'ഞാൻ പത്തുപേരെ ഒറ്റ ഇടിക്ക് വീഴ്ത്തിയാൽ കാണുന്ന ആളുകൾ ചിരിക്കില്ലേ... നമ്മളെ കുറിച്ചൊരു ധാരണ വേണം'; ജയറാം!
അബ്രഹാം ഓസ്ലലറിന്റെ ട്രെയിലർ പുറത്തിറങ്ങിയശേഷം ജയറാമിന്റെ മലയാളത്തിലേക്കുള്ള തിരിച്ചുവരവായിരിക്കും സിനിമയെന്നാണ് മലയാളികൾ ഒന്നടങ്കം പറയുന്നത്. സത്യൻ അന്തിക്കാട് സിനിമ മകൾ ചെയ്തശേഷം ജയറാം തമിഴിലും തെലുങ്കിലുമാണ് ഏറെയും സിനിമകൾ ചെയ്തത്. മകൾ സിനിമയ്ക്ക് മുമ്പ് തുടരെ തുടരെ ജയറാം സിനിമകൾ പരാജയപ്പെടുകയായിരുന്നു. ജയറാം മലയാളത്തിൽ തിരക്കഥകൾ തെരഞ്ഞെടുക്കുമ്പോഴുള്ള പ്രശ്നമാണ് പരാജയങ്ങൾക്ക് കാരണമായതെന്നാണ് സിനിമാപ്രേമികളും വിലയിരുത്തി പറഞ്ഞത്.
മിഥുൻ മാനുവൽ തോമസിന്റെ സംവിധാനത്തിലാണ് ജയറാം അബ്രഹാം ഓസ്ലർ ചെയ്തിരിക്കുന്നത് എന്നതും സിനിമാപ്രേമികളുടെ പ്രതീക്ഷ വർധിപ്പിക്കുന്നുണ്ട്. അഞ്ചാം പാതിരക്ക് ശേഷം മിഥുന്‍ മാനുവല്‍ തോമസ് ഒരുക്കുന്ന ക്രൈം ത്രില്ലർ ചിത്രം കൂടിയാണ് അബ്രഹാം ഓസ്ലർ. സിനിമയുടെ ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.

ഡിസിപിയാണ് ജയറാമിന്റെ കഥാപാത്രമായ അബ്രഹാം ഓസ്ലർ. ഒപ്പം ആരാധകർ ഈ സിനിമയ്ക്കായി കാത്തിരിക്കുന്ന മറ്റൊരു ഘടകം മമ്മൂട്ടിയുടെ സാന്നിധ്യമാണ്. ട്രെയിലറിൽ മമ്മൂട്ടിയെ കാണിക്കുന്നില്ലെങ്കിലും ശബ്ദ സാന്നിധ്യമുണ്ട്.
മമ്മൂട്ടി ഗസ്റ്റ് റോളിലുണ്ടെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും അണിയറപ്രവർത്തകർ ഇക്കാര്യം സ്ഥിരീകരിച്ചിരുന്നില്ല. എന്നാൽ ട്രെയിലർ പുറത്തിറങ്ങിയതോടെ ജയറാമിനൊപ്പം മമ്മൂട്ടിയുടെ വരവ് ഉറപ്പിക്കുകയാണ്. മെഡിക്കൽ പശ്ചാത്തലത്തിലൂടെ ഒരുക്കുന്ന ഒരു ക്രൈം ത്രില്ലറാണ് ഈ ചിത്രം. ഒരു മരണത്തിന്‍റെ അന്വേഷണമാണ് അബ്രഹാം ഓസ്ലർ. ഈ മരണത്തിന്‍റെ അന്വേഷണമാണ് ജില്ലാ പൊലീസ് കമ്മീഷണർ അബ്രഹാം ഓസ്ലറിലൂടെ നടത്തുന്നത്.
അർജുൻ അശോകൻ, ജഗദീഷ്, ദിലീഷ് പോത്തൻ, അനശ്വര രാജൻ, സെന്തിൽ കൃഷ്ണ, അർജുൻ നന്ദകുമാർ, ആര്യ സലിം, അസീം ജമാൽ എന്നിവരാണ് മറ്റ് താരങ്ങള്‍. സിനിമയുടെ പ്രമോഷനും മറ്റുമായി കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കേരളത്തിലുണ്ട് ജയറാം. ജയറാമിന്റെ പേര് കേൾക്കുമ്പോൾ തന്നെ കുടുംബചിത്രങ്ങളാണ് മലയാളികൾക്ക് ഓർമ വരിക.
ഒരു നന്മനിറഞ്ഞ നിഷ്കളങ്കമായ ചിരിയുള്ള നായക വേഷങ്ങളാണ് ജയറാം ഏറെയും ചെയ്തിരിക്കുന്നത്. മമ്മൂട്ടി, മോഹൻലാൽ, ദിലീപ് പോലുള്ള താരങ്ങൾ ചെയ്ത മാസ് ഹീറോ വേഷങ്ങളൊന്നും ജയറാം അധികം ചെയ്യാൻ തുനിഞ്ഞിട്ടില്ല. അതിനുള്ള കാരണം താരം തന്നെ വെളിപ്പെടുത്തിയ വീഡിയോയാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്.

മുമ്പൊരു അഭിമുഖത്തിലാണ് അത്തരം കഥാപാത്രങ്ങളിൽ നിന്നും വിട്ടുനിൽക്കുന്നതിനെ കുറിച്ച് ജയറാം സംസാരിച്ചത്. 'ഞാൻ പത്തുപേരെ ഒറ്റ ഇടിക്ക് വീഴ്ത്തിയാൽ കാണുന്ന ആളുകൾ ചിരിക്കില്ലേ... അതുപോലെ സൂപ്പർമാൻ എന്നൊരു എന്റെ സിനിമയുണ്ട്. അതിന്റെ കഥപറയാൻ റാഫി മെക്കാർട്ടിൻ എന്റെ അടുത്ത് വന്നപ്പോൾ ഞാൻ പറഞ്ഞു സൂപ്പർമാനെന്ന അമാനുഷിക മനുഷ്യനായി ജയറാം പത്തുപേരെ ഇടിച്ചിടുന്നത് ആളുകൾ വിശ്വസിക്കില്ലെന്ന്.'
'അപ്പോഴാണ് റാഫി മെക്കാർട്ടിൻ പറഞ്ഞത് പത്തുപേരെ ഇടിച്ചിടുന്ന സൂപ്പർഹീറോ സൂപ്പർമാനല്ല നായകൻ അയാളുടേത് ബുദ്ധികൊണ്ടുള്ള കളിയാണെന്ന്. അത് കേട്ടശേഷമാണ് അഭിനയിക്കാമെന്ന് ഞാൻ സമ്മതിച്ചത്.'
'നമ്മളെ കുറിച്ച് നമുക്ക് തന്നെ ഒരു ധാരണയുണ്ടാകുന്നത് ജീവിതത്തിൽ വളരെ നല്ലതാണ്. ആക്ഷൻ സൂപ്പർസ്റ്റാർ വേഷം ഞാൻ ചെയ്താൽ നന്നാവില്ലെന്ന തോന്നൽ എനിക്കുണ്ട്. അത്തരം വേഷം ചെയ്യാനുള്ള കോൺഫിഡൻസും ഇല്ലെന്നും', ജയറാം പറഞ്ഞു. ജയറാമിന്റെ മകൻ കാളിദാസും ഇപ്പോൾ തെന്നിന്ത്യയിൽ ഏറെ തിരക്കുള്ള യുവ നടനാണ്.


Click it and Unblock the Notifications