരമായി. മൂന്നാം പകത്തിലെ പാച്ചു, ഇന്നലെയിലെ ശരത്ത്, കാലിന് സ്വാധീന കുറവുള്ള നാരായണൻ കുട്ടി തുടങ്ങി ഒട്ടനവധി കഥാപാത്രങ്ങളെ ജയറാം മലയാളികൾക്ക് സമ്മാനിച്ച് കഴിഞ്ഞു. കൂടാതെ റിപ്പീറ്റ് വാല്യുവുള്ള മഴവിൽകാവടി, പെരുവണ്ണാപുരത്തെ വിശേഷങ്ങൾ, സൂപ്പർമാൻ, പ്രാദേശിക വാർത്തകൾ, പൊന്മുട്ടയിടുന്ന താറാവ് തുടങ്ങി ഒരുപിടി ചിത്രങ്ങളും. നായക വേഷത്തോടൊപ്പം തന്നെ നർമ്മവും മനോഹരമായി കൈകാര്യം ചെയ്യുക എന്നത് എല്ലാവർക്കും സാധ്യമാകുന്ന ഒന്നല്ല.
എന്നാൽ ജയറാം നർമ്മം കൈകാര്യം ചെയ്യുന്നതിൽ തന്റേതായ ഒരു ശൈലി കൊണ്ടുനടന്നിരുന്നു. വിന്റേജ് ജയറാമിനോട് മലയാളികൾക്ക് പ്രേത്യേക സ്നേഹമാണ്. അതുകൊണ്ടാവണം ഒരുപാട് തുടർ പരാജയങ്ങൾ അദ്ദേഹത്തിന് നേരിടേണ്ടി വന്നപ്പോൾ മലയാളികൾ സ്നേഹത്തോടെ വിമർശിച്ചതും ഉപദേശിച്ചതും. മലയാളത്തിൽ മൂന്ന് വർഷമായി ജയറാം സിനിമകൾ ഒന്നും ചെയ്തിരുന്നില്ല. അതേസമയം തെലുങ്കിലും തമിഴിലും നിരവധി അവസരങ്ങൾ ലഭിക്കുകയും ചെയ്തു.

എന്തുകൊണ്ടാണ് മൂന്ന് വർഷമായി മലയാള സിനിമയിൽ നിന്നും വിട്ടുനിൽക്കുന്നത് എന്ന ചോദ്യത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് നടൻ ജയറാം. ബിഹൈൻവുഡ്സിന് നൽകിയ അഭിമുഖത്തിലാണ് ജയറാമിന്റെ വെളിപ്പെടുത്തൽ. 'എനിക്ക് നോ പറയുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. അത് എന്റെ സിനിമാ ജീവിത്തതിലും ദോഷം ചെയ്തിട്ടുണ്ട്. സുഹൃത്ത് ബന്ധങ്ങളെല്ലാം ഉള്ളതിനാൽ ഒഴിഞ്ഞ് മാറാൻ കഴിയാറില്ല പലപ്പോഴും. അതൊക്കെ തന്നെയാണ് സിനിമയിലും പ്രതിഫലിച്ചത്. മൂന്ന് വർഷത്തേക്ക് മലയാള സിനിമകൾ ചെയ്യുന്നില്ലെന്നത് സ്വയം തീരുമാനിച്ചതാണ്. എല്ലാവരുടേയും അഭിപ്രായങ്ങളും എന്ന കുറിച്ചുള്ള പ്രേക്ഷകരുടെ കാഴ്ചപ്പാടുകളും ശ്രദ്ധിക്കാറുണ്ടായിരുന്നു.'

'ചില സിനിമകൾ തുടരെ തുടരെ പരാജയമായപ്പോൾ നമ്മുടെ പ്രേക്ഷകരെ പരിഗണിച്ചപ്പോൾ എനിക്ക് തോന്നി അവർ ഇത്തരത്തിൽ എന്നെ കാണാൻ ആഗ്രഹിക്കുന്നില്ലെന്ന്. തുടക്കകാലം മുതൽ പരാജയങ്ങൾ നേരിടുമ്പോൾകൂടെ നിന്നിട്ടുള്ളവരാണ് എന്റെ പ്രേക്ഷകർ. അതിനാൽ അവർക്ക് ഇഷ്ടപ്പെടുന്ന സിനിമകൾ ചെയ്യണമെന്ന് തോന്നി തുടങ്ങി. അതിനായി ചില ഒരുക്കങ്ങൾ ആവശ്യമാണ്. അങ്ങനെയാണ് മലയാള സിനിമകൾ ചെയ്യുന്നതിൽ നിന്നും വിട്ടുനിന്നത്. മക്കളോട് ബ്രേക്ക് എടുക്കാൻ പോവുകയാണ് എന്ന് പറഞ്ഞപ്പോൾ അവരും അത് നല്ല തീരുമാനമാണെന്നാണ് പറഞ്ഞത്. കുറച്ചുനാൾ വീട്ടിലിരിക്കാൻ പറഞ്ഞു. ചില സിനിമകൾ പരാജയപ്പെട്ടപ്പോൾ കാളിദാസും ഒരു വർഷം ബ്രേക്ക് എടുത്തിരുന്നു.'

'അങ്ങനെയിരിക്കെയാണ് ഒരു ദിവസം സത്യൻ അന്തിക്കാട് മകൾ സിനിമയെ കുറിച്ച പറഞ്ഞത്. ഞാൻ എന്റെ കരിയറിൽ ചെയ്തിട്ടില്ലാത്ത കഥാപാത്രമാണ്. കഥ കേട്ടപ്പോൾ ഞാനും ചക്കിയും തമ്മിലുള്ള ബന്ധത്തിൽ ഉണ്ടായ സംഭവങ്ങളെ ഓർമിപ്പിച്ചു. എല്ലാം കൊണ്ടും പ്രിയപ്പെട്ട സിനിമയാണ് മകൾ. നല്ല സിനിമകൾ തുടർന്നും ചെയ്യണമെന്നാണ് ആഗ്രഹം' ജയറാം പറയുന്നു. മലയാളികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് സത്യൻ അന്തിക്കാടിന്റെ മകൾ. നീണ്ട കാലത്തെ ഇടവേളക്ക് ശേഷം മീരാ ജാസ്മിൻ തിരികെ എത്തുന്ന ചിത്രം എന്നതും സിനിമയുടെ പ്രത്യേകതയാണ്. ഡോ. ഇക്ബാൽ കുറ്റിപ്പുറമാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. സെൻട്രൽ പ്രൊഡക്ഷൻസാണ് നിർമാണം. ചിത്രത്തിൻറെ റിലീസ് 29ന് ആണ്.
Recommended Video

12 വർഷത്തിന് ശേഷമാണ് ജയറാം ഒരു സത്യൻ അന്തിക്കാട് ചിത്രത്തിൽ അഭിനയിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. 2010ൽ പുറത്തിറങ്ങിയ കഥ തുടരുന്നുവാണ് ജയറാം അവസാനം അഭിനയിച്ച സത്യൻ അന്തിക്കാട് ചിത്രം. ദേവിക സഞ്ജയ്, ശ്രീനിവാസൻ, സിദ്ദിഖ്, നസ്ലിൻ, ഇന്നസെൻറ്, അൽത്താഫ് സലിം, ജയശങ്കർ, ഡയാന ഹമീദ്, മീര നായർ, ശ്രീധന്യ, നിൽജ ബേബി, ബാലാജി മനോഹർ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.


Click it and Unblock the Notifications