അഭിമുഖങ്ങളിൽ സംസാരിക്കുമ്പോൾ ഇടയ്ക്ക് നിർത്തിക്കും; പിന്നീട് ഒരു തീരുമാനമെടുത്തു
വർഷങ്ങളായി സിനിമാ മേഖലയിലുള്ള നടൻ ജയസൂര്യ തന്റെ കരിയറിൽ ഇതിനകം നിരവധി പരീക്ഷണങ്ങൾക്കാണ് കൈ കൊടുത്തത്. തുടക്ക കാലത്ത് നായക വേഷങ്ങളിലെത്തിയ ജയസൂര്യ പിന്നീട് അഭിനയ പ്രാധാന്യമുള്ള റോളുകൾ ലഭിച്ചപ്പോൾ വില്ലനായും സഹനടനായുമെല്ലാം ബിഗ് സ്ക്രീനിലെത്തി. തുടക്ക കാലത്ത് കോമഡി നായകനായി പ്രേക്ഷകർക്ക് മുന്നിലെത്തിയ ജയസൂര്യയുടെ ഭാവമാറ്റം പ്രേക്ഷകർ സ്വീകരിക്കുകയും ചെയ്തു.
നാദിർഷ സംവിധാനം ചെയ്ത ഈശോ ആണ് ജയസൂര്യയുടെ ഏറ്റവും പുതിയ സിനിമ. സോണിലിവിലൂടെ പുറത്തിറങ്ങുന്ന സിനിമയുടെ പ്രാെമോഷൻ പരിപാടികളിൽ പങ്കെടുത്ത് വരികയാണ് നടൻ. ഇപ്പോഴിതാ അഭിമുഖങ്ങളിൽ സംസാരിക്കുന്ന രീതിയിൽ സ്വയം വരുത്തിയ മാറ്റത്തെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് ജയസൂര്യ. ദ ഫോർത്തിനോടാണ് പ്രതികരണം.

'നമ്മൾ ഒരുപാട് കാര്യങ്ങൾ സിനിമ വഴിയും യാത്രകളിലൂടെയും സൗഹൃദങ്ങളിലൂടെയും ബന്ധങ്ങളിലൂടെയും പഠിച്ച് കൊണ്ടിരിക്കും. പണ്ട് നമ്മൾ കണ്ടന്റ് ഓറിയന്റ്ഡ് ആയി എന്തെങ്കിലും സംസാരിച്ച് തുടങ്ങുന്ന സമയത്ത് കട്ട്, കട്ട് എന്ന് പറയും'
'എന്തുപറ്റി എന്ന് ചോദിക്കുമ്പോൾ സീരിയസ് ആയി പോവുന്നു തമാശ മതി എന്ന് പറയും. റേഡിയോയിൽ ആവുമ്പോഴും ടിവിയിൽ ആവുമ്പോഴും ഇങ്ങനെ പറഞ്ഞ് പറഞ്ഞ് നമ്മളുടെ ആ സൈഡ് മാത്രമേ ആൾക്കാർ കാണുന്നുള്ളൂ. നമുക്കും ആഗ്രഹം ഉണ്ട് എന്തെങ്കിലും ആശയങ്ങളെക്കുറിച്ച് സംസാരിക്കണം എന്നൊക്കെ'

'ഇങ്ങനെ കുറേ തടസ്സങ്ങൾ ഉണ്ടായത് മൂലം ഒരുപാട് അഭിമുഖങ്ങളിൽ നമുക്കത് പറയാൻ പറ്റാതായി. ഇപ്പോൾ അവർ പറയുമ്പോൾ എനിക്കിങ്ങനെ സംസാരിക്കാനേ പറ്റൂ എന്ന് പറയും. ഒരു അഭിമുഖം കാണുമ്പോൾ എന്തെങ്കിലുമാെക്കെ ആശയങ്ങൾ കിട്ടണം. അനുഭവങ്ങളിൽ നിന്ന് കിട്ടുന്ന ആശയങ്ങൾ ഒരിക്കലും ഗൂഗിളിൽ തപ്പിയാൽ കിട്ടില്ല. ഞാനും ഒരുപാട് അഭിമുഖങ്ങൾ കാണും. അതിൽ നിന്ന് എന്തെങ്കിലും പഠിക്കാൻ പറ്റുമോയെന്നാണ് ഞാൻ നോക്കുന്നത്'

അഭിമുഖങ്ങളിൽ സെൻസിബിൾ ആയ ചോദ്യങ്ങൾ ചോദിക്കണമെന്ന് നേരത്തെയും ജയസൂര്യ അഭിപ്രായപ്പെട്ടിരുന്നു. സച്ചിൻ ടെണ്ടുൽക്കറുടെയും അമിതാബ് ബച്ചന്റെയും അഭിമുഖങ്ങൾ നമ്മൾ കാണുന്നതിന് കാരണം അതിൽ നിന്ന് നമുക്ക് പഠിക്കാനുള്ള എന്തെങ്കിലും കാണും. അതുപോലെയുള്ള ചോദ്യങ്ങളുമായി വരണം.
ഏറ്റവും കൂടുതൽ ജനങ്ങളെ സ്വാധീനിക്കുന്ന സ്പേസ് ആണ് മാധ്യമങ്ങൾ. ആ സ്പേസിലേക്ക് വളരെ ബോറായ ക്യാപ്ഷനിട്ട് ആളുകളുടെ ചിന്താഗതിയെ മാറിപ്പോവുകയാണ്. കാരണം എവിടെ നോക്കിയാലും നെഗറ്റീവ് ആയ കാര്യങ്ങളെ ഉള്ളൂ. ഇത്തരം ചോദ്യങ്ങൾ കേൾക്കുമ്പോൾ എന്തൊരു ബാലിശമാണെന്ന് തോന്നിയിട്ടുണ്ടെന്നും ജയസൂര്യ പറഞ്ഞു.

നടൻ ശ്രീനാഥ് ഭാസി അഭിമുഖത്തിനിടെ അവതാരകയെ ചീത്ത വിളിച്ചത് പൊലീസ് കേസായി വലിയ വിവാദം ആയിരിക്കുന്നതിനിടെയാണ് ജയസൂര്യയുടെ പ്രതികരണം. അഭിമുഖത്തിനിടെ ചോദിച്ച ചോദ്യത്തിൽ രോഷാകുലനായ ശ്രീനാഥ് ഭാസി അവതാരകയെ തെറി വിളിച്ചെന്നാണ് പരാതി. നടനെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. സംഭവത്തിന്റെ പശ്ചാത്തലത്തിൽ നടനെ സിനിമകളിൽ നിന്ന് താൽക്കാലികമായി വിലക്കുന്നതായി നിർമാതാക്കളുടെ സംഘടനയും പ്രഖ്യാപിച്ചിട്ടുണ്ട്.


Click it and Unblock the Notifications